എട്ടു വയസ്സുകാരന് പീഡനം: യുവാവിന് 9 വർഷം കഠിനതടവ്
Mail This Article
പെരിന്തൽമണ്ണ∙ എട്ടു വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മാപ്പിളപ്പാട്ട് പരിശീലകനും മദ്രസാ അധ്യാപകനുമായ പ്രതിക്ക് 9 വർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ വീട്ടിൽ മുഹമ്മദ് ഷായെ (ഷാഫി മുന്ന–36) ആണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്ജി എസ്.സൂരജ് ശിക്ഷിച്ചത്.
പോക്സോ നിയമത്തിലെ രണ്ടു വകുപ്പുകളിലായി 8 വർഷം കഠിനതടവും 15,000 രൂപ പിഴയും ജുവനൈൽ ജസ്‌റ്റിസ് നിയമപ്രകാരം ഒരു വർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടയ്‌ക്കാത്ത പക്ഷം 6 മാസം കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാൽ തുക കുട്ടിക്ക് നൽകാനും ഉത്തരവിട്ടു.
2018ൽ കൊളത്തൂർ പൊലീസാണ് കേസ് റജിസ്‌റ്റർ ചെയ്‌തത്. പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്‌ടർ ആയിരുന്ന ടി.എസ്.ബിനു, എസ്ഐ പി.സദാനന്ദൻ എന്നിവർ അന്വേഷിച്ച കേസിൽ ഇൻസ്‌പെക്‌ടർ ആർ.മധുവാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്‌ന പി.പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സൗജത്ത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ പെരിന്തൽമണ്ണ സബ് ജയിൽ മുഖേന തവനൂർ സെൻട്രൽ ജയിലിലേക്ക് അയയ്‌ക്കും.