ADVERTISEMENT

സിനിമയിൽ ഒരു മുറിക്കും ഒരു കട്ടിലിനും എന്തു സ്ഥാനം എന്നു ചോദിച്ചാൽ സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടിക്കു പറയാനുള്ളത് ‘നായകനും നായികയും പോലെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് കട്ടിലും മുറിയും. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും കട്ടിലും മുറിയും മുഖ്യകഥാപാത്രങ്ങളായി ഒരു സിനിമയെത്തുന്നതും’.

കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ് സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ റിലീസിനൊരുങ്ങുകയാണ്. കന്നി ചിത്രമായ കിസ്മത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ഷാനവാസിന്റെ തൊട്ടപ്പനു രണ്ടു സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. 

പുതിയ ചിത്രത്തിനു മറ്റൊരു പ്രത്യേകത രഘുനാഥ് പലേരി ഒന്നര പതിറ്റാണ്ടിനു ശേഷം ശക്തമായൊരു തിരക്കഥയുമായി തിരിച്ചെത്തുകയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, ഒന്നുമുതൽ പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, മേലേപ്പറമ്പിൽ ആൺവീട്, പിൻഗാമി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രഘുനാഥ് പലേരി ഈ ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. രഘുനാഥ് പലേരിയുമായുള്ള ഒരുമയെക്കുറിച്ച് ഷാനവാസ് സംസാരിക്കുന്നു.

ആദ്യം അഭിനേതാവ്, പിന്നെ തിരക്കഥാകൃത്ത്
‘എന്റെ രണ്ടാമത്തെ സിനിമയായ തൊട്ടപ്പനിൽ അന്ത്രുമാൻ എന്നൊരു കാഴ്ചപരിമിതനായ കഥാപാത്രമുണ്ട്. അതിനു പറ്റിയ ആളെ തേടിയുള്ള അന്വേഷണം എത്തിയത് രഘുനാഥ് പലേരിയിലായിരുന്നു. അദ്ദേഹം അതിനു മുൻപ് അഭിനയിച്ചിട്ടൊന്നുമില്ല. എത്രയോ ചിത്രങ്ങൾക്കു തിരക്കഥയും സംഭാഷണവുമൊക്കെ എഴുതിയ അദ്ദേഹം ഇതുവരെ ക്യാമറയ്ക്കു പിന്നിലായിരുന്നു. 

എന്റെ നിർബന്ധത്തിനു വഴങ്ങി അന്ത്രുമാനെ അവതരിപ്പിക്കാൻ അദ്ദേഹം തയാറായി. ഷൂട്ടിങ്ങില്ലാത്ത സമയത്ത് അദ്ദേഹം പറയുന്ന  കഥകളൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു കേൾക്കും. എല്ലാം ഒന്നിനൊന്നു ഗംഭീരമായ കഥകൾ. കോവിഡിനു ശേഷം ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചപ്പോൾ ഞാൻ അദ്ദേഹത്തോടു മുൻപു പറഞ്ഞൊരു കഥ തിരക്കഥയായി എഴുതാമോ എന്നു ചോദിച്ചു. അദ്ദേഹത്തിന്റെ മനസ്സിൽ അതു തിരക്കഥയായിതന്നെയുണ്ടായിരുന്നു. അങ്ങനെയാണ് ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രമുണ്ടാകുന്നത്. 

രഘുനാഥ് പലേരിയുടെ  സിനിമ എന്നു പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്കെത്തുക മേലേപ്പറമ്പിൽ ആൺവീടും പൊൻമുട്ടയിടുന്ന താറാവുമൊക്കെയായിരിക്കും. നാടൻ കഥാപാത്രങ്ങളാൽ സമ്പുഷ്ടമായ കോമഡി ട്രാക്കിലുള്ള സിനിമ. എന്നാൽ ഈ സിനിമ നടക്കുന്നത് ഒരു മെട്രോ നഗരത്തിലാണ്. നഗരജീവിതവുമായി ബന്ധപ്പെട്ട ഒരു കഥ അദ്ദേഹം എഴുതുന്നത് ആദ്യമായിട്ടാണ്.

രുഗ്മാംഗദൻ എന്ന നായകനും മധുമിയ എന്ന നായികയും അവരുടെ ഇടയിലേക്ക് എത്തുന്ന അക്കമ്മ എന്ന തമിഴ് മധ്യവയസ്കയും. തീവ്രമായ പ്രണയവും മിസ്റ്ററി ത്രില്ലറും റൊമാന്റിക് കോമഡിയുമെല്ലാം ചേർന്നൊരു സിനിമയാണിത്. പുതിയ കാലഘട്ടത്തിന്റെ സിനിമ. മുതിർന്ന തിരക്കഥാകൃത്താണെങ്കിലും തന്റെ ചിന്തകൾക്കിപ്പോഴും യൗവനമാണെന്ന് പലേരി തെളിയിക്കുന്നൊരു തിരക്കഥയാണിത്.

യുവനായകനായ ഹക്കീംഷായാണ് രുഗ്മാംഗദനെ അവതരിപ്പിക്കുന്നത്. തൊട്ടപ്പനിലെ നായികയായിരുന്ന പ്രിയംവദ കൃഷ്ണനാണ് മധുമിയ. പൂർണിമ ഇന്ദ്രജിത്താണ് അക്കമ്മ. ഷമ്മി തിലകൻ, വിജയരാഘവൻ, ഗണപതി, രഘുനാഥ് പലേരി എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഇതിൽ പലേരി ഒരു ഗാനമെഴുതിയിട്ടുണ്ട്, നിർമാതാക്കളിൽ ഒരാളാണ്. അങ്ങനെ പൂർണമായും രഘുനാഥ് പലേരി നിറഞ്ഞുനിൽക്കുന്ന ചിത്രമെന്നു പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com