ADVERTISEMENT

പൊന്നാനി ∙ ആറുവരിപ്പാതയിൽ, പൊന്നാനിയിലെ പ്രധാന നഗരഭാഗമായ ചമ്രവട്ടം ജംക്‌ഷനോടു ചേർന്ന് എൻട്രൻസും എക്സിറ്റുമില്ല. കോട്ടത്തറ ഭാഗത്തും തെയ്യങ്ങാട് കണ്ടേൻകുളങ്ങര ക്ഷേത്ര പരിസരത്തുമാണ് സർവീസ് റോഡിലേക്ക് എൻട്രൻസുള്ളത്. കോഴിക്കോട് ഭാഗത്തുനിന്നു വരുന്നവർ കോട്ടത്തറ കണ്ടകുറമ്പക്കാവ് ക്ഷേത്രത്തിനു സമീപത്തുനിന്നും സർവീസ് റോഡിലേക്കിറങ്ങി മേൽപാലത്തിനടിയിലൂടെ പൊന്നാനി–എടപ്പാൾ റോഡിലേക്കു കയറണം. കൊച്ചി ഭാഗത്തുനിന്നുള്ളവർക്ക് കണ്ടേൻകുളങ്ങര ക്ഷേത്രത്തിനു സമീപത്തെ എൻട്രൻസിലൂടെ സർവീസ് റോഡിലേക്കിറങ്ങി ജംക്‌ഷൻ ഭാഗത്തേക്കു വരാം. ഏഴിടങ്ങളിൽ സർവീസ് റോഡിലേക്ക് എക്സിറ്റും എൻട്രിയുമുണ്ട്. പക്ഷേ, ആറുവരിപ്പാതയുടെ ഭാഗമായുള്ള അനുബന്ധ പദ്ധതികൾ ഒന്നും പൊന്നാനിയിൽ നടപ്പാക്കാനുള്ള നീക്കമില്ല. 

വഴികൾ എവിടെയെല്ലാം?
നരിപ്പറമ്പ് കഴിഞ്ഞാൽ പിന്നെ ഇൗശ്വരമംഗലം മൊഹ്‍യുദ്ദീൻ പള്ളിക്ക് സമീപത്ത് ആറുവരിപ്പാതയുടെ ഇരുഭാഗത്തും സർവീസ് റോഡിലേക്ക് എക്സിറ്റും എൻ‌ട്രിയുമുണ്ട്. ചെറുവായ്ക്കര വില്ലേജ് ഓഫിസ് റോഡ് പരിസരം, കോട്ടത്തറ, തെയ്യങ്ങാട് കണ്ടേൻകുളങ്ങര ക്ഷേത്ര പരിസരം, പള്ളപ്രം, പൊലീസ് സ്റ്റേഷൻ, പുതുപൊന്നാനി എന്നിവടങ്ങളിലാണ് എൻട്രൻസും എക്സിറ്റും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ചമ്രവട്ടം ജംക്‌ഷനിൽ മേൽപാലം നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കരാർ തീയതിക്കു മുൻപായി ഇൗ മേഖലകളിലെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇടവേളകളില്ലാതെ നിർമാണം മുന്നോട്ടു പോകുന്നുണ്ട്. 

വിശ്രമകേന്ദ്രമെവിടെ?
ആറുവരിപ്പാതയിലെ വിശ്രമകേന്ദ്രങ്ങളിലൊന്ന് ഇൗശ്വരമംഗലം മേഖലയിൽ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഭൂമി ഏറ്റെടുത്ത രേഖകളിലൊന്നും വിശ്രമകേന്ദ്രം നിർമാണ വിവരങ്ങളില്ല. ഇതുവരെയും ഇതിനായി ഭൂമി ഏറ്റെടുക്കപ്പെട്ടില്ല. ആറുവരിപ്പാതയുടെ ഭാഗമായുള്ള വിശ്രമകേന്ദ്രം പ്രാദേശിക വികസനത്തിന്റെ പ്രധാന ഘടകമാണെങ്കിലും പൊന്നാനി നഗരസഭയുമായി ഇതുവരെയും ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ല. 

  ഇൗ ആവശ്യം നഗരസഭ മുന്നോട്ടു വച്ചിട്ടുമില്ല. ദേശീയപാത അതോറിറ്റിയുടെ ആദ്യഘട്ടത്തിലെ രേഖകൾ പ്രകാരം ഇൗശ്വരമംഗലം മൊഹ്‍യുദ്ദീൻ പള്ളിക്കു സമീപം വിശ്രമകേന്ദ്രം നിർമിക്കുമെന്നാണ് വ്യക്തമായിരുന്നത്.  മറവഞ്ചേരിയിലും സമാനമായ വിശ്രമകേന്ദ്രം വിഭാവനം ചെയ്തെങ്കിലും ഇൗ ഭാഗത്തും ഭൂമി ഏറ്റെടുത്തിട്ടില്ല. തൊട്ടടുത്തായി നിർമാണക്കമ്പനി ഒരേക്കർ ഭൂമി ഏറ്റെടുത്ത് ലേബർ ക്യാംപ് തുടങ്ങിയിട്ടുണ്ട്.

എങ്ങനെയാണ് വിശ്രമകേന്ദ്രം?
ഏതാണ്ട് 5 ഏക്കർ ഭൂമിയിൽ ബസ് സ്റ്റാൻഡ്, ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടുന്ന വിശാലമായ കേന്ദ്രമാണ് വിശ്രമകേന്ദ്രം. ദീർഘദൂര ബസുകൾ നിർത്തുന്നതിനും മറ്റ് വാഹനങ്ങൾ നിർത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുമെല്ലാം സൗകര്യമുണ്ടാകും. റസ്റ്ററന്റ്, താമസ മുറികൾ എന്നിവയും ഉൾപ്പെടും. പക്ഷേ, ജില്ലയിൽ എവിടെയും ഇതുസംബന്ധിച്ച സ്ഥലമേറ്റെടുപ്പ് നടന്നതായി അറ‌ിവില്ല. ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റി തന്നെയാണ് പൂർണമായി നിർമിക്കുക. പ്രാദേശിക ഭരണകൂടത്തിന് ചെലവില്ല. ഭൂമി ഏറ്റെടുക്കുമ്പോൾ 25% സംസ്ഥാന വിഹിതമായി നൽകേണ്ടി വരും. എന്നാൽ, ഇൗ പദ്ധതിക്ക് ജില്ലയിൽ ദേശീയപാത അതോറിറ്റി മുൻകയ്യെടുത്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com