മറക്കാനാകാത്ത ചിത്രങ്ങൾ സമ്മാനിച്ച വനയാത്ര

Mail This Article
തിരൂർ ∙ ചെറുപ്പത്തിൽ ചിത്രകാരനാകാൻ ആഗ്രഹിച്ച് വലുതായപ്പോൾ ക്യാമറയുമായി അടുപ്പത്തിലായ ഫൊട്ടോഗ്രഫറാണ് സുരേഷ് കാമിയോ. 25 വർഷം മുൻപ് വിവാഹ ആൽബത്തിൽ ചിത്രങ്ങൾ വരച്ചു ചേർക്കാനാണു സ്റ്റുഡിയോയിലെത്തിയത്. പിന്നെ ക്യാമറ വാങ്ങി ഫൊട്ടോഗ്രഫി പഠിച്ചെടുത്തു. ഇടയ്ക്കു വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയോടു കമ്പം തോന്നി സുഹൃത്തുക്കൾക്കൊപ്പം കാടുകളിലേക്കു കയറിത്തുടങ്ങി.
2008ലെ യാത്രയാണു ഒരിക്കലും മറക്കാത്ത ചിത്രങ്ങൾ സമ്മാനിച്ചത്. ബന്ദിപ്പുർ വഴി മൈസൂരു വരെ പോകുകയായിരുന്നു ലക്ഷ്യം. ഇടയ്ക്ക് മനോഹരമായ ഇടം കണ്ടപ്പോൾ അവിടെ വണ്ടി നിർത്തി. കാടിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്നു ലക്ഷ്യം. ഇതിനിടെ അതുവഴി സ്കൂട്ടറിൽ കടന്നു പോയവർ പറഞ്ഞത് അവിടെയെന്തോ കിടപ്പുണ്ട്. സുരേഷ് ഒന്നെത്തി നോക്കിയപ്പോൾ കണ്ടത്, ഏതാനും മീറ്ററുകൾക്കപ്പുറം കിടക്കുന്ന വലിയ പുലി. പിന്നൊന്നും നോക്കിയില്ല. സുരേഷിന്റെ ക്യാമറയിൽ നിന്ന് ഫ്ലാഷുകൾ മിന്നി.
ശബ്ദം കേട്ട് പുലിയെണീറ്റു. സുരേഷിന്റെ നേർക്കു ചാടിയതോടെ ഒഴിഞ്ഞു മാറി കാറിനുള്ളിലേക്ക് ഓടിക്കയറി. ഇതിനിടെ മറുവശത്തുനിന്ന് കാറിൽ വന്നവർ പുലിയുടെ നേർക്ക് എന്തോ എറിഞ്ഞു. ഇതോടെ പുലിയുടെ ശ്രദ്ധ അൽപം മാറിയതും സുരേഷിനു രക്ഷയായി. ക്യാമറയിൽ പതിഞ്ഞ ആ ചിത്രങ്ങൾക്ക് 2 ദേശീയ പുരസ്കാരങ്ങളും ഒരു സംസ്ഥാന പുരസ്കാരവുമാണു ലഭിച്ചത്.
പിന്നെയും സുരേഷിന്റെ ക്യാമറയിൽ കടുവയും പുലിയുമൊക്കെ വന്നു കയറിയിട്ടുണ്ട്. ഇതുവരെ നാൽപതിനു മുകളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ 2 ഫൊട്ടോഗ്രഫി അവാർഡുകളും കിട്ടി. കഴിഞ്ഞ വർഷത്തെ കുടുംബശ്രീയുടെ മികച്ച ഫൊട്ടോഗ്രഫർക്കുള്ള അവാർഡും സുരേഷിനാണ്. തിരൂർ ബസ് സ്റ്റാൻഡിൽ കാമിയോ സ്റ്റുഡിയോ നടത്തുകയാണ് സുരേഷ്.