മനസ്സുകൾ കീഴടക്കി കാർഷിക മാമാങ്കം
Mail This Article
മലപ്പുറം∙ ഗവർണറും മന്ത്രിയും കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും നാട്ടുകാരും ഉൾപ്പെടെ നന്മയുടെ പലവിളത്തോട്ടമായിരുന്നു മലപ്പുറം എംഎസ്പി മൈതാനം ഇന്നലെ. മലയാള മനോരമ രണ്ടു വർഷത്തിലൊരിക്കൽ മാത്രം നൽകുന്ന കർഷകശ്രീ പുരസ്കാരസമർപ്പണച്ചടങ്ങിന്റെ ഇത്തവണത്തെ വേദി. മുൻ കാലങ്ങളിൽ കർഷകശ്രീ പുരസ്കാരം നേടിയ പ്രതിഭകൾ തങ്ങളുടെ പിൻഗാമിയെയും കാത്ത് കസവുതലപ്പാവണിഞ്ഞ് സദസ്സിന്റെ മുൻനിരയിൽത്തന്നെ ഇടംപിടിച്ചു. തൊട്ടു പിന്നിൽ ആകാംക്ഷയോടെ ജനവും. അധികം വൈകാതെ വേദിയിൽ കൃഷി കേരളത്തിന്റെ പുത്തൻ ശ്രീ തെളിഞ്ഞു.
കണ്ണൂർ ഉദയഗിരി താബോർ പരുവിലാങ്കൽ പി.ബി.അനീഷ്. കടം കയറി ജപ്തിയായ കൃഷിയിടം അതേ കൃഷി ചെയ്തു വീണ്ടെടുത്ത കർഷകൻ. സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃഷി വിജയം നേടിയ പുതുതലമുറയുടെ പ്രതിനിധി. ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് കസവു തലപ്പാവും സ്വർണപ്പതക്കവും അനീഷിനെ അണിയിച്ചപ്പോൾ സദസ്സിൽ നിറഞ്ഞ കയ്യടി. പ്രശസ്തി പത്രം സമ്മാനിച്ചത് കാർഷിക കേരളം ഏറെ സ്നേഹിക്കുന്ന മന്ത്രി പി.പ്രസാദ് ആയിരുന്നു.
3,00,001 ലക്ഷം രൂപയുടെ കാഷ് അവാർഡ് സമ്മാനിച്ചതാകട്ടെ കർഷകൻ കൂടിയായ മലപ്പുറത്തിന്റെ സ്വന്തം പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും. കഥകളിലൂടെയും തമാശകളിലൂടെയും കാര്യം പറഞ്ഞായിരുന്നു ഗവർണർ സിവി.ആനന്ദബോസിന്റെ പ്രസംഗം. നർമത്തിൽ പൊതിഞ്ഞ വിഷയാവതരത്തിലൂടെ സദസ്സിനെ അദ്ദേഹം പൊട്ടിച്ചിരിപ്പിച്ചു. അതിലധികം ചിന്തിപ്പിച്ചു. ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ നമ്മൾ കൃഷിയുടെ ആനുകൂല്യം പറ്റുന്നവരാണെന്നും ഈ പരിഗണന എന്നും നമുക്ക് കൃഷിയോടുണ്ടാവണമെന്നുമായിരുന്നു ചടങ്ങിന്റെ അധ്യക്ഷൻ കൂടിയായ മന്ത്രി പി.പ്രസാദ് പറഞ്ഞത്.
കാർഷിക രംഗത്തെ ഭാവി സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള സർക്കാർ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സ്വന്തം കൃഷിയിടത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ കർഷകനു കിട്ടുന്ന സന്തോഷത്തെക്കുറിച്ചായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞത്. ഓരോ പ്രസംഗവും വാക്കും നീണ്ട കയ്യടികളോടെ സ്വീകരിച്ച സദസ്സ് നിറഞ്ഞ മനസ്സോടെയാണ് അടുത്ത മേളയ്ക്കു കാണാമെന്ന പ്രത്യാശയോടെ ഇന്നലെ പിരിഞ്ഞത്. വിതച്ചതിലേറെ വിളവുകിട്ടിയ കർഷകന്റെ സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. പുരസ്കാരസമർപ്പണം കഴിഞ്ഞെങ്കിലും പ്രദർശനങ്ങളും കലാവിരുന്നും സെമിനാറുകളുമായി രണ്ടുദിനം കൂടി കർഷകശ്രീ മേള മലപ്പുറത്തുണ്ട്. നാളെ ആണ് സമാപനം. ഇനിയധികം വൈകേണ്ട. വരാം കർഷകശ്രീ മേളയിലേക്ക്.