യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി കണ്ടു, തിരിച്ച് കൈവീശി കാണിച്ചെന്ന് മുഖ്യമന്ത്രി
Mail This Article
കൊണ്ടോട്ടി ∙ യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം താൻ കണ്ടെന്നും തിരികെ കൈവീശിക്കാണിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തിന് എതിരല്ല. ആളുകൾ നവകേരള സദസ്സിലേക്ക് ഒഴുകിയെത്തുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്നവർ, ജനം എല്ലാം വിലയിരുത്തുന്നുണ്ടെന്നു മനസ്സിലാക്കണം.’ അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ നവകേരള സദസ്സ് മേലങ്ങാടിയിലെ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യൂത്ത് കോൺഗ്രസുകാർ കരിങ്കൊടിയുമായി ബസിനു മുന്നിൽ ചാടി ജീവൻ കളയുന്നതു തടയാനാണ് ചിലർ അവരെ തള്ളി മാറ്റിയത്. അതു മാതൃകാപരമായ നടപടിയാണ്.
ഇപ്പോൾ യൂത്ത് കോൺഗ്രസുകാർ റോഡരികിലേക്ക് മാറിയാണ് പ്രതിഷേധിക്കുന്നതെന്നും അതിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തുനിന്നു മേലങ്ങാടിയിലെ നവകേരള സദസ്സ് വേദിയിലേക്കു വരുമ്പോൾ ഉച്ചയ്ക്കു 12 മണിയോടെ കൊണ്ടോട്ടിയിൽവച്ചാണു യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശിയത്. പ്രതിഷേധിച്ച 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. വൈകിട്ടു വിട്ടയച്ചു.