ഇടിമുഴിക്കൽ നാലുവരിപ്പാതയിൽ ടാറിങ് തുടങ്ങി; 1.25 കിലോമീറ്റർ പാതയിലാണ് ടാറിങ്

Mail This Article
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര ഇടിമുഴിക്കലിൽ പുതിയ സ്ഥലത്ത് നിർമിച്ച 1.25 കിലോമീറ്റർ നാലുവരിപ്പാതയിൽ ടാറിങ് തുടങ്ങി. ഇടിമുഴിക്കൽ കൊളക്കുത്ത് റോഡ് ജംക്‌ഷൻ മുതൽ തിരുവങ്ങാട്ട് വരെ കെട്ടിപ്പൊക്കിയാണ് പാത പൂർത്തിയാക്കിയത്. ചിലയിടങ്ങളിൽ റോഡിന് 10 മീറ്ററിലേറെ ഉയരമുണ്ട്. താഴെ 2 വശങ്ങളിലും സർവീസ് റോഡ് നിർമിച്ച് ഗതാഗതം വൺവേ അടിസ്ഥാനത്തിലാക്കിയിട്ട് മാസങ്ങളായി. നാലുവരിപ്പാതയിലും വൈകാതെ വാഹന ഗതാഗതം അനുവദിക്കും.
ഇടിമുഴിക്കൽ അങ്ങാടിയിലും നാലുവരിപ്പാത പൂർത്തിയായി. ഇടിമുഴിക്കൽ ജംക്‌ഷനിൽ നിർമിച്ച പാലത്തിനു മീതെയാണ് ഇവിടത്തെ 4നാലുവരിപ്പാത.ഇടിമുഴിക്കലിൽ ഏതാണ്ട് 2 കിലോമീറ്ററിലാണ് പാത പൂർത്തിയായത്. ആ ഭാഗങ്ങളിൽ സർവീസ് റോഡ് നിർമാണം നേരത്തെ പൂർത്തിയാക്കി ഗതാഗതം അനുവദിച്ചിരുന്നു.
ഇടിമുഴിക്കലിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലൂടെയുള്ള പഴയ എൻഎച്ച് ഇപ്പോൾ ആ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് മാത്രമായി. ഇടിമുഴിക്കലിൽ ജില്ലാ അതിർത്തിയിൽ സർവീസ് റോഡ് നിർമാണവും പുരോഗമിക്കുകയാണ്. ചേലേമ്പ്ര സ്പിന്നിങ് മിൽ അങ്ങാടിയിൽ മേൽപാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. ചെട്ട്യാർമാട്ടിൽ മേൽപാലത്തിനു നിർമിച്ച തൂണുകൾക്ക് മീതെ ബീമുകൾ സ്ഥാപിക്കൽ തുടങ്ങി.
വൈകാതെ കമ്പികൾ കെട്ടി പാലം കോൺക്രീറ്റിങ് നടത്തും. മേലേ ചേളാരിയിൽ നിർമിച്ച മേൽപാലം തുറന്നതോടെ സർവീസ് റോഡിൽ മാതാപ്പുഴ റോഡ് ജംക്‌ഷനിൽ പലപ്പോഴും ഗതാഗതത്തടസ്സം അനുഭവപ്പെടുന്നുവെന്ന പരാതിക്ക് പരിഹാരമായില്ല. താഴെ ചേളാരിയിൽ പൂർത്തിയായ നാലുവരിപ്പാത ഗതാഗതത്തിന് തുറക്കണമെന്ന ആവശ്യം നടപ്പാക്കിയിട്ടില്ല. അനുബന്ധ പാത പൂർത്തിയായില്ലെന്നാണ് വാദം.