ADVERTISEMENT

കോട്ടയ്ക്കൽ ∙ കൗമാരകലയുടെ രസായനക്കൂട്ടൊരുക്കി ജില്ലാ കലോത്സവത്തിനു തുടക്കം. ആയുർവേദത്തിന്റെ നഗരത്തിൽ വീണ്ടുമെത്തിയ കലാപൂരത്തിന് ആവേശം പകർന്ന് ആസ്വാദകർ കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഒഴുകി. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് 3ന് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. ഇന്ന് രചനാ മത്സരങ്ങൾക്കു ശേഷം നാളെ വീണ്ടും കലാവേദികളുണരും.

കലാമത്സരങ്ങൾ കോട്ടയ്ക്കൽ രാജാസിലും രചനാ മത്സരങ്ങൾ എടരിക്കോട് പികെഎംഎം ഹയർ സെക്കൻഡറി സ്കൂളിലുമായാണ് ഇന്നലെ തുടങ്ങിയത്. ഇടയ്ക്ക് ചെറുമഴയെത്തിയെങ്കിലും വേദികളിൽ ആവേശം തണുത്തില്ല. കഥകളിയും കേരളനടനവും ഓട്ടൻതുള്ളലും ചാക്യാർക്കൂത്തും പൂരക്കളിയും പരിചമുട്ട് കളിയും യക്ഷഗാനവും ബാൻഡ്മേളവും കാണികളുടെ മനം കവർന്നു. 

ഇന്നു മുതൽ എല്ലാ മത്സരങ്ങളും രാജാസ് സ്കൂളിലാണ്. ഭരതനാട്യവും തിരുവാതിരക്കളിയും വട്ടപ്പാട്ടും നാടകവും ചവിട്ടുനാടകവുമൊക്കെയായി നാളെ ഉത്സവമാക്കും. കലോത്സവം 8ന് സമാപിക്കും.

കലോത്സവത്തിനുള്ള യോഗ്യത 50,000 രൂപ!

നിങ്ങൾ നൃത്തം പരിശീലിപ്പിച്ച ഏതെങ്കിലും മത്സരാർഥിക്കു കോട്ടയ്ക്കലിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിലേക്ക് യോഗ്യത വേണോ? 50,000 രൂപയ്ക്ക് ഉപജില്ലയിൽനിന്ന് ഒരു ഫസ്റ്റ് പ്രൈസ് സംഘടിപ്പിച്ചു തരാം’– മലപ്പുറം ഉപജില്ലാ കലോത്സവത്തിനു മുൻപ് തനിക്കുണ്ടായ അനുഭവം ഇന്നലെ കോട്ടയ്ക്കൽ രാജാസ് സ്കൂളിലെ നൃത്തമത്സര വേദിക്കു സമീപംവച്ചാണ് നൃത്താധ്യാപിക മനോരമയോടു പങ്കുവച്ചത്. വിധിനിർണയത്തിലെ സ്വാധീനം സംബന്ധിച്ചു ചോദിച്ചപ്പോൾ ആയിരുന്നു തുറന്നുപറച്ചിൽ.

മലപ്പുറം ഉപജില്ലാ മത്സരം നടക്കുന്നതിനു മുൻപായിരുന്നു ആ ഫോൺ വിളി. പരിചയം ഭാവിച്ചാണ് വിളിച്ചത്. ഏതെങ്കിലും ഒരു നൃത്ത ഇനത്തിൽ ജില്ലയിലെത്തിക്കാൻ അര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സംഘാടകരുമായി അടുപ്പമുള്ളവരാണ് എന്ന രീതിയിലായിരുന്നു പരിചയപ്പെടുത്തിയത്. ജഡ്ജസ് നമ്മുടെ ആളുകളാണെന്നും അറിയിച്ചു. എന്നാൽ, അക്കാര്യം നിരസിച്ചെന്നു മാത്രമല്ല. കൃത്യമായ തെളിവുകളോടെ സംഘാടകരെ പരാതി അറിയിക്കുകയും ചെയ്തു. അത്തരം പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പു നൽകിയ സംഘാടകർ, വിഷയത്തിൽ ഇടപെട്ടെന്നാണു മനസ്സിലാകുന്നത്. കാരണം, വിധി നിർണയത്തിൽ പിന്നീട് ‘ഇടപെടൽ’ ഉണ്ടായതായി തോന്നിട്ടിയിട്ടില്ല’– അധ്യാപിക വെളിപ്പെടുത്തി.

വിജയച്ചുവട്

ഒന്നരമാസത്തെ ചിട്ടയായ പരിശീലനച്ചുവടുമായാണ് അവർ ജില്ലാ സ്കൂൾ കലോത്സവത്തിനെത്തിയത്. ചുവടും താളവും പിഴച്ചില്ല. ഫലം വന്നപ്പോൾ അവർ ഒന്നാമതെത്തി. ഹൈസ്കൂൾ വിഭാഗം പൂരക്കളി മത്സരത്തിൽ ഇരിമ്പിളിയം എംഇഎസ് എച്ച്എസ്എസിന്റെ വിജയരഹസ്യമാണിത്. 9 ടീമുകളാണ് മത്സരിക്കാനെത്തിയത്. ആദ്യമായാണ് ഈ സ്കൂൾ പൂരക്കളിയിൽ ഒന്നാം സ്ഥാനം നേടുന്നത്. കെ.അഭിമന്യുവിന്റെ നേതൃത്വത്തിലുള്ള ടീമിന് പയ്യന്നൂർ സജീഷാണ് പരിശീലനം നൽകിയത്.

ഇന്നത്തെ മത്സരം
ഹാൾ 1: ചിത്രരചന എച്ച്എസ് (പെൻസിൽ, ജലച്ചായം).
ഹാൾ 2: ചിത്രരചന എച്ച്എസ് (എണ്ണച്ചായം), കാർട്ടൂൺ.
ഹാൾ3: കവിതാരചന, കഥാരചന, ഉപന്യാസം. എച്ച്എസ്എസ്(ഹിന്ദി).
വേദി 1: ഉദ്ഘാടനം. മന്ത്രി വി. അബ്ദുറഹിമാൻ 3.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com