ADVERTISEMENT

തിരൂർ ∙ കല്ലിങ്ങൽ പൊറൂരിലെ വെള്ളേക്കാട് തറവാട്ടു വീട്ടിലേക്ക് ഇന്നലെ രാവിലെ മുതൽ പൊലീസ് വാഹനങ്ങളുടെ അകമ്പടിയിൽ ഒന്നിനു പിറകേ ഒന്നായി മന്ത്രിവാഹനങ്ങളുടെ വരവായിരുന്നു. പരിസരമാകെ കനത്ത പൊലീസ് കാവൽ കണ്ടായിരുന്നു ഇന്നലെ പൊറൂർ ഗ്രാമത്തിലെ ജനങ്ങൾ ഉണർന്നത്. 

രാവിലെ 8 മുതൽ തന്നെ മന്ത്രിമാരുടെ വാഹനങ്ങൾ വെള്ളേക്കാട് വീടിന്റെ ഗേറ്റ് കടന്നു. 9നു മുൻപായി തന്നെ 16 മന്ത്രിമാർ ഇവിടെ എത്തിച്ചേർന്നു. മുഖ്യമന്ത്രിയും 3 വനിതാ മന്ത്രിമാരും തലേന്ന് രാത്രി ഇവിടെത്തന്നെയാണ് താമസിച്ചിരുന്നത്. ഗൃഹനാഥൻ മന്ത്രി വി.അബ്ദുറഹിമാൻ രാവിലെ മുതൽ തന്നെ മന്ത്രിമാരെ സ്വീകരിക്കുന്നതിലുള്ള തിരക്കിലായിരുന്നു. വീട്ടിലെ വലിയ സന്ദർശക വിശ്രമമുറി ഉദ്യോഗസ്ഥർ സഭാഹാൾ ആക്കി മാറ്റി. ചുമരിൽ ഗാഡിജിയുടെ ചിത്രം. മുഖ്യമന്ത്രിക്ക് ഇരിക്കാൻ പ്രത്യേക കസേര, പ്രോട്ടോക്കോൾ പ്രകാരം മന്ത്രിമാർക്ക് പേരുകൾ ഒട്ടിച്ച ഇരിപ്പിടങ്ങൾ എല്ലാം നേരത്തേ ഒരുക്കിയിരുന്നു. 

കൃത്യം 9ന് മന്ത്രിസഭാ യോഗം ആരംഭിച്ചു. പിന്നെ ഒരു മണിക്കൂർ നീണ്ട ചർച്ചകൾ, അതിൽ സുപ്രധാന തീരുമാനങ്ങൾ. 10ന് യോഗം അവസാനിച്ചു. പിന്നെ പൂർണ വെജിറ്റേറിയൻ വിഭവങ്ങളോടെയുള്ള പ്രാതൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചിരുന്ന് കുശലം പറഞ്ഞാണ് പ്രാതൽ കഴിച്ചത്. ശേഷം ഒരു മണിക്കൂറോളം എല്ലാവരും ഔദ്യോഗിക ജോലികളും അവിടെവച്ചു തന്നെ നിർവഹിച്ചു. മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും മാത്രമായിരുന്നു അത്രയും നേരം വീട്ടിൽ ഉണ്ടായിരുന്നത്. മന്ത്രിസഭാ യോഗ ശേഷം വെള്ളേക്കാട്ട് കുടുംബത്തിലെ മുഴുവൻ അംഗങ്ങളും അവിടെയെത്തി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒപ്പം കുടുംബം ഫോട്ടോയെടുത്തു. പിന്നീട് മുഖ്യമന്ത്രിയും മന്ത്രിമാരും കാറുകളിൽ ഒരു കിലോമീറ്റർ അകലെ പ്രധാന റോഡിൽ നിർത്തിയിട്ട ബസിലേക്ക് നീങ്ങിയതോടെ തിരൂർ പൊറൂരിലെ വെള്ളേക്കാട് വീട് രാഷ്ട്രീയ ചരിത്രത്തിന്റെകൂടി ഭാഗമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com