ആയുർവേദ സർവകലാശാല പ്രഖ്യാപനത്തിലൊതുങ്ങി
Mail This Article
കോട്ടയ്ക്കൽ ∙ പ്രഖ്യാപനങ്ങൾ വരുന്നതല്ലാതെ സംസ്ഥാനത്ത് ആയുർവേദ സർവകലാശാല യാഥാർഥ്യമായില്ല. ആയുർവേദത്തിനു വളക്കൂറുള്ള കോട്ടയ്ക്കലിൽ സർവകലാശാല സ്ഥാപിക്കണമെന്ന ആവശ്യത്തിന് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1970ൽ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കെത്തിയ അന്നത്തെ രാഷ്ട്രപതി വി.വി.ഗിരിയാണ് ആയുർവേദ സർവകലാശാല എന്ന ആശയം മുന്നോട്ടുവച്ചത്.
2005ൽ സർവകലാശാല എന്ന ആവശ്യത്തിനു വേണ്ടി മനോരമ ചെയ്ത ‘മുടന്തി മുന്നേറുന്ന ആയുർവേദ കോളജ് ’ എന്ന അന്വേഷണ പരമ്പരയെത്തുടർന്ന് ഉന്നതതല ചർച്ചകളും പ്രഖ്യാപനങ്ങളുമൊക്കെ നടന്നിരുന്നു. ഏകദേശ രൂപരേഖ തയാറാക്കുകയും പദ്ധതിയുടെ നടത്തിപ്പിനായി സ്പെഷൽ ഓഫിസറെ നിയമിക്കുകയും ചെയ്തു. 2012ൽ ഒരു കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കിവയ്ക്കുകയുമുണ്ടായി. പിന്നീട്, നടപടികൾ ഉണ്ടായില്ല.
സംസ്ഥാനത്ത് പതിനെട്ട് ആയുർവേദ കോളജുകൾ ഉണ്ടായിട്ടും ആയുർവേദ സർവകലാശാല യാഥാർഥ്യമാകാത്തത് വലിയൊരു കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, ജാംനഗർ, ജോധ്പൂർ, ഹോഷിയാപൂർ, ഡെറാഡൂൺ എന്നിവിടങ്ങളിലെല്ലാം ഇത്തരം സർവകലാശാലകളുണ്ട്. കോട്ടയ്ക്കലിന്റെ രാജ്യാന്തര പ്രശസ്തി ഇവയ്ക്കൊന്നിനും ഇല്ല. നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിലുള്ള വികസനമാകും സർവകലാശാല വന്നാൽ ഉണ്ടാവുകയെന്ന് വിലയിരുത്തപ്പെടുന്നു. ആയിരക്കണക്കിനു ആളുകൾക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. സർവകലാശാലയോടൊപ്പം തുടങ്ങുന്ന അനുബന്ധ സ്ഥാപനങ്ങൾ പ്രാദേശിക വികസനത്തിന് പ്രധാന പങ്കുവഹിക്കും.
1,000 കിടക്കകളുള്ള ആയുർവേദ ആശുപത്രി സ്ഥാപിക്കപ്പെടും. സംസ്ഥാനത്ത് പഠിച്ചിറങ്ങുന്ന ആയുർവേദ ബിരുദക്കാർക്കു ഒട്ടേറെ തൊഴിലവസരങ്ങൾ ലഭ്യമാകും. ആയുർവേദ ഗവേഷണ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകും. ആയുർവേദ ടൂറിസം മേഖലയിലും ഉണർവുണ്ടാകും. ആയുർവേദ സർവകലാശാല യാഥാർഥ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ വീണാജോർജ്, വി.അബ്ദുറഹിമാൻ എന്നിവർ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാർ നിർദേശം നൽകിയാൽ പരിഗണിക്കാമെന്നാണ് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ കഴിഞ്ഞവർഷം ഇ.ടി.മുഹമ്മദ് ബഷീറിനെ ലോക്സഭയിൽ അറിയിച്ചത്.