ADVERTISEMENT

മലപ്പുറം∙ ടാങ്കർ അപകടത്തെത്തുടർന്ന് പരിയാപുരത്ത് കിണറ്റിലെ വെള്ളത്തിൽ കലർന്ന ഡീസൽ കത്തിച്ചു. പരിയാപുരം സേക്രഡ് ഹാർട്ട് കോൺവന്റ് വളപ്പിലെ കിണറ്റിലെ ഡീസലാണ് പെരിന്തൽമണ്ണ അഗ്നിശമനസേനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കത്തിച്ചത്. രാവിലെ പത്തോടെ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാ സംഘം കിണറ്റിലെ വെള്ളം പരിശോധിച്ച് ഡീസലിന്റെ സാന്ദ്രത കൂടുതലാണെന്നുറപ്പിച്ച  ശേഷം കത്തിക്കുകയായിരുന്നു. 

ആൾമറയ്ക്കു പുറത്തേക്ക് പതിന‍ഞ്ചടിയോളം ഉയരത്തിലേക്കാണ് തീനാളങ്ങൾ പടർന്നത്. ഇതിൽപെട്ട് സമീപത്തെ തെങ്ങിനും തീപിടിച്ചെങ്കിലും വെള്ളം ചീറ്റിച്ച് അഗ്നിശമനസേന തീയണച്ചു. ഇന്നലെ രണ്ടുപ്രാവശ്യമാണ് ഈ കിണറിന് തീയിടേണ്ടി വന്നത്. ആദ്യം കത്തിപ്പടർന്ന തീയിൽപെട്ട് കിണറിനെ മൂടിയിരുന്ന ഇരുമ്പു ഗ്രിൽ താഴേക്കു വീഴുകയും വെള്ളമിളകി തീയണയുകയും ചെയ്തു. തുടർന്ന് വീണ്ടും കിണറ്റിൽ തീയിടുകയായിരുന്നു.

രണ്ടു ഘട്ടങ്ങളിലുമായി ഏകദേശം കാൽമണിക്കൂറോളമാണ് ഈ കിണർ നിന്നുകത്തിയത്. എന്നാൽ കിണറ്റിലെ ഡീസൽ പൂർണമായും നീങ്ങിയിട്ടില്ല. നാലു ദിവസത്തിനുശേഷം കിണർ പരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും കത്തിക്കുമെന്ന് പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ ഓഫിസർ സി.ബാബുരാജൻ പറഞ്ഞു.‌ സേക്രഡ് ഹാർട്ട് കോൺവന്റ് വളപ്പിലെ കിണറിനു പുറമേ, ഡീസൽ സാന്നിധ്യമുള്ള സമീപത്തെ 9 കിണറുകളും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പരിശോധിച്ചു.

ഇവിടങ്ങളിൽ നേരിയ അളവിൽ മാത്രമാണ് ഡീസൽ സാന്നിധ്യം കണ്ടെത്താനായത്. ഇതിൽ താരതമ്യേന ഡീസൽ സാന്ദ്രത കൂടിയ 3 കിണറുകളിലെ വെള്ളം അഗ്നിരക്ഷാസേന ഫ്ലോട്ടിങ് പമ്പ് ഉപയോഗിച്ച് ടാങ്കുകളിലേക്കു മാറ്റിയിട്ടുണ്ട്. മറ്റു കിണറുകളിൽ ആവശ്യമെങ്കിൽ അടുത്തദിവസം ഇതേരീതി അവലംബിക്കും. പരിയാപുരം ഫാത്തിമമാതാ ഫൊറോനാ പള്ളിക്കു സമീപമുള്ള വളവിൽ ഓഗസ്റ്റ് 20ന് പുലർച്ചെയാണ് ഡീസൽ കയറ്റിവന്ന ടാങ്കർ മറിഞ്ഞത്.

19,500 ലീറ്റർ ഡീസൽ ചോരുകയും ഉറവകളിലൂടെ ഇത് സമീപത്തെ കിണറുകളിലെത്തുകയുമായിരുന്നു. 6 കിണറുകളിലും 3 കുഴൽക്കിണറുകളിലും ഡീസൽ കലർന്നെന്നായിരുന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. ഇന്നലെ തീയിട്ട കിണർ ഓഗസ്റ്റ് 22നും കത്തിയിരുന്നു. അന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.  കിണറ്റിലെ വെള്ളത്തിൽ ഡീസൽ കലർന്നതിനാൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെക്കുറിച്ചും പരിഹാര നടപടികൾ വൈകുന്നതു സംബന്ധിച്ചും മനോരമ അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.

തുടർന്ന് ഡീസൽ വ്യാപനം തടയാൻ കഴിഞ്ഞദിവസം എഡിഎം എൻ.എം.മെഹറലിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര ഓൺലൈൻ യോഗമാണ് കിണർ കത്തിക്കാൻ തീരുമാനമെടുത്ത്. അഗ്നിരക്ഷാ സേനയെക്കൂടാതെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, അങ്ങാടിപ്പുറം പഞ്ചായത്ത് ജനപ്രതിനിധികൾ, സിവിൽ ഡിഫൻസ് വൊളന്റിയർമാർ എന്നിവരും നടപടികൾക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com