ADVERTISEMENT

മലപ്പുറം ∙ ഗോലി സോഡ മുതൽ പ്രളയ രക്ഷാപ്രവർത്തനത്തിനുള്ള ഡ്രോൺ വരെ. ജില്ലയിൽ തുടങ്ങാനിരിക്കുന്നത് പരമ്പരാഗതവും ഹൈടെക്കുമായ ഒട്ടേറെ വ്യവസായങ്ങൾ. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഇന്നലെ നടത്തിയ നിക്ഷേപക സംഗമത്തിൽ 260.47 കോടിയുടെ നിക്ഷേപവും 3176 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നതുമായ പദ്ധതികളാണ് അവതരിപ്പിച്ചത്. 150 നിക്ഷേപകർ പങ്കെടുത്ത സംഗമത്തിൽ 58 പേരുടെ പദ്ധതികളാണ് വിശദീകരിച്ചത്. 

സംഗമം മന്ത്രി പി.രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് സംരംഭകത്വത്തിന് അനുകൂല അന്തരീക്ഷം രൂപപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. 50 കോടി രൂപ വരെ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 10 ഏക്കറോ അതിനു മുകളിലോ ഭൂമിയുണ്ടെങ്കിൽ വ്യവസായ പാർക്കിന് അപേക്ഷിക്കാം. അവിടെ ശുദ്ധജലം, റോഡ്, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 3 കോടി രൂപ വരെ സർക്കാർ സബ്സിഡി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കലക്ടർ വി.ആർ.വിനോദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ.ദിനേശ് അധ്യക്ഷത വഹിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ജുനൈദ്, മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി.അൻവർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ സി.കെ.മുജീബ് റഹ്മാൻ, സി.ആർ.സോജൻ എന്നിവർ പ്രസംഗിച്ചു.

50 ലക്ഷത്തിനു മേൽ മുതൽമുടക്കുള്ള പദ്ധതികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവ മാത്രമാണ് ജില്ലാതല സംഗമത്തിൽ അവതരിപ്പിച്ചത് . ഇവർക്ക് വിവിധ ഉദ്യോഗസ്ഥരോട് സംശയങ്ങൾ തീർക്കാനും ബാങ്ക് ഉദ്യോഗസ്ഥരോട് സാമ്പത്തിക പിന്തുണയുടെ കാര്യത്തിൽ വ്യക്തത വരുത്താനും അവസരമുണ്ടായി. എഡിഐഎ (എച്ച്ക്യു) എം.ശ്രീരാജ് മോഡറേറ്ററായി. 

പുത്തനാശയങ്ങൾ സംരംഭങ്ങളായി നമ്മുടെ നാട്ടിലും 
പ്രകൃതിദുരന്തങ്ങളിൽ കുടുങ്ങിയവർക്ക് രക്ഷാപ്രവർത്തകരെത്തുന്നതു വരെ അടിയന്തര സഹായങ്ങൾ എത്തിക്കാനുള്ള ഡ്രോൺ, ആളില്ലാ ആകാശ വാഹനങ്ങളുടെ (യുഎവി) പ്രൊപ്പലറുകൾ തുടങ്ങിയവ നിർമിക്കാൻ 2 കോടി രൂപയുടെ വ്യവസായ സംരംഭം തുടങ്ങാനിരിക്കുന്നത് ഏറനാട് താലൂക്കിലാണ്. വൈനും ബീയറും നിർമിക്കുന്ന ചെറുകിട സംരംഭം പൊന്നാനി താലൂക്കിൽ തുടങ്ങാനൊരുങ്ങുന്നത് യുവ വനിതാ സംരംഭകയാണ്. വിദേശ കമ്പനികളുടെ കൂടി സഹകരണത്തോടെ ഇ–മാലിന്യം അടക്കമുള്ള സമഗ്ര മാലിന്യ സംസ്കരണത്തിന് 10 കോടി രൂപയുടെ പദ്ധതി തുടങ്ങാനിരിക്കുന്നത് പെരിന്തൽമണ്ണ താലൂക്കിൽ. പപ്പടമുണ്ടാക്കുന്നവരുടെ ക്ലസ്റ്റർ രൂപീകരിച്ച് ഉഴുന്നുമാവിന്റെ ഉൽപാദനം നടത്തുന്നതാണ് മറ്റൊരു സംരംഭം.

കൗതുകമുള്ള ശുദ്ധജല ബോട്ടിലുകൾ (പെറ്റ് ബോട്ടിൽ) നിർമിക്കാനും പാർക്കുകളിലേക്ക് കുട്ടികൾക്കായി വലിയ കളി റൈഡുകൾ നിർമിക്കാനുമുള്ള സംരംഭങ്ങളുമുണ്ട്. 17.17 കോടി മുടക്കി റിസോർട്ടും സ്റ്റേഡിയവുമെല്ലാം ഉൾപ്പെടുന്ന സംരംഭങ്ങൾ പോലെ താരതമ്യേന വലിയ പദ്ധതികളും ഇന്നലെ അവതരിപ്പിച്ചു.

വിദ്യാഭ്യാസ മേഖലയിലുംനിക്ഷേപങ്ങൾ
വിദ്യാർഥികൾക്ക് പഠനാവശ്യത്തിനുള്ള വിഡിയോകൾ തയാറാക്കാനും യുപിഎസ്‌സി പരീക്ഷാ പരിശീലനത്തിന് ഒരുങ്ങുന്നവർക്ക് സഹായകമാകാനും ഉതകുന്ന സംരംഭങ്ങളും ജില്ലയിൽ വരുന്നു. ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്ന മറ്റൊരു നിക്ഷേപകൻ ആ രംഗത്തുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനവും കൂടി ചേർത്താണ് സംരംഭം തുടങ്ങുന്നത്. 

കൂടുതലും ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് അവതരിപ്പിച്ചത്. റെഡി ടു കുക്ക്, റെഡി ടു ഈറ്റ് തുടങ്ങി തിരക്കിനിടയിലെ പാചകത്തിന് സഹായിക്കുന്നവ, കറി പൗഡർ പേസ്റ്റുകൾ, പാലുൽപന്നങ്ങൾ, കുപ്പിവെള്ളം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടേറെ സംരംഭങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com