മുസ്‌ലിം ലീഗ് – സമസ്ത ഭിന്നത മുതലെടുക്കാൻ ലക്ഷ്യമിട്ട് സിപിഎം
Mail This Article
മലപ്പുറം∙ അപ്രതീക്ഷിത നീക്കത്തിലൂടെ മുസ്‌ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസയെ പൊന്നാനിയിൽ പൊതുസ്വതന്ത്രനായി അവതരിപ്പിച്ചതിലൂടെ സിപിഎമ്മിന്റെ ഉന്നം വ്യക്തം. ലീഗും സമസ്തയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നത പരമാവധി മുതലെടുക്കുക; മറ്റു മുസ്‌ലിം സംഘടനാ നേതൃത്വങ്ങളുമായി ഹംസയ്ക്കുള്ള അടുപ്പം വോട്ടാക്കി മാറ്റുക. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥി വേണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിർദേശം മറികടന്ന് പൊന്നാനിയിൽ വീണ്ടും പൊതുസ്വതന്ത്രനെ അവതരിപ്പിക്കുന്നതിലൂടെ മത്സരം കടുപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. സിപിഐ മത്സരിച്ചിരുന്ന പൊന്നാനി 2009ലാണ് സിപിഎം ഏറ്റെടുത്തത്. അന്നു മുതൽ തുടരുന്ന സ്വതന്ത്ര പരീക്ഷണ അധ്യായമാണ് കെ.എസ്.ഹംസയിലൂടെ ആവർത്തിക്കുന്നത്.
തൃശൂർ ചേലക്കര സ്വദേശിയായ ഹംസയെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് ലീഗ് പുറത്താക്കിയത്. അതിനു മുൻപേ, പാർട്ടി യോഗങ്ങളിലെ ചർച്ചകൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം നടന്ന ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിനെതിരെ കോടതിയെ സമീപിച്ചും ഹംസ വാർത്തകളിൽ നിറഞ്ഞു. തൃശൂർ ദേശമംഗലത്തെ മലബാർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ചെയർമാനായ ഹംസ സമസ്തയിലെ ഇരു വിഭാഗങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്.
സമസ്ത –ലീഗ് അഭിപ്രായ ഭിന്നത മുതലെടുക്കാൻ കെൽപുള്ള സ്ഥാനാർഥിയെ സിപിഎം പൊന്നാനിയിൽ പരീക്ഷിക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.ഈ അന്വേഷണമാണ് ഹംസയിൽ എത്തിച്ചേർന്നത്. മന്ത്രി വി.അബ്ദുറഹിമാൻ മുതൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉൾപ്പെടെയുള്ളവരുടെ പേര് ഉയർന്നിടത്തു നിന്നാണ് ഹംസയുടെ അപ്രതീക്ഷിത കടന്നുവരവ്. ലീഗ് വിമതരിലൂടെ ലീഗിനെ അടിക്കുകയെന്ന സിപിഎം തന്ത്രത്തിനു പൊന്നാനിയുടെ അംഗീകാരം ലഭിക്കുമോയെന്ന് കണ്ടറിയണം.
മലപ്പുറത്ത് വസീഫിന്റെ ഊഴം
കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മത്സരിച്ച മലപ്പുറത്ത് ഇത്തവണ സിപിഎം രംഗത്തിറക്കുന്നത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെയാണ്. കോഴിക്കോട് കൊടിയത്തൂർ സ്വദേശിയാണ് വസീഫ്.
പൊന്നാനി ലീഗിന്റെ ശക്തി കേന്ദ്രമാണെങ്കിൽ മലപ്പുറം പാർട്ടിയുടെ പൊന്നാപുരം കോട്ടയാണ്. ലോക്സഭയ്ക്കു കീഴിൽ വരുന്ന 7 നിയമസഭാ മണ്ഡലങ്ങളിലും ലീഗ് എംഎൽഎമാരാണ്. 2021 ഉപതിരഞ്ഞെടുപ്പിൽ ഒട്ടേറെ പ്രതികൂല ഘടകങ്ങളുണ്ടായിട്ടും ഒരു ലക്ഷത്തിലേറെ വോട്ടിനാണ് അബ്ദുസ്സമദ് സമദാനി ജയിച്ചു കയറിയത്. വസീഫിന്റെ ചെറുപ്പവും ചുറുചുറുക്കും കരുത്താക്കി വലിയ മുന്നേറ്റം നടത്താനാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.