ADVERTISEMENT

ആദ്യാക്ഷരത്തിന്  ഇരട്ടി മധുരം
മലപ്പുറം ∙ വിദ്യാരംഭച്ചടങ്ങിലെ ഇരട്ടത്താരങ്ങളായി അമിക പ്രവീണും അനിക പ്രവീണും. ഇന്നലെ മനോരമ യൂണിറ്റിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ ഏക ഇരട്ടകൾ കൂടിയായിരുന്നു ഇവർ. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയ മഞ്ചേരി എംഎൽഎ റോഡിൽ മാടങ്കോട്ട് പ്രവീണിന്റെയും ഷിജ്നിയുടെയും മക്കളാണിവർ. ഡോ. ഇ.കെ.ഗോവിന്ദവർമ രാജയാണ് ഇവർക്ക് ആദ്യാക്ഷരമധുരം പകർന്നത്.

വിദ്യാരംഭത്തിനെത്തിയ ഇരട്ടകളായ അമിക പ്രവീണും അനിക പ്രവീണും.
വിദ്യാരംഭത്തിനെത്തിയ ഇരട്ടകളായ അമിക പ്രവീണും അനിക പ്രവീണും.

എന്നാലൊരു  ഫോട്ടോഷൂട്ട് കൂടി...
മലപ്പുറം ∙ വേദിക്കരികിലൊരു ഫോട്ടോഷൂട്ട്. കാത്തുനിൽപിനിടയ്ക്കും ആദ്യാക്ഷരം കുറിച്ചു മടങ്ങുമ്പോഴുമാണ് വേദിക്കു സമീപത്തെ അലങ്കാരത്തിന്റെ പശ്ചാത്തലത്തിൽ കുഞ്ഞുങ്ങളെ നിർത്തി രക്ഷിതാക്കളും ബന്ധുക്കളും പടമെടുത്തത്. ഈ വർണച്ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.ഉരുളിയിലെ വെള്ളത്തിലിട്ട താമരമൊട്ടുകളും പനിനീരിതളുകളും അവയ്ക്കു ചുറ്റും 4 മൂലകളിലും കൊളുത്തിവച്ച വിളക്കുകളുമായിരുന്നു പ്രധാന പശ്ചാത്തലം. ഇതിനു പിന്നിലെ ചെണ്ടുമല്ലിപ്പൂമാലകൾ സംഭവം കളറാക്കി. വീണയും തബലയും മദ്ദളവുമെല്ലാം ചേർന്നപ്പോൾ മികച്ചൊരു ഫ്രെയിം ഒത്തുകിട്ടിയ സന്തോഷത്തിലായിരുന്നു പലരും.

മലപ്പുറം മലയാള മനോരമ അങ്കണത്തിൽ നടന്ന വിദ്യാരംഭത്തിനെത്തിയവർ മൊബൈലിൽ കുട്ടികളുടെ ചിത്രങ്ങൾ പകർത്തുന്നതിന്റെ വിവിധ ദൃശ്യങ്ങൾ. ചിത്രം: മനോരമ
മലപ്പുറം മലയാള മനോരമ അങ്കണത്തിൽ നടന്ന വിദ്യാരംഭത്തിനെത്തിയവർ മൊബൈലിൽ കുട്ടികളുടെ ചിത്രങ്ങൾ പകർത്തുന്നതിന്റെ വിവിധ ദൃശ്യങ്ങൾ. ചിത്രം: മനോരമ

കുഞ്ഞുങ്ങൾക്ക് കസവുതിളക്കം
മലപ്പുറം ∙ കുഞ്ഞുടുപ്പുകളിൽ തിളങ്ങിയത് പട്ടും കസവും. ആൺകുട്ടികൾ കൂടുതലും കസവുമുണ്ടും പെൺകുട്ടികൾ അധികവും കസവുപാവാടയുമണിഞ്ഞാണ് വിദ്യാരംഭത്തിനെത്തിയത്. പുതിയ ഫാഷൻ വസ്ത്രങ്ങളണിഞ്ഞെത്തിയവരും ചടങ്ങിനു വർണപ്പകിട്ടേകി. മുണ്ടിനൊപ്പം പാരമ്പര്യത്തനിമയിൽ പരുത്തിക്കുപ്പായങ്ങളണിഞ്ഞാണ് ചിലരെത്തിയത്. എന്നാൽ ടീ ഷർട്ടിട്ട് എത്തിയവരുമേറെ. കുർത്ത–പൈജാമ, ഷെർവാണി തുടങ്ങിയവയണിഞ്ഞും പൂമ്പാറ്റകളെപ്പോലെ പറന്നു നടന്നു ചിലർ. ജീൻസും ഷർട്ടുമണിഞ്ഞും ബാബാ സ്യൂട്ടണിഞ്ഞും എത്തിയവരുമുണ്ട്. പെൺകുട്ടികളിൽ ഉടുപ്പുകളും താരമായി. മോഡേൺ വസ്ത്രങ്ങളണിഞ്ഞെത്തിയവരും തിളങ്ങി. 

മധു–സരിത ദമ്പതികൾ ആദ്യാക്ഷരം കുറിക്കാനെത്തിയ അക്ഷൽജിത്തിനും മൂത്ത മക്കളായ അമൽജിത്ത്, അക്ഷയ്ജിത്ത് എന്നിവർക്കും ഒപ്പം.
മധു–സരിത ദമ്പതികൾ ആദ്യാക്ഷരം കുറിക്കാനെത്തിയ അക്ഷൽജിത്തിനും മൂത്ത മക്കളായ അമൽജിത്ത്, അക്ഷയ്ജിത്ത് എന്നിവർക്കും ഒപ്പം.

9 വർഷത്തിനു ശേഷം വീണ്ടുമെത്തി രണ്ടു ദമ്പതികൾ
മലപ്പുറം ∙ 9 വർഷം മുൻപ് മനോരമയുടെ വിദ്യാരംഭച്ചടങ്ങിൽ പങ്കെടുത്ത 2 ദമ്പതികൾ ഇന്നലെ വീണ്ടും അതേ വേദിയിലെത്തി. അതും അവരുടെ മൂന്നാമത്തെ കുഞ്ഞിനു ആദ്യാക്ഷരം പകരാൻ. 3 മക്കൾക്കും മനോരമയിലൂടെ വിദ്യാരംഭം കുറിക്കാനായതിന്റെ സന്തോഷം പങ്കുവച്ചാണ് അവർ മടങ്ങിയത്. മക്കരപ്പറമ്പ് പഞ്ചായത്ത് അംഗം കൂടിയായ പറമ്പാടത്ത് ചുവന്ന പറമ്പ് സുന്ദരൻ– സുമിത്ര, മഞ്ചേരി 22–ാം മൈലിൽ നടുപ്പോയിൽ മധു–സരിത എന്നിവരാണ് ആ ദമ്പതികൾ. 2014 ഒക്ടോബർ 3നാണ് ഇതിനു മുൻപ് ഇവർ ചടങ്ങിനെത്തിയത്. അന്ന് ഇരു ദമ്പതികളുടെയും ആദ്യാക്ഷരം കുറിച്ച രണ്ടാമത്തെ മക്കൾക്ക് ഇപ്പോൾ 12 വയസ്സ്. 

സുന്ദരനും ഭാര്യ സുമിത്രയും ആദ്യാക്ഷരം കുറിക്കാനെത്തിയ മകൾ സുകന്യ, മകൻ സൂരജ്,മകൾ സൂര്യ എന്നിവർക്കൊപ്പം.
സുന്ദരനും ഭാര്യ സുമിത്രയും ആദ്യാക്ഷരം കുറിക്കാനെത്തിയ മകൾ സുകന്യ, മകൻ സൂരജ്,മകൾ സൂര്യ എന്നിവർക്കൊപ്പം.

സുന്ദരനും സുമിത്രയും ഇന്നലെയെത്തിയത് ഇളയ മകൾ സുകന്യയുടെ(3) വിദ്യാരംഭത്തിനാണ്. മൂത്തമകൾ സൂര്യയും(14) രണ്ടാമത്തെ മകൻ സൂരജും(12) ഒപ്പമുണ്ടായിരുന്നു. ഗെയ്‌ൽ–ഐഒജിപിഎൽ ജീവനക്കാരനായ മധുവും മഞ്ചേരി ബ്ലോസം ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സരിതയും എത്തിയത്  ഇളയ മകൻ അക്ഷൽജിത്തിനെയും (3) കൊണ്ടാണ്. രണ്ടാമത്തെ മകൻ അക്ഷയ്ജിത്തിനു ഹരിശ്രീ കുറിച്ചുനൽകിയ ഡോ. ഇ.കെ.ഗോവിന്ദവർമ രാജ തന്നെയാണ് അക്ഷൽജിത്തിനും ആദ്യാക്ഷരം പകർന്നതെന്നതു മറ്റൊരു കൗതുകം. അമൽജിത്ത് (15) ആണ് മൂത്ത മകൻ.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മരുതൂർക്കര രാജൻ നമ്പൂതിരി കുരുന്നിന്റെ നാവിൽ ആദ്യാക്ഷരം കുറിക്കുന്നു.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മരുതൂർക്കര രാജൻ നമ്പൂതിരി കുരുന്നിന്റെ നാവിൽ ആദ്യാക്ഷരം കുറിക്കുന്നു.

വിദ്യാരംഭം: തിരുമാന്ധാംകുന്ന്  ക്ഷേത്രത്തിലും പൂന്താനം ഇല്ലത്തും വൻ തിരക്ക്
പെരിന്തൽമണ്ണ∙ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലും ഭക്തകവി പൂന്താനത്തിന്റെ ജന്മഗൃഹമായ പൂന്താനം ഇല്ലത്തും വിദ്യാരംഭത്തിനു വൻ ഭക്തജനത്തിരക്ക്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഇന്നലെ മംഗല്യപൂജയും ഉണ്ടായിരുന്നതു തിരക്കു വർധിപ്പിച്ചു. നാനൂറോളം കുരുന്നുകളാണ് ക്ഷേത്രത്തിൽ ആദ്യാക്ഷരമധുരം നുകർന്നത്. മരുതൂർക്കര രാജൻ നമ്പൂതിരി, മംഗലം ദീപക് നമ്പൂതിരി, പ്രകാശ് നമ്പൂതിരി, രാമൻ നമ്പൂതിരി, സുധീർഭട്ട് എന്നിവർ ആചാര്യന്മാരായി. സരസ്വതി പൂജയ്‌ക്കും മരുതൂർക്കര രാജൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്കു മേൽശാന്തി പന്തലക്കോടത്ത് ദാമോദരൻ നമ്പൂതിരി കാർമികത്വം വഹിച്ചു. വാഹനപൂജയും നടന്നു. 

ഭക്തർക്കു പ്രസാദ ഊട്ടും ഉണ്ടായി. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ, അസി.മാനേജർ എ.എൻ.ശിവപ്രസാദ്, കെ.ടി.അനിൽകുമാർ, വി.കെ.ദിലീപ് നമ്പൂതിരി, ആർ,ബിജു, പി.ഗിരി എന്നിവർ നേതൃത്വം നൽകി.  ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ പൂന്താനം ഇല്ലത്തു സരസ്വതി മണ്ഡപത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിനു ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന നാരായണൻ നമ്പൂതിരി, റിട്ട.എഇഒ വി.എം.ഇന്ദിര, മേലാറ്റൂർ രാധാകൃഷ്‌ണൻ, മേലാറ്റൂർ രവിവർമ, ഡോ.ഷൊർണൂർ കാർത്തികേയൻ, സി.പി.നായർ, രാജു അവണൂർമന, നാരായണ പിഷാരടി, മേലേടം സദാനന്ദൻ നമ്പൂതിരി, പി.അംബിക, പി.എസ്.വിജയകുമാർ, സി.ശിവപ്രസാദ് എന്നിവർ ആചാര്യന്മാരായി. 443 കുഞ്ഞുങ്ങളാണ് ആദ്യാക്ഷരം കുറിച്ചത്. സരസ്വതി മണ്ഡപത്തിൽ കവിസദസ്സ്, ശാസ്‌ത്രീയ ഗാനാലാപനം, തിരുവാതിരക്കളി എന്നിവയും അരങ്ങേറി.

കുരുന്നിന് ആദ്യാക്ഷരം കുറിച്ചു നൽകുന്ന ശ്രീഹരി ഗിരീഷ് നമ്പൂതിരി.
കുരുന്നിന് ആദ്യാക്ഷരം കുറിച്ചു നൽകുന്ന ശ്രീഹരി ഗിരീഷ് നമ്പൂതിരി.

കൂൾ കുഞ്ഞുങ്ങൾ അരീക്കര ശ്രീഹരി ഗിരീഷ് നമ്പൂതിരി,തിരുനാവായ നവാമുകുന്ദ ക്ഷേത്രം ഊഴം മേൽശാന്തി

കുഞ്ഞുങ്ങളെല്ലാം വളരെ ‘കൂൾ’ ആയിരുന്നു. സഭാകമ്പമൊന്നുമില്ലാതെ എല്ലാവരും ഉഷാറായാണ് ആദ്യാക്ഷരം കുറിച്ചത്. വിദ്യാരംഭമെന്നത് ഒരു സത്സംഗമാണ്. വിദ്യ പകരുന്നതിലൂടെ പുതുതലമുറയെ വാർത്തെടുക്കുകയാണ്. അതുവഴി സമൂഹത്തെയും. സാങ്കേതികവിദ്യയിൽ മുന്നിലോടുന്ന മനുഷ്യൻ ഒപ്പം സംസ്കാരവും കൊണ്ടുപോകണമെന്ന സന്ദേശമാണ് വിദ്യാരംഭം നൽകുന്നത്.

സുന്ദരനും ഭാര്യ സുമിത്രയും ആദ്യാക്ഷരം കുറിക്കാനെത്തിയ മകൾ സുകന്യ, മകൻ സൂരജ്,മകൾ സൂര്യ എന്നിവർക്കൊപ്പം.
സുന്ദരനും ഭാര്യ സുമിത്രയും ആദ്യാക്ഷരം കുറിക്കാനെത്തിയ മകൾ സുകന്യ, മകൻ സൂരജ്,മകൾ സൂര്യ എന്നിവർക്കൊപ്പം.

ഉത്സവാന്തരീക്ഷം ഡോ. എൽ.സുഷമ, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ വൈസ് ചാൻസലർ 

ഉത്സവാന്തരീക്ഷത്തിലാണ് എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്നത്. കുട്ടികൾ വിദ്യയിലേക്കു ചുവടുവയ്ക്കുന്നത് ഈ ഉത്സവാന്തരീക്ഷത്തിലാകുന്നത് അറിവിനോടുള്ള ഇഷ്ടം അവർക്കുള്ളിൽ വർധിക്കാൻ കാരണമാകും. ഇത് മികച്ച മാതൃകയാണ്

കുരുന്നിന് ആദ്യാക്ഷരം കുറിച്ചു നൽകുന്ന ഡോ. കെ.മുരളീധരൻ‌.
കുരുന്നിന് ആദ്യാക്ഷരം കുറിച്ചു നൽകുന്ന ഡോ. കെ.മുരളീധരൻ‌.

കുരുന്നുകൾ ആസ്വദിച്ചു ഡോ. കെ.മുരളീധരൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാലാ അഡീഷനൽ ചീഫ് ഫിസിഷ്യൻ ആൻഡ് ട്രസ്റ്റി 

ഇത്തവണ എത്തിയ കുരുന്നുകളെല്ലാം വിദ്യാരംഭം ഏറെ ആസ്വദിച്ചതായി തോന്നി. ആരും കരയാനൊന്നും നിന്നില്ല. പകരം ശ്രദ്ധയോടെയും കൗതുകത്തോടെയുമാണ് ആദ്യാക്ഷരം കുറിച്ചത്. ഒപ്പമെത്തിയവരാകട്ടെ ഇതൊരു കുടുംബ ഉത്സവമായാണ് എടുത്തത്. ഇതോടെ അവരുടെ വീട്ടിലെ ഒരംഗമായിനിന്ന് കുഞ്ഞുങ്ങളെ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന അനുഭൂതിയാണുണ്ടായത്.

ആദ്യാക്ഷരം കുറിച്ചു നൽകുന്ന ഡോ. ഇ.കെ.ഗോവിന്ദവർമ രാജ.
ആദ്യാക്ഷരം കുറിച്ചു നൽകുന്ന ഡോ. ഇ.കെ.ഗോവിന്ദവർമ രാജ.

മതനിരപേക്ഷച്ചടങ്ങ് ഡോ. ഇ.കെ.ഗോവിന്ദവർമ രാജ,  കാലിക്കറ്റ് സർവകലാശാല ഫോക്‌ലോർ  പഠനവകുപ്പ് മുൻ മേധാവി

മതനിരപേക്ഷമായൊരു ചടങ്ങായിരുന്നു ഇത്. ജാതിമത വ്യത്യാസമില്ലാതെയും ശ്രദ്ധയോടെയും വിശ്വാസത്തോടെയുമാണ് അവർ പങ്കെടുത്തത്. ചില രക്ഷിതാക്കളൊക്കെ അവരുടെ മൂത്ത കുട്ടികൾക്കും ഞാനായിരുന്നു ആദ്യാക്ഷരം കുറിച്ചതെന്ന് പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ഒരു അധ്യാപകന്റെ ശ്രേഷ്ഠത തിരിച്ചറിഞ്ഞ നിമിഷങ്ങൾ. വിദ്യാലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോകുന്നത് ഒരു സാമൂഹിക ധർമവും പുണ്യപ്രവൃത്തിയുമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com