ADVERTISEMENT

തിരൂർ ∙ രാജീവ്ഗാന്ധി സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ചില മന്ത്രിമാർ തെറ്റിദ്ധാരണ പരത്തുന്നതായി യുഡിഎഫ് നേതൃത്വവും നഗരസഭാധ്യക്ഷയും. സ്റ്റേഡിയവുമായി ബന്ധപ്പെട്ട വസ്തുതകളെല്ലാം തിരൂരിലെ ജനങ്ങൾക്കും തിരൂരുകാരനായ മന്ത്രിക്കും നന്നായി അറിയാമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് 2018ലാണ് കിഫ്ബി വഴി സ്റ്റേഡിയം വികസനത്തിനുള്ള ഫണ്ട് അനുവദിച്ചത്. 

ഇതിനായി സ്പോർട്സ് കൗൺസിലുമായി ഒപ്പിടേണ്ടിയിരുന്ന കരാർ അന്നത്തെ കൗൺസിൽ അംഗീകരിച്ചിരുന്നില്ല. അതിലെ വ്യവസ്ഥകളായിരുന്നു കാരണം. തിരൂരിലെ പൊതുസമൂഹവും അതിന് എതിരായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന യുഡിഎഫും അന്നത്തെ ഭരണസമിതിക്കൊപ്പം നിന്നു. കരാറിൽ മാറ്റം വരുത്താൻ അന്നത്തെ നഗരസഭാധ്യക്ഷൻ കല്ലിങ്ങൽ ബാവ അന്നത്തെ കായിക മന്ത്രിയായിരുന്ന ഇ.പി.ജയരാജനുമായി നേരിട്ടു ചർച്ച നടത്തുകയും സ്പോർട്സ് കൗൺസിലിന് കത്തെഴുതുകയും ചെയ്തതാണ്. എന്നാൽ സാധിക്കില്ലെന്നായിരുന്നു മറുപടി. 

കരാർ പ്രകാരം സ്റ്റേഡിയത്തിന്റെ നടത്തിപ്പ് അവകാശം ഒരു കമ്മിറ്റിയിലേക്ക് ഒതുങ്ങും. ഈ കമ്മിറ്റിയിൽ 2 പേർ മാത്രമാണ് നഗരസഭയെ പ്രതിനിധീകരിക്കുന്നത്. നഗരസഭയ്ക്ക് ഇവിടെ ഒരു പരിപാടി നടത്തണമെങ്കിൽ പോലും രണ്ടാഴ്ച മുൻപ് അനുവാദം വാങ്ങണം. പുതിയ കായിക മന്ത്രിയായി തിരൂരുകാരൻ വന്നതിനു ശേഷം കുറുക്കോളി മൊയ്തീൻ എംഎൽഎ അടക്കം പങ്കെടുത്ത ഒരു യോഗം കഴിഞ്ഞ മാർച്ച് 3ന് മന്ത്രിയുടെ ചേംബറിൽ വിളിച്ചിരുന്നു. കരാറിൽ മാറ്റം വരുത്താമെന്നു മന്ത്രി സമ്മതിച്ചെങ്കിലും അത് പാലിക്കാൻ തയാറായില്ല. 

യോഗം കഴിഞ്ഞ ശേഷം അയച്ചതും പഴയ കരാർ തന്നെയാണ്. സി.മമ്മുട്ടി എംഎൽഎ നാലരക്കോടി രൂപ ചെലവിട്ട് നവീകരിച്ച സ്റ്റേഡിയം സംരക്ഷിക്കാതെ നശിപ്പിച്ചത് ആരാണെന്നും ചിന്തിക്കണം. മുൻപുണ്ടായിരുന്ന കൗൺസിൽ പ്രഭാതസവാരിക്കാർക്ക് ഫീസ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കരാറിൽ മാറ്റം വരുത്താതെ സ്റ്റേഡിയം കൈമാറാൻ സാധിക്കില്ലെന്നു തന്നെയാണ് യുഡിഎഫ് ഭരണസമിതിക്കുമുള്ള നിലപാട്. 

നഗരസഭയുടെ വിലമതിപ്പേറെയുള്ള ഭൂമി വെറും 10 കോടി രൂപയുടെ പേരു പറഞ്ഞ് വിട്ടുകൊടുക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. സ്റ്റേഡിയം നഗരസഭ തന്നെ സംരക്ഷിക്കും. നിലവിൽ ഇവിടെ മനോഹരമായ നടപ്പാത ഒരുങ്ങിക്കഴിഞ്ഞു. ശുചിമുറികളും ഓപ്പൺ ജിമ്മും ഇവിടെ ഉടൻ ആരംഭിക്കും. കള്ളപ്രചാരണങ്ങൾ നടത്തി സ്റ്റേഡിയം വരുതിയിലാക്കാമെന്ന വ്യാമോഹം തിരൂരിലെ മന്ത്രിയും കൂട്ടാളികളും മാറ്റിവയ്ക്കണമെന്നും നഗരസഭാധ്യക്ഷ എ.പി.നസീമ, ഉപാധ്യക്ഷൻ രാമൻകുട്ടി പാങ്ങാട്ട്, യുഡിഎഫ് നേതാക്കളായ പി.വി.സമദ്, യാസർ പയ്യോളി, കെ.കെ.സലാം, കെ.നൗഷാദ് എന്നിവർ പറഞ്ഞു.

കലക്ടർ ഇടപെട്ടേക്കും

രാജീവ്ഗാന്ധി സ്റ്റേഡിയവുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾ പരിഹരിക്കാൻ കലക്ടർ ഇടപെട്ടേക്കും. സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിലുമായി ഒപ്പുവയ്ക്കേണ്ട കരാറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്ന് സ്റ്റേഡിയത്തിലെത്തിയ മന്ത്രിമാർ പറഞ്ഞിരുന്നു. കരാറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താതെ ഒപ്പിടില്ലെന്നാണ് നഗരസഭയുടെ നിലപാട്. 

ഇത് കരാറിനെക്കുറിച്ച് മനസ്സിലാക്കാത്തതു കൊണ്ടാണെന്നും മന്ത്രിമാർ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സ്റ്റേഡിയത്തിൽ പ്രഭാതസവാരിക്കെത്തിയ മന്ത്രി എം.ബി.രാജേഷ് കൂടെ നടക്കാനെത്തിയ കലക്ടറോട് പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com