ADVERTISEMENT

അകമ്പാടം ∙ ദാനമായി വാങ്ങിയാൽ മാത്രം പോരാ, ജനോപകാരപ്രദമായി കൊണ്ടുനടക്കാൻ പഠിക്കണം, മലപ്പുറത്ത് വർക്‌ഷോപ്പിൽ 6 മാസം മുൻപ് പിടിച്ചിട്ട ആംബുലൻസ് ചൂണ്ടിക്കാട്ടി ചാലിയാർ പഞ്ചായത്ത് എൽഡിഎഫ്, യുഡിഎഫ് ഭരണസമിതിക്ക് നാട്ടുകാരുടെ ഉപദേശമാണിത്.  അറ്റകുറ്റപ്പണിക്ക് ചെലവായതിൽ തുച്ഛമായ തുക നൽകാത്തതിന്റെ പേരിലാണ് ആംബുലൻസ് പുറത്തിറക്കാനാകാത്തത്. ജില്ലയിൽ ആദിവാസി കോളനികൾ കൂടുതലുള്ള പ്രദേശമാണ് പിന്നാക്ക പഞ്ചായത്തായ ചാലിയാർ. 

സാധാരണക്കാരുടെ ഉപയാേഗത്തിനായി, സ്ഥാപക പ്രസിഡന്റ് പോൾ ഇഞ്ചനാലിന്റെ സ്മരണയ്ക്ക് ചാലിയാർ സർവീസ് സഹകരണ ബാങ്ക് 2021 ഒക്ടോബറിൽ 12.34 ലക്ഷം രൂപ വില നൽകി ആംബുലൻസ് വാങ്ങി. പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ റജിസ്റ്റർ ചെയ്തു. പാെതുചടങ്ങിൽ പ്രസിഡന്റ് ഏറ്റുവാങ്ങി. 2023 ഫെബ്രുവരി 20ന് അപകടത്തിൽ വാഹനത്തിന് കേടുപാട് സംഭവിച്ചു. മലപ്പുറത്ത് വർക്‌ഷോപ്പിലെത്തിച്ച് അറ്റകുറ്റപ്പണി നടത്തി. 85,000 രൂപ ഇൻഷുറൻസ് കമ്പനി നൽകി. 38,000 രൂപ കൂടി നൽകാതെ വർക്‌ഷോപ്പുകാർ വാഹനം വിട്ടു നൽകില്ല. തുക അനുവദിക്കാൻ പഞ്ചായത്ത് തയാറായില്ല.

പഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിപക്ഷം യുഡിഎഫിനാണ്. പട്ടികവർഗത്തിന് സംവരണം ചെയ്ത പ്രസിഡന്റ് പദവി എൽഡിഎഫിനാണ്. പഞ്ചായത്തിന് പണം അനുവദിക്കാൻ തടസ്സമുണ്ടെങ്കിൽ സംഭാവനയായി നൽകാൻ തയാറാണെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ മുൻകയ്യെടുക്കാൻ ഭരണസമിതിയിൽ ആരുമില്ലെന്നതാണ് സ്ഥിതി. ആംബുലൻസ് നിരത്തിലിറക്കാൻ നടപടി വേണമെന്ന് തോണിക്കടവൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി, പൊതുപ്രവർത്തകനായ വി.സി.ജോർജ് എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com