ADVERTISEMENT

മലപ്പുറം∙ ജില്ലയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒറ്റ ദിവസം  300 കേസുകൾ റജിസ്റ്റർ ചെയ്തു. ഒട്ടേറെ ലഹരിമരുന്ന്,ലഹരി വിൽപനക്കാർ, അനധികൃത മദ്യവിൽപനക്കാർ, വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായവർ എന്നിവർ പൊലീസ് പിടിയിലായി.

കുഴൽപണം പിടിച്ചു

താനൂർ സ്റ്റേഷൻ പരിധിയിൽ 3,44,600 രൂപയുടെ കുഴൽപണം കടത്തിയ ഒരാളെ പിടികൂടി. ലഹരിമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ടു 34 കേസുകളും 71 അബ്കാരി കേസുകളും അനധികൃത ഒറ്റ അക്ക നമ്പർ കേസുകളും റജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേർ നിരീക്ഷണത്തിലാണ്.

സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവള ഭാഗത്തു പാന്റ്സിലും സോക്സിലുമായി ഒളിപ്പിച്ചു കടത്തിയ 1,059 ഗ്രാം, 1,101 ഗ്രാം വീതം സ്വർണ മിശ്രിതവുമായി രണ്ടു പേരെ പിടികൂടി. കൂടാതെ, വിമാനത്താവള പരിസരത്തു വിദേശ കറൻസി വിനിമയം നടത്തിയയാളിൽനിന്നു 11,950 രൂപ പിടികൂടി. 

ക്വാറികളിൽ പരിശോധന

കൊണ്ടോട്ടി അരിമ്പ്രയിലെ അനധികൃത ക്വാറിയിൽനിന്നു ഷോക് ട്യൂബുകൾ, ജലാറ്റിൻ സ്റ്റിക്കുകൾ, കംപ്രസറുകൾ എന്നിവ പിടികൂടി. പെരിന്തൽമണ്ണ ചീരട്ടാമലയിലെ അനധികൃത ചെങ്കൽ ക്വാറിയിൽനിന്നു 11 ടിപ്പർ ലോറികളും ഒരു മണ്ണുമാന്തിയന്ത്രവും പിടികൂടി. തിരൂർ, കുറ്റിപ്പുറം സ്റ്റേഷൻ പരിധിയിൽ അനധികൃത മണൽക്കടത്ത് നടത്തിയ ടിപ്പർ ലോറികളും പിടികൂടി.പരിശോധനയ്ക്കു ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നേതൃത്വത്തിൽ ജില്ലയിലെ ഡിവൈഎസ്പിമാർ, ഇൻസ്പെക്ടർമാർ, എസ്ഐമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തുടർന്നും ഇത്തരത്തിലുള്ള പരിശോധനകൾ ഉണ്ടായിരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

വാഹന പരിശോധന

ജില്ലയിലെ അതിർത്തികളും പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് 4,460 വാഹനങ്ങൾ പരിശോധിച്ചതിൽ രേഖകളില്ലാ‍ത്ത 168 വാഹനങ്ങൾക്കെതിരെയും മാറ്റം വരുത്തിയ 14 വാഹനങ്ങൾക്കെതിരെയും ലൈസൻസില്ലാതെ ഓടിച്ച 81 പേർക്കും മദ്യപിച്ചു വാഹനമോടിച്ച 43 പേർക്കും എതിരെയും നടപടി സ്വീകരിച്ചു.   വാഹന പരിശോധനയിലൂടെ 4.97 ലക്ഷം രൂപ പിഴ ഈടാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com