ADVERTISEMENT

‌മലപ്പുറം∙ മത്സ്യക്കൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയിൽ കർഷകർക്ക് മുന്നിയൂർ പഞ്ചായത്ത് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ വിധി. വെളിമുക്ക് ചാലി ഉൾനാടൻ മത്സ്യക്കർഷക സംഘം നൽകിയ പരാതിയിലാണ് വിധി. രണ്ട് വർഷത്തേക്ക് മൂന്നിയൂർ പഞ്ചായത്തിലെ 19-ാം വാർഡിൽ മത്സ്യക്കൃഷി നടത്തുന്നതിന് 2018 സെപ്റ്റംബർ 25ന് ഭരണസമിതി അനുമതി നൽകുകയും 4,000 രൂപ പരാതിക്കാരായ സഹകരണ സംഘത്തിൽ‌നിന്നു ലൈസൻസ് ഫീ കൈപ്പറ്റുകയും ചെയ്തിരുന്നു. 

പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനാൽ മത്സ്യവകുപ്പിനെ സമീപിച്ച് സർക്കാർ സഹായവും ഉറപ്പുവരുത്തി. സഹകരണ സംഘം 6 ലക്ഷം രൂപ ചെലവഴിച്ച് 3 മാസത്തിനകം മത്സ്യക്കൃഷിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. എന്നാൽ പരിസരവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മത്സ്യക്കൃഷി നിർത്തിവയ്ക്കാൻ പഞ്ചായത്ത് ഉത്തരവിട്ടു. തുടർന്ന് പരാതികളിൽ യഥാസമയം അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയാറായില്ല. 

മത്സ്യവകുപ്പിൽനിന്നു സഹായമായി അനുവദിച്ച 1,31,320 രൂപയും പാഴായി. മത്സ്യവകുപ്പ് പരിശോധിച്ച് യോജ്യമായ സ്ഥലമെന്ന് കണ്ടെത്തിയ സ്ഥലത്ത് പഞ്ചായത്തിന്റെ അനുമതിയോടെ ആരംഭിച്ച സംരംഭം അന്യായമായി തടസ്സപ്പെടുത്തിയതിനാൽ നഷ്ടപരിഹാരവും മുടക്കുമുതലും തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. 

മതിയായ പഠനം നടത്താതെ പദ്ധതിക്ക് അനുമതി നൽകുകയും ന്യായമായ കാരണമില്ലാതെ മത്സ്യക്കൃഷി തടയുകയും ചെയ്ത പഞ്ചായത്ത് നടപടിയിൽ വീഴ്ചയുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് സംഘത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടത്. കോടതി ചെലവിലേക്കായി 15,000 രൂപയും നൽകണം.

 ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം നഷ്ടപരിഹാരസംഖ്യയ്ക്ക് 9% പലിശയും നൽകണമെന്നും ജില്ലാ ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് കെ. മോഹൻദാസ്, കമ്മിഷൻ അംഗങ്ങളായ പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരുടെ ഉത്തരവിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com