ADVERTISEMENT

മലപ്പുറം ∙ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിയമനങ്ങളിൽ ഒബിസി വിഭാഗങ്ങൾക്കും സംവരണം വേണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് ഇന്ന് സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന സഹകരണ നിയമഭേദഗതിയിൽ ഒബിസി വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്താത്തതിലുള്ള ആശങ്ക ലീഗ് നിയസമസഭാ കക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പി.അബ്ദുൽ ഹമീദ് എംഎൽഎ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഇതുസംബന്ധിച്ച് ലീഗ് നേതാക്കൾ നിവേദനവും നൽകി.

പുതിയ സഹകരണ ഭേദഗതി നിയമത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കു പുറമേ മുസ്‌ലിം-ഈഴവ-നാടാർ വിശ്വകർമ, ലത്തീൻ കത്തോലിക്കാ - മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കു കൂടി സംവരണം വേണമെന്നാണ് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടത്. നിലവിൽ പിഎസ്‌സിയിലും കേരള ബാങ്കിലും സ്വീകരിച്ചിരിക്കുന്ന സംവരണരീതി പ്രാഥമിക സഹകരണ സംഘങ്ങളിലും ബാധകമാക്കിയാലേ സാമൂഹികനീതി യാഥാർഥ്യമാകൂ എന്നും നേതാക്കൾ പറഞ്ഞു. 

കേരളം പോലുള്ള സംസ്ഥാനത്ത് നടക്കുന്ന ഏതു നിയമനിർമാണവും രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റും. ബിജെപിയുടെ നേതൃത്വത്തിൽ കേന്ദ്രം ഭരിക്കുന്ന സർക്കാർ സമുദായ അടിസ്ഥാനത്തിലുള്ള സംവരണം വേണ്ടെന്ന വാദവുമായി മുന്നോട്ടുപോകുന്നത് ന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ  ആശങ്ക ചെറുതല്ല. മുഖ്യധാരയിൽനിന്ന് ന്യൂനപക്ഷങ്ങളെ മാറ്റിനിർത്താനുള്ള നീക്കമാണ് ഈ ശക്തികൾ നടത്തുന്നത്.

മുസ്‌ലിം-ഈഴവ– പിന്നാക്ക വിഭാഗങ്ങളെ ഒഴിച്ചുനിർത്തിയുള്ള നിയമഭേദഗതി, കേന്ദ്രത്തിന്റെ ന്യൂനപക്ഷ സംവരണ വിരുദ്ധ നയങ്ങൾക്ക് ഊർജം പകരാനേ ഉപകരിക്കുകയുള്ളൂവെന്നും ലീഗ് നേതാക്കൾ പറഞ്ഞു. കേരളത്തിലെ വിവിധ മതസമുദായങ്ങൾ സാമൂഹികപുരോഗതിയും അഭിവൃദ്ധിയും കൈവരിച്ചതിൽ സർക്കാർ സർവീസിൽ നിലവിലുള്ള തൊഴിൽ സംവരണ സമ്പ്രദായം വഹിച്ച പങ്ക് വളരെ വലുതാണെന്നും നേതാക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com