ADVERTISEMENT

തിരൂർ ∙ കാവ്യങ്ങളെഴുതിയും അതു ചൊല്ലിയും കാഞ്ഞിരത്തിന്റെ കയ്പ്പു പോലും മാറ്റിയ ആചാര്യന്റെ സന്നിധിയിൽ നടന്ന അക്ഷരോത്സവത്തിൽ ആദ്യാക്ഷരം നുകർന്നു കുരുന്നുകൾ. 2850 കുട്ടികളാണ് ഇന്നലെ തിരൂർ തുഞ്ചൻപറമ്പിൽ ഹരിശ്രീ കുറിച്ചത്. ഇന്നലെ രാവിലെ നാലരയോടെ ഇവിടെ ചടങ്ങുകൾ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിലും കൃഷ്ണശിലാ മണ്ഡപത്തിലുമാണ് എഴുത്തിനിരുത്തൽ നടന്നത്. സരസ്വതി മണ്ഡപത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ, വി.ആർ.സുധീഷ്, ടി.ഡി.രാമകൃഷ്ണൻ, കെ.സി.നാരായണൻ, പി.കെ.ഗോപി, മണമ്പൂർ രാജൻബാബു, കെ.എസ്.വെങ്കിടാചലം, ജി.കെ.രാം മോഹൻ, ഡോ. കെ.വി.തോമസ്, ഡോ. അനിൽ വള്ളത്തോൾ, ഡോ. എൽ.സുഷമ തുടങ്ങി അൻപതോളം എഴുത്തുകാരാണു കുട്ടികൾക്ക് അക്ഷരം പകർന്നു നൽകിയത്.

കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരും ഹരിശ്രീ പകർന്നു നൽകി. എല്ലാത്തിനും ചുക്കാൻ പിടിച്ച് എം.ടി.വാസുദേവൻ നായരുമുണ്ടായിരുന്നു. ഇവിടെ കളരിക്കു സമീപത്തെ കാഞ്ഞിരമരത്തറയിൽ ഹരിശ്രീ കുറിക്കാനും കുട്ടികളുടെയും മുതിർന്നവരുടെയും വലിയ തിരക്കായിരുന്നു. കവികളുടെ വിദ്യാരംഭവും ഇവിടെ നടന്നു. വൈകിട്ട് ത്യാഗരാജകീർത്തനം, നൂപുരദർപ്പണം എന്നീ പരിപാടികളും നടന്നു. ഇതോടെ തുഞ്ചൻ വിദ്യാരംഭം കലോത്സവം സമാപിച്ചു.

130 കവിതകളുടെ ‘വിദ്യാരംഭം’
ഭാഷാപിതാവിന്റെ ജന്മഗേഹത്തിൽ ഇന്നലെ മുഴങ്ങിക്കേട്ടത് 130 പുത്തൻ കവിതകൾ. തുഞ്ചൻ വിദ്യാരംഭം കലോത്സവത്തിന്റെ ഭാഗമായി നടന്ന കവികളുടെ വിദ്യാരംഭം എന്ന പരിപാടിയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കവികൾ തങ്ങളുടെ രചനകൾ ആദ്യമായി ചൊല്ലിയത്. ഇത്തവണ ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ.ഗോപി തുടങ്ങിയവർ കേൾവിക്കാരായി ഉണ്ടായിരുന്നു. മണമ്പൂർ രാജൻബാബു ആധ്യക്ഷ്യം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com