തെന്നല കറുത്താലിലെ പുറമ്പോക്ക് ഭൂമിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താം; നിബന്ധനകളോടെ മാത്രം
Mail This Article
തിരൂരങ്ങാടി ∙ തെന്നല കറുത്താലിലെ പുറമ്പോക്ക് ഭൂമിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരമായി. എംഎൽഎയുടെയും സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഗ്രൗണ്ടിൽ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. ഈ മാസം 12ന് ടെസ്റ്റ് ആരംഭിക്കും. നിബന്ധനകളോടെയാണ് ടെസ്റ്റ് നടത്താൻ പ്രതിഷേധക്കാർ സമ്മതിച്ചത്.
രാവിലെ 8.30 മുതലാണ് ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കുക. ഡ്രൈവിങ് ടെസ്റ്റിന് മാത്രം ഈ സ്ഥലം ഉപയോഗിക്കാനും ഡ്രൈവിങ് സ്കൂളുകളുടെ പരിശീലനത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും തീരുമാനിച്ചു. ഈ കാര്യം സൂചിപ്പിച്ച് മോട്ടർ വാഹന വകുപ്പും പഞ്ചായത്തും ബോർഡ് സ്ഥാപിക്കും. മരാമത്ത് വകുപ്പിന്റെ കൈവശമുള്ള, തെന്നല വില്ലേജിൽ ദേശീയപാതയുടെ സമീപം കോഴിച്ചെന കണ്ടൻചിറ പറമ്പിൽ കെഎൻആർസി പ്ലാന്റിന്റെ സമീപത്ത് ഉപയോഗിക്കാതെ കിടക്കുന്ന 50 സെന്റ് സ്ഥലം ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാൻ കലക്ടറുടെ അനുമതിക്കായി ആർടിഒയെ ചുമതലപ്പെടുത്തി.
ഇത് എത്രയും വേഗം സാധ്യമാക്കാനും അതുവരെ കറുത്താലിലെ സ്ഥലത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടും അപകടസാധ്യതയുമില്ലാത്ത തരത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനും തീരുമാനിച്ചു. കറുത്താലിലെ പുറമ്പോക്ക് ഭൂമി കലക്ടർ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുമതി നൽകിയിരുന്നെങ്കിലും പ്രദേശത്തെ യുവാക്കൾ കളിക്കാൻ ഉപയോഗിക്കുന്ന ഗ്രൗണ്ടായതിനാൽ ഇവിടെ ടെസ്റ്റ് ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഈ മാസം ഒന്നിന് എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോയി.
തഹസിൽദാറുടെ നേതൃത്വത്തിൽ യോഗം ചേർന്നെങ്കിലും തീരുമാനമാകാത്തതിനെ തുടർന്ന് 8ന് വ്യാഴാഴ്ച പൊലീസ് സംരക്ഷണയിൽ ഡ്രൈവിങ് ടെസ്റ്റിന് എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് അന്നും നടത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് എംഎൽഎയുടെ നേതൃത്വത്തിൽ ആർടിഒയുടെ ചേംബറിൽ യോഗം കൂടാൻ തീരുമാനിച്ചത്.
യോഗത്തിൽ കെ.പി.എ.മജീദ് എംഎൽഎ, സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ, ആർടിഒ സി.വി.എം.ശരീഫ്, പഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പിൽ, വൈസ് പ്രസിഡന്റ് പി.പി.അഫ്സൽ, വാർഡ് അംഗം മച്ചിങ്ങൽ അബ്ദുസ്സലാം, ജോ.ആർടിഒ സി.പി.സകരിയ്യ, എംവിഐ സി.കെ.സുൽഫിക്കർ, ഐഷ പിലാക്കടവത്ത്, എം.പി.കുഞ്ഞിമൊയ്തീൻ, ശരീഫ് വടക്കയിൽ, കെ.വി.സെയ്താലി, മച്ചിങ്ങൽ അബ്ദുറഹ്മാൻ, പി.കെ.സൽമാൻ, ടി.കെ.നാസർ, ഹബീബ് റഹ്മാൻ, തുടങ്ങിയവർ പങ്കെടുത്തു.