ADVERTISEMENT

നിലമ്പൂർ ∙ ജാലവിദ്യയെ അടുത്തറിയാൻ ഫ്രഞ്ച് വനിത മാന്ത്രികരുടെ നഗരമായ നിലമ്പൂർ സന്ദർശിച്ചു. പാരിസുകാരി ഫാബിയോള ഡെല്ലെ മാന്ത്രികൻ ആർ.കെ. മലയത്തിനെ കണ്ട് നിലമ്പൂരിന്റെ മാജിക് പെരുമയെക്കുറിച്ച്  ചോദിച്ചറിഞ്ഞു. മലയത്ത് കാണിച്ച കയ്യടക്കവിദ്യകൾ കണ്ടപ്പോൾ അവർ വിസ്മയഭരിതയായി.

പാരിസിൽ കിന്റർഗാർട്ടനിൽ സേവനം ചെയ്യുന്ന ഫാബിയോള ഗായികയാണ്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് നിർമാല്യ ഡേയുടെ ശിഷ്യയെന്ന നിലയിൽ ഇടയ്ക്കിടെ ഡൽഹിയിൽ വരാറുണ്ട്. മൂന്നാം തവണയാണ് കേരളത്തിലെത്തുന്നത്. ഇന്റർനെറ്റിൽ നിന്നാണ് ജാലവിദ്യയിൽ നിലമ്പൂരിന്റെ പാരമ്പര്യം മനസ്സിലാക്കിയത്. 

മാന്ത്രിക രംഗത്ത് 56 വർഷമായി തിളങ്ങുന്ന ആർ.കെ. മലയത്തിനെ സമീപിച്ചു. നിലമ്പൂരും ജാലവിദ്യയും തമ്മിൽ പൊക്കിൾക്കൊടി ബന്ധത്തിന് കോവിലകത്തെ പാട്ടുത്സവത്തിന്റെ പഴക്കമുണ്ടെന്ന് ഫാബിയോളക്ക് ആർ.കെ. മലയത്ത് പറഞ്ഞു കൊടുത്തു. ജനങ്ങളെ ചൂഷണം ചെയ്യാനാണ് ആദ്യകാലങ്ങളിൽ ചിലർ ജാലവിദ്യ ഉപയോഗിച്ചത്.

അന്ധവിശ്വാസം ഉന്മൂലനം ചെയ്യാനാണ്  താൻ ഉൾപ്പെടെ പുതു തലമുറ മാന്ത്രികർ ശ്രമിച്ചതെന്ന് മലയത്ത് വിശദീകരിച്ചു. ടാക്സി ഓട്ടോ തൊഴിലാളികൾ , കച്ചവടക്കാരൻ , അധ്യാപകർ തുടങ്ങി നിലമ്പൂരിൽ നാനാതുറകളിലുള്ളവർ ജാലവിദ്യക്കാരാണെന്ന് മലയത്ത് പറഞ്ഞു. ഇന്ത്യൻ മാംഗോ ട്രീ ട്രിക്കിനെക്കുറിച്ചും വിശദീകരിച്ചു. 

ശൂന്യതയിൽ നിന്ന് ഭസ്മം വരുത്തി മലയത്ത് കൈവെള്ളയിൽ നൽകി ഫാബിയോളയെ  അത്ഭുതപ്പെടുത്തി. കുഞ്ഞുങ്ങളുടെ മാനസിക വികാസത്തിന് ജാലവിദ്യ ഉപയോഗപ്പെടുത്താനാകുമെന്ന് ഫാബിയോള പറഞ്ഞു. നിലമ്പൂരിൽ ജാലവിദ്യ അഭ്യസിക്കാൻ വീണ്ടും വരുമെന്ന് പറഞ്ഞാണ് യാത്രയായത്.

ടൂറിസം കൺസൽറ്റന്റ് കൂടിയായ നിലമ്പൂർ കോവിലകത്തെ രവിവർമ ഒപ്പമുണ്ടായിരുന്നു. ജാലവിദ്യയിൽ ടൂറിസം ഡെസ്റ്റിനേഷൻ പോയിന്റാക്കി നിലമ്പൂർ മാറ്റുന്നതിന് സർക്കാരിന് പദ്ധതി സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ കലാകാരന്മാരുമായി ചർച്ച നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com