ADVERTISEMENT

ചേലേമ്പ്ര∙ തേനേരിപ്പാറ അങ്കണവാടിയിലെ കുട്ടികൾ ഇനി അധികകാലം ‘കൂടുമാറി’ അലയേണ്ട. കെട്ടിടം നിർമിക്കാൻ ചാലിപ്പാടത്തിന് സമീപം എൻ.ശങ്കരൻ എമ്പ്രാന്തിരി സൗജന്യമായി നൽകിയ  5 സെന്റ് സ്ഥലത്തിന്റെ ആധാരം റജിസ്റ്റർ ചെയ്ത് വാർഡ് മെംബർ അസീസ് പാറയിലിനു കൈമാറി. രണ്ടുനില കെട്ടിടം പണിത് താഴെ അങ്കണവാടിയും മുകളിൽ വായനാശാലയും വേണമെന്നാണ് എമ്പ്രാന്തിരിയുടെ നിർദേശം. 

തേനേരിപ്പാറ അങ്കണവാടി 15 വർഷം പീടികക്കെട്ടിടത്തിലായിരുന്നു. പ്രളയകാലത്ത് ചോർച്ച രൂക്ഷമായതിനെ തുടർന്ന് അവിടം വിട്ടു. 3 വർഷമായി ചാലിപ്പാടത്ത് കൃഷിവിജ്ഞാന കേന്ദ്രം കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ശങ്കരൻ എമ്പ്രാന്തിരി അനുവദിച്ച സ്ഥലത്ത് പഞ്ചായത്ത് നിർമിച്ച കൃഷിവിജ്ഞാന കേന്ദ്രത്തിൽ അങ്കണവാടി വിദ്യാർഥികൾക്ക് അഭയം നൽകുകയായിരുന്നു. 

ഇതിനിടെ എം.കെ.സൈഫുദ്ദീൻ അങ്കണവാടിക്ക് കെട്ടിടം നിർമിക്കാൻ സ്ഥലം നൽകിയിരുന്നു. പക്ഷേ, ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം ആയതിനാൽ കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസ്സിൽ വരെ പരാതി നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്ന് അസീസ് പാറയിൽ പറഞ്ഞു. അങ്കണവാടിയിൽ ഇപ്പോൾ 20 കുട്ടികളുണ്ട്. ഫണ്ട് ലഭ്യമാക്കി കെട്ടിടനിർമാണത്തിന് നടപടി സ്വീകരിക്കുമെന്ന് അസീസ് പാറയിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com