ചൈൽഡ് ഹെൽപ്‌ലൈൻ തുടങ്ങിയിട്ട് ഒന്നരമാസം; തീർപ്പാക്കിയത് 200 പരാതികൾ
Mail This Article
മഞ്ചേരി ∙ കുട്ടികളുടെ അവകാശങ്ങൾക്കായി വിളിപ്പുറത്തുണ്ട്, ചൈൽഡ് ഹെൽപ്‌ലൈൻ. ജില്ലയിൽ പ്രവർത്തനം തുടങ്ങി ഒന്നര മാസം പിന്നിടുമ്പോൾ തീർപ്പാക്കിയത് 200 പരാതികൾ. അശരണരായ 5 കുട്ടികൾക്കു അഭയം നൽകി. മിഷൻ വാത്സല്യയ്ക്കു കീഴിൽ സംസ്ഥാന ശിശുവികസന വകുപ്പിന്റെ നേരിട്ടുള്ള അധികാര പരിധിയിൽ ഓഗസ്റ്റ് 3നാണു മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങിയത്. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതിയാണു മിഷൻ വാത്സല്യ. സംസ്ഥാന കൺട്രോൾ റൂമിലേക്കു വരുന്ന പരാതികൾ ഹെൽപ്‌ലൈനിലേക്കു കൈമാറുകയും തുടർ നടപടി സ്വീകരിക്കുകയുമാണു ചെയ്യുന്നത്. ഓഗസ്റ്റിൽ 160 കേസുകളിലായി സഹായം തേടിയെത്തി. ഈ മാസം ഇതുവരെ 60 കേസുകൾ എത്തി. 22 എണ്ണം പോക്സോ നിയമവുമായി ബന്ധപ്പെട്ടവയാണ്. പരാതികൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കു കൈമാറുകയും ആവശ്യമുള്ളവർക്കു കൗൺസിലിങ് നൽകുകയുമാണ് രീതി.
മാതാപിതാക്കൾക്കൊപ്പം ഭിക്ഷാടനം നടത്തിയ കുട്ടി, മാതാവ് ഉപേക്ഷിച്ച കുട്ടി ഉൾപ്പെടെ 5 പേരെ ഷെൽറ്റർ ഹോമിലേക്കു മാറ്റി. ബാലനീതി നിയമം, വിദ്യാഭ്യാസ അവകാശ നിയമം, പോക്സോ, ബാലവേല തുടങ്ങിയവ നടപ്പാക്കുകയാണു ലക്ഷ്യം. 24 മണിക്കൂർ പ്രവർത്തിക്കുന്നു. പ്രോജക്ട് കോ ഓർഡിനേറ്റർ, കൗൺസിലർ, 3 സൂപ്പർവൈസർ, 3 കേസ് വർക്കർ തുടങ്ങിയ ജീവനക്കാരാണു മേൽനോട്ടം. കംപ്യൂട്ടർ സംവിധാനം വരുന്നതോടെ വിളിക്കുന്ന ആളുടെ ലൊക്കേഷൻ, പൊലീസ് സ്റ്റേഷൻ പരിധി എന്നിവ മനസ്സിലാക്കാം. പെട്ടെന്ന് ഇടപെടൽ സാധ്യമാക്കുകയും ചെയ്യാം.