ഒളിപ്പിച്ച സ്ഫോടക വസ്തുക്കളും ലഹരിസാമഗ്രികളും മണം പിടിച്ചു കണ്ടെത്തി; കാണികളെ അതിശയിപ്പിച്ച് പൊലീസ് നായ്ക്കൾ

Mail This Article
തേഞ്ഞിപ്പലം ∙ ഹർഡിൽ ജംപിലും പൊലീസിന്റെ ശ്വാനപ്പടയ്ക്ക് മിന്നൽ വേഗം. ഒളിപ്പിച്ച സ്ഫോടക വസ്തുക്കളും ലഹരിസാമഗ്രികളും മണം പിടിച്ചു കണ്ടെത്തി പ്രതികളെ പൊലീസിനു കാണിച്ചു കൊടുക്കുന്നതിലും അസാധാരണ പാടവം. പൊലീസിന്റെ മിന്നുംതാരങ്ങളായ 8 നായ്ക്കൾ കാലിക്കറ്റ് സർവകലാശാലാ കന്റീൻ പരിസരത്ത് അവതരിപ്പിച്ച സവിശേഷ പ്രകടനങ്ങൾ കണ്ടവർ വിസ്മയിച്ചു.

വിവിധ ജില്ലകളിൽനിന്നുള്ള ഡോഗ് സ്ക്വാഡിലെ 8 നായ്ക്കളാണ് ശാസ്ത്രയാൻ ശാസ്ത്ര പ്രദർശനത്തിന്റെ ഭാഗമായി ക്യാംപസിൽ കഴിവുകൾ പ്രകടിപ്പിച്ചത്. സർവകലാശാലയുടെ ഫൊറൻസിക് സയൻസ് പഠന വകുപ്പും പൊലീസ് അക്കാദമിയും ചേർന്നാണ് പൊലീസ് ശ്വാന സംഘത്തിലെ താരങ്ങളെ ഒന്നിച്ച് ക്യംപസിൽ എത്തിച്ചത്.
3 ഹർഡിലുകൾ ചാടിക്കടന്ന് നായ്ക്കൾ ലക്ഷ്യം കണ്ടത് അതിവേഗമാണ്. സ്റ്റാർട്ടിങ് പോയിന്റിലേക്ക് തിരികെ കുതിച്ചതും ഹർഡിൽ ജംപ് വഴി. പൊലീസ് നിർദേശാനുസരണം വിദ്യാർഥികൾ കുടയിലും ബാഗിലും തൂവാലയിലും മറ്റും ചില വസ്തുക്കൾ ഒളിപ്പിച്ചു. മണം പിടിച്ച് കുതിച്ച നായ്ക്കൾ ആ വസ്തുക്കളും അവ ഒളിപ്പിച്ചവരെയും കണ്ടെത്തി പൊലീസുകാർക്ക് മുന്നിൽ വാലാട്ടി നിന്നു.
മാഗി (ഇടുക്കി), ബസ്റ്റർ (കണ്ണൂർ), അർജുൻ (എറണാകുളം), ഹാർളി (പാലക്കാട്), ലോല (കണ്ണൂർ), ചേതക് (കോട്ടയം), മാർക്കോ (തിരുവനന്തപുരം), ലിസി (ആലപ്പുഴ) എന്നീ നായ്ക്കളാണ് തേഞ്ഞിപ്പലത്ത് പരിപാടി അവതരിപ്പിച്ചത്. എസ്ഐ പി. രമേശന്റെ (കേരള പൊലീസ് അക്കാദമി) നായകത്വത്തിലാണ് ഓഫിസർമാർ ശ്വാനപ്പടയെ എത്തിച്ചത്.
ശാസ്ത്രയാൻ പ്രദർശനം സമാപിച്ചു
തേഞ്ഞിപ്പലം ∙ ആയിരക്കണക്കിന് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പുത്തൻ അറിവുകൾ പകർന്ന് കാലിക്കറ്റ് സർവകലാശാലയുടെ ശാസ്ത്രയാൻ ശാസ്ത്രപ്രദർശനത്തിനു കൊടിയിറങ്ങി.
യൂണിവേഴ്സിറ്റി പഠന വകുപ്പുകളുടെ ഗവേഷണ പദ്ധതികളും സൗകര്യങ്ങളും സമൂഹത്തിനു മുന്നിൽ തുറന്നുവച്ച് 3 ദിവസങ്ങളിലായിരുന്നു പ്രദർശനം. അവസാന ദിവസമായ ഇന്നലെ ഉടുമ്പ് വംശത്തിൽപെട്ട ഇഗ്വാനയെ കൂട്ടിലാക്കി എത്തിച്ചത് കാണികൾക്ക് ആവേശമായി.