ADVERTISEMENT

വണ്ടൂർ ∙ പഴമയുടെ പകിട്ടും കടുപ്പവുമുള്ള പകിടകളിക്കു നമ്മുടെ നാട്ടിൽ ഇപ്പോഴുമിടമുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ പോലെ പകിടകളി ടൂർണമെന്റുകളും നടക്കുന്നുണ്ട്. സംസ്ഥാന പകിടകളി അസോസിയേഷനും ജില്ലാ പകിടകളി അസോസിയേഷനും ഒക്കെയുണ്ട്. നാടാകെ ബോർഡും ബാനറും അറിയിപ്പുകളും വച്ചു പന്തലിട്ടു കളിക്കളങ്ങൾ ഒരുക്കി ചുറ്റും കാണികൾക്കിരിക്കാൻ ഇരിപ്പിടങ്ങളും വച്ചു പ്രമുഖരെ പങ്കെടുപ്പിച്ച ഉദ്ഘാടനവുമൊക്കെയായി പകിടകളി ഇപ്പോഴും തകർക്കുകയാണ്. ഉയർന്ന പ്രൈസ് മണിയും കൂറ്റൻ ട്രോഫികളും ഉണ്ട്. 

പകിട
പകിട

പോരൂർ തോട്ടുപുറത്തു ജനകീയ പകിടകളി 
പോരൂർ തോട്ടുപുറത്തു തുടങ്ങിയ ജനകീയ പകിടകളി ടൂർണമെന്റിൽ ജില്ലയിൽ നിന്നും അയൽജില്ലയിൽ നിന്നുമായി 32 ടീമുകളാണ് മത്സരിക്കുന്നത്. ഒരേ സമയം നാല് മത്സരങ്ങൾ നടത്താൻ നാലു കളങ്ങളാണ് ഇവിടെയുള്ളത്. ദിവസങ്ങൾക്കു മുൻപു തന്നെ നാട്ടുകാർ നിലം നിരപ്പാക്കി പണ്ടത്തെപ്പോലെ കൊട്ടുവടികൊണ്ടടിച്ചുറപ്പിച്ചു ചാണകം മെഴുകി കളമൊരുക്കി. കുട്ടികളും യുവാക്കളും സ്ത്രീകളും കളിക്കളമൊരുക്കാൻ രംഗത്തുണ്ടായിരുന്നു. കളി കാണാനും ആൺപെൺ വ്യത്യാസമില്ലാതെ നാടൊഴുകിയെത്തുന്നു. 

താരങ്ങൾ െഫ്ലക്സിലുണ്ട് 
തോട്ടുപുറത്തെ കളിക്കളത്തിൽ മൺമറഞ്ഞുപോയ മികച്ചതാരങ്ങളുടെ ഫ്ലക്സുകൾ ഉണ്ട്. പാലോട്ടിൽ അലവി, പാറയ്ക്കൽ ചോഴി, ചക്കപ്പൻ കണ്ടമംഗലം തുടങ്ങി കോട്ട രാമൻ വരെ 14 താരങ്ങളുടെ പടങ്ങൾ വച്ച് ഓർമ പുതുക്കിയിട്ടുണ്ട്. തോട്ടുപുറത്തിനു വേണ്ടി പകിടകൊണ്ടു ചരിത്രം കുറിച്ച കളിക്കാരുടെ പേരുകളും എഴുതിവച്ചിട്ടുണ്ട്. പ്രദേശത്തിനു പേരു നേടിക്കൊടുത്ത ജനകീയ വിനോദത്തിനു ജാതി,മത വ്യത്യാസമില്ലാതെ നാട്ടുകാർ നൽകിയ പ്രാധാന്യമാണ് ഇതിലൂടെ തെളിയുന്നത്. 

പഞ്ചലോഹത്തിൽ പകിടക്കരു 
പഞ്ചലോഹത്തിൽ തീർക്കുന്ന പകിടയാണു പകിടകളിയുടെ കരു. രണ്ടു പകിടയുണ്ടാകും. നാലു വശങ്ങളുള്ള അരികുരുണ്ട ദീർഘചതുരാകൃതിയാണിതിന്. ഓരോ വശത്തും ഒന്ന്, മൂന്ന്, നാല്, ആറ് പുള്ളികൾ ഉണ്ടാകും. കളിക്കാരൻ കൈപ്പത്തികൾക്കിടയിൽ പകിടവച്ച് ശക്തിയായി തിരിച്ചു കളത്തിൽ കറക്കിയിടും. മുകൾഭാഗത്ത് വരുന്ന എണ്ണം നോക്കിയാണ് പോയിന്റ് നിശ്ചയിക്കുന്നത്.

ക്രിക്കറ്റ് താരങ്ങൾ ബോളിൽ കാണിക്കുന്ന വിദ്യകൾ പോലെ പകിടയിലെ തെന്നൽ മാറ്റാൻ മരപ്പൊടിയുരതുന്ന തന്ത്രമൊക്കെയുണ്ട്. കറക്കിവിടുന്ന രണ്ടു പകിടയിലും തെളിയുന്ന എണ്ണം കണക്കാക്കി കളത്തിൽ മുന്നേറാം. രണ്ടിലും ഒരേ എണ്ണം വന്നാൽ അതേ കളിക്കാരനു വീണ്ടും കളിക്കാം. രണ്ടിലും ആറ് വരുന്നതാണു പകിടകളിയിലെ ‘സെഞ്ചറി’. കളിക്കാരന്റെ ആഹ്ലാദപ്രകടനത്തിനൊപ്പം കാണികളിലും ആരവമുയരും... പകിടപകിട പന്ത്രണ്ടേ.... 

നാലു ചിറകുകളിൽ പകിടകളിക്കളം 
നാലു ചിറകുള്ള ഉപഗ്രഹം പോലെ തോന്നിക്കുന്നതാണു പകിടകളിക്കളം. നടുക്ക് വലിയ ചതുരത്തിൽ നിന്നു നാലു ഭാഗത്തേക്കും 24 ചെറിയ ചതുരക്കളങ്ങൾ എല്ലാം കൂട്ടി 96 കളങ്ങൾ. കളത്തിന്റെ ഇരുഭാഗത്തും 10 അംഗങ്ങൾ വീതമുള്ള 2 ടീമുകൾ ഇരുപ്പുറപ്പിക്കും. ഓരോ ടീമിലെയും പ്രധാനകളിക്കാരനാണു പകിട കറക്കിവിടുന്നത്. മറ്റുള്ളവർ സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാനും എതിർ ടീമിനെ തളർത്താനും ആശയ, ചെപ്പടി വിദ്യകളുമായി അടുത്തുണ്ടാകും. 

വാശിയിൽ നീളുന്ന മത്സരം 
വാശിയേറിയാൽ ഒരു മത്സരം തന്നെ ദിവസങ്ങൾ നീളും. രാപകൽ വ്യത്യാസമില്ല. ഇടവേളയും വിശ്രമവുമില്ല. ഭക്ഷണം പോലും കളിക്കിടയിൽ. 96 മണിക്കൂർ വരെ നീണ്ട മത്സരമുണ്ട്. ചിലത് മണിക്കൂറുകൾക്കുള്ളിൽ തീരും. തോട്ടുപുറത്ത് നടന്ന ആദ്യ മത്സരത്തിലെ ഒരു കളത്തിൽ 24 മണിക്കൂർ മത്സരം നീണ്ടു. മത്സരങ്ങൾ നീളുന്നതിനനുസരിച്ചു ടൂർണമെന്റും നീളും. തോട്ടുപുറത്തെ ടൂർണമെന്റ് ഇക്കുറി ഒന്നരമാസത്തോളം നീണ്ടു നിൽക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 

വീണ്ടെടുക്കാൻ യുവനിരയും 
പോരൂർ തോട്ടുപുറത്തടക്കം പകിടകളിയിൽ യുവാക്കളുടെ സാന്നിധ്യമുണ്ട്. 35 വർഷമായി പകിടകളിവേദികളിൽ നിറസാന്നിധ്യമായ കണ്ടമംഗലം വേലായുധനും പാറയ്ക്കൽ കുടുംബാംഗങ്ങളുമെല്ലാം ഇപ്പോഴും പുതുതലമുറയിലേക്കു പകിടകളി പകരുന്നുണ്ട്. ജില്ലയ്ക്കു പുറമേ കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലെല്ലാം പകിടകളി ടൂർണമെന്റുകൾ നടക്കുന്നുണ്ട്. പുരാണകാലം മുതലുള്ള ജനകീയ വിനോദത്തെ അതേ തനിമയോടെ നിലനിർത്താനാണ് യുവാക്കളടക്കമുള്ള സംഘാടകരുടെ ശ്രമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com