ADVERTISEMENT

പൊന്നാനി ∙ ഇ.ശ്രീധരന്റെ ഇടപെടൽ ലക്ഷ്യത്തിലേക്ക്. ആറുവരിപ്പാതയിൽ പുതുപൊന്നാനിയിൽ അടിപ്പാതയും എംഐ ഗേൾസ് ഹൈസ്കൂളിനു സമീപം നടപ്പാലവും ഉറപ്പായി. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇ.ശ്രീധരന്റെ വീട്ടിലെത്തി ഇന്നലെ കൂടിക്കാഴ്ച നടത്തി. തൊട്ടുപിന്നാലെ പദ്ധതിപ്രദേശം സന്ദർശിക്കുകയും ചെയ്തു.  നടപ്പാതയിൽ പടികൾ സ്ഥാപിക്കുന്നതിനൊപ്പം വിദ്യാർ‌ഥികളുടെ സൗകര്യത്തിനായി ലിഫ്റ്റ് കൂടി സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ട്.

ദേശീയപാതാ ഉദ്യോഗസ്ഥർ പൊന്നാനിയിൽ ഇ.ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുന്നു.
ദേശീയപാതാ ഉദ്യോഗസ്ഥർ പൊന്നാനിയിൽ ഇ.ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുന്നു.

വിദ്യാർഥികൾ നേരിടാൻ സാധ്യതയുള്ള ദുരവസ്ഥ ഇ.ശ്രീധരൻ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലിഫ്റ്റ് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലേക്കു വന്നത്. ഇതുസംബന്ധിച്ച തീരുമാനങ്ങളായിട്ടില്ല.  ഉറൂബ് നഗറിൽ അടിപ്പാത നിർമിക്കുന്ന കാര്യവും ഇ.ശ്രീധരൻ മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിക്കുമെന്നാണ് അറിയുന്നത്.  പുതുപൊന്നാനി അടിപ്പാതയിലൂടെ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കുമൊക്കെ യാത്ര ചെയ്യാൻ കഴിയും. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് യാത്ര സാധ്യമാകില്ല. 

പുതുപൊന്നാനിയിലും ഉറൂബ് നഗറിലും അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ആവശ്യം ദേശീയപാത അതോറിറ്റി അവഗണിച്ച സ്ഥിതിയിലായിരുന്നു. കർമ സംഘടനയുടെ പ്രസിഡന്റ് കർമ ബഷീറും അഭിഭാഷകനായ കെ.പി.അബ്ദുൽ ജബ്ബാറും ഇ.ശ്രീധരനെ ചെന്നുകണ്ട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഇ.ശ്രീധരൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട്   വിഷയം ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെയാണ് വിഷയത്തിൽ അനുകൂല തീരുമാനമുണ്ടായത്. 

അഭിഭാഷകനായ കെ.പി.അബ്ദുൽ ജബ്ബാറിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവുമായി വന്നിട്ടും ദേശീയപാത അതോറിറ്റി വേണ്ട പരിഗണന നൽകിയിരുന്നില്ല. ഇ.ശ്രീധരൻ ഡൽഹിയിലെത്തി മന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ ഉടൻ തന്നെ ഇതുസംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുകയായിരുന്നു.  എൻഎച്ച് പ്രൊജക്ട് ഡയറക്ടർ അൻശിൽ ശർമ, റീജനൽ ഓഫിസർ ബി.എൽ.വീണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പൊന്നാനിയിലെത്തിയത്. 

ലിഫ്റ്റ് ഉൾപ്പെടെ നടപ്പാത
പുതുപൊന്നാനി എംഐ ഗേൾസ് ഹൈസ്കൂളിന് സമീപം ലിഫ്റ്റ് ഉൾപ്പെടെയുള്ള നടപ്പാതയായിരിക്കും ഒരുങ്ങുക. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാകും. ഉറൂബ് നഗറിലെ അടിപ്പാത സംബന്ധിച്ച് പരിശോധനയ്ക്കായി അടുത്ത ദിവസം ഉദ്യോഗസ്ഥ സംഘം വീണ്ടും പൊന്നാനിയിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com