കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് ഒരു വർഷത്തിനിടെ പിടികൂടിയത് 172 കോടിയുടെ സ്വർണം
Mail This Article
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം ഒരു വർഷം പിടികൂടിയത് 172.19 കോടി രൂപയുടെ 270.536 കിലോഗ്രാം സ്വർണം. 376 കേസുകളിലായി പിടിയിലായത് 163 പേർ. വിമാനത്താവളത്തിലെ എയർ കസ്റ്റംസ് വിഭാഗം പിടികൂടിയ കേസുകളുടെ എണ്ണം മാത്രമാണിത്. പുറമേ 55 കേസുകളിലായി 35.49 ലക്ഷം രൂപയുടെ വിദേശ സിഗരറ്റും 9 കേസുകളിലായി 56.28 ലക്ഷം ഇന്ത്യൻ രൂപയുടെ വിദേശ കറൻസികളും കസ്റ്റംസ് പിടികൂടി.
സ്വർണക്കടത്തിൽ കൂടുതലും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചവയാണ്. വസ്ത്രങ്ങളിൽ തേച്ചുപിടിപ്പിച്ചും ബാഗേജുകളിൽ കൊണ്ടുവരുന്ന ഇലക്ട്രിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചുമാണ് സ്വർണക്കടത്ത്.
കത്തികളുടെ പിടിക്കുള്ളിലും ഫ്ലാസ്കിലും ട്രിമ്മറിന്റെ മോട്ടറിനുള്ളിലും മറ്റും സ്വർണം പിടികൂടിയത് ഈയിടെയാണ്. ഇതിനു പുറമേ, വിമാനത്താവളത്തിലെ ശുചിമുറിയിലും വിമാനത്തിലെ സീറ്റിലും ഒളിപ്പിച്ച സ്വർണവും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
എയർ കസ്റ്റംസിനു പുറമേ, പ്രിവന്റീവ് കസ്റ്റംസ്, കാർഗോ കസ്റ്റംസ്, ഡിആർഐ ഏജൻസികളും പൊലീസും വേറെയും സ്വർണം പിടികൂടുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം വിമാനത്താവളത്തിനു പുറത്ത് പൊലീസ് പിടികൂടിയ സ്വർണക്കടത്ത് കേസുകളുടെ എണ്ണം 40 ആണ്.
ബ്രഡ് ടോസ്റ്റർ, നെബുലൈസർ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 88 ലക്ഷം രൂപയുടെ സ്വർണവുമായി ഇന്നലെ 2 യാത്രക്കാർ പിടിയിലായി. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയിൽ മുഹമ്മദ് ജിയാദ് (24) ചെക്ക്ഡ് ഇൻ ബാഗേജിൽ കൊണ്ടുവന്ന ബ്രഡ് ടോസ്റ്ററിനുള്ളിൽനിന്ന് 1.267 കിലോഗ്രാം സ്വർണമിശ്രിതപ്പൊതി ലഭിച്ചു. ഇതിൽനിന്ന് 1.077 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു.
കാസർകോട് പള്ളിക്കര തളങ്കര അഷ്റഫ് (30) കൊണ്ടുവന്ന നെബുലൈസറിൽനിന്ന് 21 ലക്ഷം രൂപയുടെ 349 ഗ്രാം സ്വർണം കണ്ടെടുത്തു. ഡിആർഐ ഉദ്യോഗസ്ഥരും കസ്റ്റംസും ചേർന്നാണ് പരിശോധന നടത്തിയത്.