പ്രളയത്തിൽ തകർന്ന കളിസ്ഥലം വീണ്ടെടുത്ത് നാട്ടുകാർ
Mail This Article
എടക്കര ∙ പാതാറിൽ പ്രളയത്തിൽ തകർന്ന കളിസ്ഥലത്തിനു പകരം സ്ഥലം കണ്ടെത്തി നാട്ടുകാർ. പാതാർ അങ്ങാടിയിൽ ഇഴുകതോടിനു സമീപമുണ്ടായിരുന്ന കളിസ്ഥലം 2019ലെ പ്രളയത്തിൽ നഷ്ടപ്പെടുകയായിരുന്നു. ഇതോടെ, പാതാർ, വാളംകൊല്ലി, മുട്ടിപ്പാലം, മലാംകുണ്ട്, മുരുകാഞ്ഞിരം എന്നിവിടങ്ങളിലെ കുട്ടികൾക്ക് കളിക്കാൻ സ്ഥലമില്ലാതെയായി. ഇതിനിടെയാണ് പാതാർ അങ്ങാടിയിൽ കാരപ്പൻചേരി ഇല്യാസ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മൈതാനത്തിനായി വിട്ടുനൽകാൻ തയാറായത്. വോളി ഫ്രൻഡ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ഒരുമിച്ചുള്ള പ്രയത്നത്തിലൂടെയാണ് ഈ സ്ഥലം കളിസ്ഥലമാക്കി മാറ്റിയത്. കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ അതിരുകൾ കരിങ്കല്ല് ഉപയോഗിച്ച് കെട്ടി തിരിച്ചെടുത്തു. പാതാർ രഞ്ജിനി വായനശാല, വാളംകൊല്ലികുന്ന് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ മൈതാനത്ത് മണ്ണുനിറച്ചു. ചെറിയ കുട്ടികൾ മുതൽ പ്രായമായവർവരെ കഴിയുന്ന വിധത്തിൽ കളിസ്ഥലം ഒരുക്കുന്നതിൽ പങ്കാളികളായി. 27, 28 തീയതികളിൽ വിവിധ പരിപാടികളോടെ മൈതാനം നാടിനു സമർപ്പിക്കുകയാണ്. 8 ടീമുകൾ പങ്കെടുക്കുന്ന വോളിബോൾ ടൂർണമെന്റ്, വിവിധ കലാപരിപാടികൾ എന്നിവ ഉദ്ഘാടനത്തിനോടനുബന്ധിച്ചു നടത്തും.