കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാൻ കോടികളുടെ കുടിശിക
Mail This Article
മഞ്ചേരി∙ വൈദ്യുതി ബിൽ കുടിശികയിൽ ഷോക്കടിച്ച് ജില്ലയിലെ കെഎസ്ഇബി. മഞ്ചേരി, തിരൂർ, നിലമ്പൂർ സർക്കിളുകൾക്കു കീഴിൽനിന്നു പിരിഞ്ഞു കിട്ടാനുള്ളതു കോടികൾ. ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കിൾ അധികൃതർ നോട്ടിസ് നൽകിയും ഒറ്റത്തവണ തീർപ്പാക്കലിനു സമയപരിധി നൽകിയും കുടിശിക ഈടാക്കാൻ ഊർജിതശ്രമം തുടങ്ങി.
മഞ്ചേരി സർക്കിളിലാണ് കുടിശികയിൽ മുൻപിൽ. എൽടി ലൈൻ ഉപയോഗിച്ചു കണക്‌ഷൻ നൽകിയതിൽ 12 കോടി രൂപയാണ് സർക്കിളിന്റെ കുടിശിക. ജല അതോറിറ്റി, പൊലീസ്, കൃഷി വകുപ്പ്, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പിരിഞ്ഞു കിട്ടാനുള്ളത്. ഉപഭോക്താക്കളിൽനിന്നും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും കിട്ടാനുള്ളത് 87 ലക്ഷം രൂപയാണ്. കുടിശിക സംബന്ധിച്ചു തർക്കം കോടതി കയറിയത് 23 കണക്‌ഷനുകളിലാണ്. ഈയിനത്തിൽ 46 ലക്ഷം രൂപയും കുടിശികയാണ്. ഇതിനു പുറമേ, വിവിധ ജലവിതരണ പദ്ധതികൾക്ക് 14 എച്ച്ടി ലൈനിൽനിന്നുള്ള 14 കണക്‌ഷനുകളിൽ 63 കോടി രൂപയാണ് ലഭിക്കാനുള്ളത്.
തിരൂർ സർക്കിളിൽ 20 കോടി രൂപയാണു കുടിശിക. ജലഅതോറിറ്റി 13 കോടിയും കൃഷി വകുപ്പ് 5 കോടിയുമാണ് കുടിശിക. പൊലീസ് സ്റ്റേഷനുകൾ 25 ലക്ഷം രൂപയോളം നൽകാനുണ്ട്. എച്ച്ടി കണക്‌ഷൻ ഇതിനു പുറമേയാണ്. നിലമ്പൂർ സർക്കിളിൽ 7.44 കോടി രൂപയാണ് കുടിശിക. ഇതിൽ ജല അതോറിറ്റി 5.92 കോടി രൂപയും പൊലീസ് സ്റ്റേഷൻ 98 ലക്ഷം രൂപയുമാണ്. ഗാർഹിക, സ്വകാര്യ കണക്‌ഷനുകളിൽ നിന്ന് 38 ലക്ഷം രൂപയോളം പിരിഞ്ഞുകിട്ടാനുണ്ട്. എച്ച്ടി ലൈനിൽ 58 കണക്‌ഷൻ നൽകിയ ഇനത്തിൽ തുക കിട്ടാനുണ്ട്.
സർക്കാർ സ്ഥാപനങ്ങളുടെയും എച്ച്ടി ലൈൻ കണക്‌ഷൻ സംബന്ധിച്ചും തീർപ്പാക്കാൻ ബോർഡിന് നേരിട്ടു വിട്ടിരിക്കുകയാണ്. കുടിശിക ഈടാക്കാൻ ഒറ്റത്തവണ തീർപ്പാക്കലിനു ഡിസംബർ അവസാനം വരെയാണ് സമയം നൽകിയത്. സ്ഥാപനങ്ങൾ സമയം ആവശ്യപ്പെട്ടതിനാൽ മാർച്ചിലേക്ക് ദീർഘിപ്പിച്ചു. മാർച്ചിനു മുൻപേ സ്വകാര്യ, ഗാർഹിക കണക്‌ഷൻ കുടിശിക പിരിച്ചെടുക്കാൻ നിർദേശം വന്നതോടെ ഉപയോക്താക്കളിൽ സമ്മർദമേറും.