മന്ത്രവാദത്തിന്റെയും കോഴിക്കച്ചവടത്തിന്റെയും പേരിൽ 130 പവൻ കവർന്നു; ഒരാൾ അറസ്റ്റിൽ
Mail This Article
താനൂർ ∙ മന്ത്രവാദത്തിന്റെയും കോഴിക്കച്ചവടത്തിന്റെയും പേരിൽ കുടുംബത്തിന്റെ 130 പവൻ സ്വർണവും 15 ലക്ഷം രൂപയും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ.വേങ്ങര പറമ്പിൽ പീടിക മങ്ങാടൻ അബ്ദുൽ മൻസൂറാണ് (42) പിടിയിലായത്. അൻപതുകാരിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും രോഗശമനത്തിനായാണ് മന്ത്രവാദിയെ സമീപിച്ചത്.
2022 മാർച്ചിൽ വീട്ടമ്മയുടെ മകളുടെ കയ്യിൽനിന്ന് മന്ത്രവാദ ചികിത്സയ്ക്കെന്നും കോഴിക്കച്ചവടത്തിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് 75 പവനും 15 ലക്ഷം രൂപയും കൈവശപ്പെടുത്തി. പിന്നീട് വീട്ടമ്മയുടെ മരുമകളുടെ കയ്യിൽനിന്ന് 25 പവൻ സ്വർണവും തട്ടി. ഇതിനിടെ വീട്ടമ്മയിൽനിന്ന് 30 പവൻ സ്വർണം കൂടി കൈക്കലാക്കിയിരുന്നു.
വേങ്ങര കുറ്റാളൂരിനടുത്തു ചികിത്സ നടത്തിയിരുന്നു. കോഴിക്കച്ചവടമാണ് ഇയാളുടെ പ്രധാന ജോലി. പലയിടത്തും കോഴിക്കടകൾ നടത്തിയിരുന്നു. സിഐ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ എസ്ഐ ജലീൽ കറുത്തേടത്ത്, ജയപ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നിഷ, അനീഷ്, ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.