ADVERTISEMENT

പുറത്തൂർ ∙ ഒരു കാലത്ത് കയറിന്റെ സ്വർഗരാജ്യമായിരുന്നു തിരൂർ പുഴയോരം. പുറത്തൂരിലും മംഗലത്തും വെട്ടത്തുമെല്ലാം കയറും കയറുപിരിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത് ആയിരങ്ങളാണ്. പുഴയോരത്ത് എവിടെ നോക്കിയാലും റാട്ടും റാട്ടുപുരകളും തൊണ്ടുതല്ലുന്ന സ്ത്രീകളും കൂട്ടിയിട്ട ചകിരിനാരുകളും കാണാൻ കഴിയുമായിരുന്ന കാലം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ തെക്കൻ നാട്ടിലെ കയറിനോളം അല്ലെങ്കിൽ അതിനെക്കാളേറെ പ്രശസ്തിയുണ്ടായിരുന്നു ഇവിടത്തെ കയറിനും ചകിരിനാരിനും. ഉറപ്പായിരുന്നു കാരണം. 1960കളിൽ അത് പ്രതാപകാലത്തിലേക്കു നീങ്ങി.

ആയിരങ്ങൾ തീരത്ത് തൊണ്ടുതല്ലി ചകിരിനാരാക്കി അതു കയറാക്കി കയറ്റി അയച്ചു തുടങ്ങിയതോടെ അക്ഷരാർഥത്തിൽ തീരമൊരു സ്വർഗരാജ്യമായി മാറിയിരുന്നു. എന്നാൽ എൺപതുകളിൽ ആ പ്രതാപത്തിനു മങ്ങൽ വീണുതുടങ്ങി. ഗൾഫ് നാടുകളിലേക്ക് ജോലി അന്വേഷിച്ചുള്ള കൂട്ടയാത്രകളായിരുന്നു കയർ ലോകത്തിന്റെ പ്രതാപം കുറയാൻ പ്രധാന കാരണമായത്. പുതു തലമുറയ്ക്ക് പഴയ കയറുപിരിയോടു കമ്പമില്ലാതായത് മറ്റൊരു കാരണമായി. കയറിൽ നിന്നുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കാതിരുന്നതും ഒരു കാരണമാണ്. എന്തായാലും കയറു പിരിച്ചിരുന്ന റാട്ടും റാട്ടുപുരകളും ഉപയോഗ ശൂന്യമായി. പിന്നെയവ ഇല്ലാതെയായി.

കയർ പിരിക്കാൻ ഉപയോഗിക്കുന്ന ചക്രങ്ങളാണ് റാട്ടുകൾ. മുപ്പിരി കയറുണ്ടാക്കാൻ ഇവയാണ് ഉപയോഗിച്ചിരുന്നത്. ചകിരി ചീയിക്കലായിരുന്നു പ്രധാന ജോലി. പുഴയോരത്തെ നനഞ്ഞ മണ്ണിൽ വലിയ കുഴിയെടുത്ത് അതിൽ ചകിരി നിറച്ച് കുഴി മണ്ണിട്ടു മൂടും. ഒരു വർഷം കഴിഞ്ഞാണ് പിന്നെ ഈ കുഴി തുറക്കുന്നത്. അപ്പോഴേക്ക് ചകിരി ചീഞ്ഞ് പാകമായിട്ടുണ്ടാകും. ഇത് സ്ത്രീകൾക്ക് നൽകുകയായിരുന്നു അടുത്ത പണി. അവരിത് കുറുവടി കൊണ്ട് തല്ലി പതം വരുത്തി നാരുകളാക്കി മാറ്റും. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുള്ള മണ്ണിൽ കിടന്നു ചീയുന്നതും തല്ലി പതം വരുത്തി നാരുകളാക്കുന്നതും കാരണം ഇവിടെയുണ്ടാക്കുന്ന കയറിന് ഉറപ്പു കൂടിയിരുന്നു. അഴുകാത്ത ചകിരി മില്ലിലെത്തിച്ചാണ് നാരാക്കി മാറ്റിയിരുന്നത്. 

നാരും കയറുമെല്ലാം തെക്കൻ ഭാഗങ്ങളിലേക്ക് ഭാരതപ്പുഴ വഴി കയറ്റി അയയ്ക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ കയർ ഉൽപന്നങ്ങൾ ഉണ്ടാക്കാനും അവ നേരിട്ടു വിൽപന നടത്താനും തീരത്തുള്ളവർക്ക് അന്നു സാധിച്ചില്ല. അതിനു കഴിഞ്ഞിരുന്നെങ്കിൽ ഇന്നും ഒരുപക്ഷേ ആ കയറിന്റെ സുവർണ കാലം നിലനിന്നേനേ. ഇപ്പോൾ മേഖലയിൽ ചില സൊസൈറ്റികളാണ് കയറുണ്ടാക്കുന്നത്. പുറത്തൂരിലെ കാവിലക്കാടും മംഗലത്തെ ചേന്നരയിലുമാണ് സൊസൈറ്റികൾ. കാവിലക്കാട്ട് യന്ത്രങ്ങളാണ് കയറു പിരിക്കുന്നത്. 

ഇതിൽ ഒരു വശത്ത് നാരുകളിട്ടാൽ മറുവശത്ത് കയറായി ചുറ്റിയെടുക്കാം. 1950ൽ ആയിരത്തോളം അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച പുറത്തൂരിലെ സൊസൈറ്റിയിൽ ഇപ്പോൾ ആകെയുള്ളത് ഇരുപതോളം സ്ത്രീകൾ മാത്രം. തീരത്താകെ ഇപ്പോഴുള്ളത് അൻപതോളം തൊഴിലാളികൾ. തൊഴിലുറപ്പ് തൊഴിലില്ലെങ്കിൽ മാത്രം അവരിവിടെ വന്ന് കയർ പിരിക്കും. ഇപ്പോഴത്തെ കലക്ടർ വി.ആർ.വിനോദ് ഡയറക്ടറായിരുന്ന സമയത്ത് നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഈ തൊഴിലാളികൾക്ക് കയറിന്റെ വിവിധ ഉൽപന്നങ്ങൾ നിർമിക്കാനുള്ള പരിശീലനം നൽകിയിരുന്നു. ഇതുവഴി കുറച്ച് ഉൽപന്നങ്ങൾ പുറത്തൂർ സൊസൈറ്റി നിർമിച്ചിട്ടുണ്ടെങ്കിലും നേരിട്ടുള്ള വിപണനം ഇതുവരെ സാധ്യമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com