ഞെരളത്ത് സംഗീതോത്സവം തുടങ്ങി
Mail This Article
അങ്ങാടിപ്പുറം∙ ക്ഷേത്രങ്ങൾ മാനവികതയുടെ ഉൽകൃഷ്‌ടതയ്‌ക്കുള്ള വേദികളാകണമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ശ്രീശൈലം ഹാളിൽ സോപാന സംഗീതാചാര്യൻ ഞെരളത്ത് രാമപ്പൊതുവാളുടെ സ്‌മരണയ്‌ക്കായുള്ള ഞെരളത്ത് സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.
ക്ഷേത്രകലകളുടെ ജനകീയത കാത്തുസൂക്ഷിക്കണം. കലാകാരന്മാരെയും ക്ഷേത്ര കലയെയും പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രങ്ങൾ കൂടി ആകണം ക്ഷേത്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഞെരളത്ത് പുരസ്‌കാരം സോപാന സംഗീത കലാകാരൻ തിരുനാവായ ശങ്കരമാരാർക്ക് അദ്ദേഹം സമർപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ ഒ.കെ.ബേബി ശങ്കർ ആധ്യക്ഷ്യം വഹിച്ചു.
എൻ.പി.വിജയകൃഷ്‌ണൻ ഞെരളത്ത് അനുസ്‌മരണ പ്രസംഗം നടത്തി. എക്‌സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ, തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി, ട്രസ്‌റ്റി പ്രതിനിധി എം.സി. കൃഷ്‌ണവർമരാജ, ദേവസ്വം അസി.കമ്മിഷണർ പി.ടി.വിജയി, ഗാനരചയിതാവ് പി.സി.അരവിന്ദൻ, അസി.മാനേജർ എ.എൻ.ശിവപ്രസാദ്, കെ.പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. ആനയടി പ്രസാദിന്റെ സംഗീതക്കച്ചേരി വിശേഷ വിരുന്നായി. സംഗീതോത്സവം 19 ന് സമാപിക്കും.