ADVERTISEMENT

കൽ‍പകഞ്ചേരി∙ കരുളായി നെടുങ്കയത്തെ കരിമ്പുഴയിൽ മുങ്ങിമരിച്ച കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ആ‌‌യ‌ിഷ റിദയ്ക്കും ഫാത്തിമ മുഹ്സിനയ്ക്കും നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. കാടറിവ് നേടാനാണ് സ്കൂളിലെ സ്കൗ‍ട്ട് ആൻഡ് ഗൈഡ്സിലെ മറ്റ് അംഗങ്ങൾക്കൊപ്പം ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രകൃതിപഠന ക്യാംപിൽ പങ്കെടുക്കാൻ ഇവർ പോയത്. 

നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിക്കു മുന്നിൽ ഡിഎഫ്ഒ ധനിക് ലാലുമായി, മുങ്ങിമരിച്ച 
ആയിഷ റിദയുടെ പിതാവ് അബ്ദുൽ റഷീദ് സംസാരിക്കുന്നു.
നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിക്കു മുന്നിൽ ഡിഎഫ്ഒ ധനിക് ലാലുമായി, മുങ്ങിമരിച്ച ആയിഷ റിദയുടെ പിതാവ് അബ്ദുൽ റഷീദ് സംസാരിക്കുന്നു.

സഹപാഠികൾക്കൊപ്പം കളിച്ചും ചിരിച്ചും പ്രകൃതിഭംഗി ആസ്വദിച്ചു നടന്നു. ഈ യാത്രയിലാണ് കരിമ്പുഴയിലെ കയത്തിൽപെട്ട് ഇരുവരും മരിച്ചത്. കന്മനം കുറുങ്കാട്ടിലെ പുത്തൻവളപ്പിൽ അബ്ദുൽ റഷീദിന്റെ മകളാണ് ആയിഷ റിദ. വിവരമറിഞ്ഞ് റഷീദ് അബുദാബിയിൽനിന്ന് ഇന്നലെ രാവിലെ എത്തി. പഠനത്തിൽ മിടുക്കിയായ റിദ കലാരംഗത്തും സജീവമായിരുന്നു. പുത്തനത്താണി ചെലൂർ കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകളായ ഫാത്തിമ മുഹ്സിനയും സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു.

ജനപ്രതിനിധികൾ, സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ, സ്കൂളിലെ അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, വിദ്യാർഥികൾ തുടങ്ങിയവർ  അന്ത്യോപചാരമർപ്പിച്ചു. ഫാത്തിമ മുഹ്സിനയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 2ന് ചെലൂർ ജുമാമസ്ജിദിലും ആയിഷ റിദയുടെ മൃതദേഹം വൈകിട്ട് 3ന് കന്മനം ജുമാമസ്ജിദിലും കബറടക്കി.

‘ആരുടെ വീഴ്ചയാണെങ്കിലും ഞങ്ങൾക്കല്ലേ നഷ്ടം...’
‘സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാതെ നെടുങ്കയത്ത് ക്യാംപുകൾ നടത്തരുത് സർ, ആരുടെ വീഴ്ചയായാലും ഞങ്ങൾക്കല്ലേ നഷ്ടം സംഭവിച്ചത്’– കരിമ്പുഴയിൽ മുങ്ങിമരിച്ച കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ 9-ാം ക്ലാസ് വിദ്യാർഥിനി ആയിഷ റിദയുടെ പിതാവ് പുത്തൻവളപ്പിൽ  അബ്ദുൽ റഷീദ് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനോട് ഇങ്ങനെ പറയുമ്പോൾ സങ്കടം അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. 

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ആയിഷയുടെ മൃതദേഹം ഏറ്റുവാങ്ങാൻ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിക്ക് മുന്നിൽ കാത്തുനിന്ന അബ്ദുൽ റഷീദിനെ ഡിഎഫ്ഒ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതികരണം. അബുദാബിയിൽ ജോലി ചെയ്യുന്ന അബ്ദുൽ റഷീദ്  ഇന്നലെ പുലർച്ചെ 5ന് കോഴിക്കോട് വിമാനമിറങ്ങി നേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു. 10ന് അദ്ദേഹം മൃതദേഹം ഏറ്റുവാങ്ങി ആംബുലൻസിൽ കന്മനം കുറുങ്കാട് വീട്ടിലേക്ക് കൊണ്ടുപോയി.

ഫാത്തിമ മുഹ്സിനയുടെ പിതാവ് മുസ്തഫ യുഎഇ ബുജ്റയിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാവിലെ 8.30ന് അദ്ദേഹം വീട്ടിലെത്തി. മുസ്തഫയുടെ ജ്യേഷ്ഠൻ അലവിക്കുട്ടി മൃതദേഹം ഏറ്റുവാങ്ങി. 11.15ന് പുത്തനത്താണിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. 3 മക്കളിൽ ഇളയവരെ ആണ് 2 കുടുംബങ്ങൾക്കും നഷ്ടപ്പെട്ടത്. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പ്രകൃതിപഠന ക്യാംപിൽ പങ്കെടുക്കാനെത്തിയ 49 കുട്ടികളിൽ 2 പേരാണ് കരുളായി ഉൾവനത്തിൽ നെടുങ്കയത്ത് മുങ്ങിമരിച്ചത്.

സ്കൂൾ മാനേജർ കോട്ടയിൽ അബ്ദുൽ ലത്തീഫ്, പ്രധാനാധ്യാപകൻ എൻ. അബ്ദുൽ വഹാബ്, അധ്യാപകർ, പിടിഎ പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, നാട്ടുകാർ തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. പൂക്കോട്ടുംപാടം പൊലീസ്, തഹസിൽദാർ പി.കെ.ജയശ്രീ, റേഞ്ച് ഓഫിസർ പി.കെ.മുജീബ് റഹ്മാൻ, എഇഒ കെ. പ്രേമാനന്ദ്, ആശുപത്രി അധികൃതർ എന്നിവർ ഇടപെട്ട് നടപടികൾ വേഗം പൂർത്തിയാക്കി. സിഎച്ച് സെന്റർ വൊളന്റിയർമാർ ആശുപത്രിയിൽ സഹായത്തിനുണ്ടായിരുന്നു.

ടൂറിസം കേന്ദ്രം തുറക്കുക പൂർണ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയ ശേഷം മാത്രം
കരുളായി വനത്തിലെ നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചു. പ്രകൃതി പഠനക്യാംപിനെത്തിയ കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എഎസ്എസിലെ പി.വി.ആയിഷ റിദ (13), ഫാത്തിമ മുഹ്സിന (11) എന്നിവർ ടൂറിസം കേന്ദ്രത്തിൽ കയത്തിൽ മുങ്ങിമരിച്ച സംഭവത്തെത്തുടർന്നാണ് നടപടി . അടുത്ത ദിവസങ്ങളിൽ നടത്താനിരുന്ന ക്യാംപുകൾ റദ്ദാക്കി.  സഞ്ചാരികൾക്ക് പൂർണ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയ ശേഷമേ തുറക്കുകയുള്ളൂവെന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാൽ അറിയിച്ചു.

വിദ്യാർഥിനികളുടെ മരണത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പ്രിൻസിപ്പൽ സിസിഎഫിനോടും മന്ത്രി വി.ശിവൻകുട്ടി, കലക്ടറോടും റിപ്പോർട്ട് ആവശ്യപ്പെട്ടു.നെടുങ്കയം ഗർഡർ പാലത്തിന്റെ ശിൽപി ബ്രിട്ടിഷുകാരനായ ഫോറസ്റ്റ് എൻജിനീയർ ഇ.ജെ ഡോസൻ 1938ൽ മുങ്ങിമരിച്ചതാണ് നെടുങ്കയത്ത് രേഖപ്പെടുത്തിയ ആദ്യ മുങ്ങിമരണം. പുഴയുടെ അടിത്തട്ട് വരെ വ്യക്തമായി കാണാവുന്ന തെളിഞ്ഞ വെള്ളമാണ് കരിമ്പുഴയുടെ പ്രത്യേകത. 

പുഴയുടെ ആഴം അറിയാതെ നെടുങ്കയത്ത് നീന്താനും കുളിക്കാനും ഇറങ്ങി ഒട്ടേറെപ്പേർ മരിച്ചിട്ടുണ്ട്. 2005ൽ കോഴിക്കോട് സ്വദേശിയുടെ മരണമാണ് മുൻപ്, ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത്. വിനോദസഞ്ചാരികൾ പുഴയിൽ അപകട മേഖലയിൽ ഇറങ്ങുന്നത് തടയാനും, രക്ഷാപ്രവർത്തനത്തിനും ലൈഫ് ഗാർഡുകൾ നെടുങ്കയത്തില്ല

വിദ്യാർഥിനികളുടെ മരണത്തിൽ ഉന്നത നിർദേശപ്രകാരം ഡിഎഫ്ഒ ധനിക് ലാൽ സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം നടത്തി. ആൺകുട്ടികൾ താഴെയും പെൺകുട്ടികൾ മുകൾ ഭാഗത്തും കുളിക്കാനിറങ്ങിയെന്ന് ഡിഎഫ്ഒ പറഞ്ഞു. അധ്യാപകർ, ബിഎഫ്ഒ എന്നിവർ ഒപ്പമുണ്ടായിരുന്നു.

കൂട്ടത്തിൽ ഒരു പെൺകുട്ടി ഒഴുക്കിൽപെട്ട് വീണു. രക്ഷിക്കാൻ ശ്രമിച്ച 4 കൂട്ടുകാരികളും അപകടത്തിൽപെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ ബിഎഫ്ഒ റിയാദ് 2 പേരെയും അധ്യാപകൻ എം.സി.മുബഷിർ ഒരാളെയും രക്ഷപ്പെടുത്തി. ആയിഷയും ഫാത്തിമയും നിലയില്ലാക്കയത്തിൽ താഴ്ന്നുപോയി. ഇത്രയുമാണ് പ്രാഥമിക വിവരമെന്ന് ഡിഎഫ്ഒ പറഞ്ഞു. അധ്യാപകർ, വിദ്യാർഥികൾ ഉൾപ്പെടെ ദൃക്സാക്ഷികളുടെ മൊഴിയെടുത്ത് വ്യക്തത വരുത്തിയ ശേഷം സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ഡിഎഫ്ഒ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com