മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിച്ചു: മന്ത്രി
Mail This Article
മലപ്പുറം∙ അധിക താൽക്കാലിക ബാച്ചുകൾ അനുവദിച്ചതിലൂടെ മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ ക്ഷാമം പരിഹരിക്കാനായിട്ടുണ്ടെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ. എംഎൽഎമാരായ കെ.പി.എ.മജീദ്, നജീബ് കാന്തപുരം, ടി.വി.ഇബ്രാഹിം എന്നിവർ ഉന്നയിച്ച ചോദ്യത്തിനു മറുപടിയിലാണു മന്ത്രി ഇക്കാര്യമറിയിച്ചത്. മൂന്നാം സപ്ലിമെന്ററി അലോട്മെന്റിനു ശേഷം പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലായി 4,821 പേരാണ് പ്രവേശനം കിട്ടാതെയുളളത്. ഈ ജില്ലകളിലായി 4,351 മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ 12,986 അൺഎയ്ഡഡ് സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇവ വച്ചു നോക്കുമ്പോൾ സീറ്റുകൾ പര്യാപ്തമാണ്.
ഒന്നാം സപ്ലിമെന്ററി അലോട്മെന്റിനു ശേഷം പ്രവേശനത്തിന് കാത്തിരിക്കുന്ന അപേക്ഷകരുടെ വിഷയ കോംബിനേഷൻ അടിസ്ഥാനത്തിൽ ആവശ്യമായി വരുന്ന ബാച്ചുകൾ കണക്കാക്കുകയും താലൂക്ക് അടിസ്ഥാനത്തിലുള്ള സീറ്റുകളുടെ ലഭ്യതക്കുറവ് അനുസരിച്ചു അടിസ്ഥാന സൗകര്യങ്ങളുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണു ബാച്ചുകൾ അനുവദിച്ചത്. കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി മികച്ച വിജയം നേടിയ ആദ്യ 25 സ്കൂളുകളിൽ നിന്നു 7 സ്കൂളുകൾക്കും അധിക ബാച്ച് അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി മികച്ച വിജയം നേടിയ എടരിക്കോട് പികെഎംഎംഎച്ച്എസ്എസ്, ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്, ചേറൂർ പിപിടിഎംവൈഎച്ച്എസ്എസ്, തിരൂർ ജിബിഎച്ച്എസ്എസ് എന്നിവിടങ്ങളിലും അധിക ബാച്ച് അനുവദിച്ചതായി മന്ത്രി അറിയിച്ചു.