ADVERTISEMENT

തിരൂരങ്ങാടി ∙ കൃഷി ആവശ്യത്തിന് ഷട്ടർ തുറക്കുന്നത് സംബന്ധിച്ച് കർഷകർ തമ്മിൽ തർക്കം. കാളംതിരുത്തി തോട്ടിലെ ഷട്ടർ തുറക്കുന്നത് സംബന്ധിച്ചാണ് തിരുത്തി, മോര്യാകാപ്പ് പാടശേഖര സമിതിക്കാരും, വെഞ്ചാലി, ചെറുമുക്ക്, കുണ്ടൂർ പാടശേഖര സമിതിക്കാരും തമ്മിൽ തർക്കമുണ്ടായത്. കൃഷി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് കൃഷിക്കാർ തമ്മിൽ തർക്കമുണ്ടായത്. ഷട്ടർ തുറക്കുന്നതിനെ പ്രദേശത്തുകാരും എതിർത്തു.

വെള്ളമില്ലാത്തതിനെ തുടർന്ന് കൊടിഞ്ഞി തിരുത്തി, മോര്യാകാപ്പ് പാടശേഖരങ്ങളിലെ ഏക്കർ കണക്കിന് നാശത്തിന്റെ വക്കിലാണ്. കുറൂൽ വയലിൽ കൃഷി ഉണങ്ങിത്തുടങ്ങി. ഈ ഭാഗങ്ങളിലേക്ക് വെള്ളമെത്തിയിരുന്ന വട്ടച്ചിറ തോട്, വളഞ്ഞാണിത്തോട്, കുറൂൽ തോട് എന്നിവയെല്ലാം വറ്റിയിട്ടുണ്ട്. 

കാളംതിരുത്തി ഓൾഡ് കട്ടിലെ ഷട്ടർ തുറന്നാൽ വെള്ളം എത്തുമെന്നാണ് തിരുത്തി, മോര്യാകാപ്പ് പാടശേഖര സമിതിക്കാർ പറയുന്നത്. എന്നാൽ, ഷട്ടർ തുറന്നാൽ വെഞ്ചാലി തോട്ടിലേക്കും വയലിലേക്കും ഉപ്പുവെള്ളം കയറുമെന്നും കൂടാതെ, ഇവിടേക്ക് വെള്ളമെത്തിക്കുന്ന ചോർപ്പെട്ടി പമ്പ് ഹൗസിലെ വെള്ളം കുറയുമെന്നുമാണ് വെഞ്ചാലി, ചെറുമുക്ക്, കുണ്ടൂർ പാടശേഖരസമിതിക്കാർ പറയുന്നത്. 

കൃഷിഭവന്റെ നേതൃത്വത്തിൽ മുൻപ് ചർച്ച നടത്തിയിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. ഇതേ തുടർന്നാണ് ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടർ കെ.പി.ദീപ, പരപ്പനങ്ങാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.സംഗീത എന്നിവരുടെ നേതൃത്വത്തിൽ പരിശോധിക്കാനെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റഹിയാനത്ത്, വൈസ് പ്രസിഡന്റ് എൻ.വി.മൂസക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, സ്ഥിരസമിതി അധ്യക്ഷൻ സി.ബാപ്പുട്ടി, വാർഡ് അംഗം നടുത്തൊടി മുസ്തഫ, എന്നിവരുടെ നേതൃത്വത്തിൽ  ചോർപ്പെട്ടി പമ്പ് ഹൗസ്, കാളംതിരുത്തി ഷട്ടർ എന്നിവ പരിശോധിച്ചു. 

കൃഷി നശിക്കാതിരിക്കാൻ കുറച്ചു സമയം ഷട്ടർ തുറക്കണമെന്നത് സംബന്ധിച്ച് ഡപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും കൃഷിക്കാർ സമ്മതിച്ചില്ല. തോട്ടിൽ വെള്ളം കുറവായതിനാൽ ഉപ്പുവെള്ളം കയറുമെന്ന് ഇവർ പറഞ്ഞു. മാത്രമല്ല, ഷട്ടറിന്റെ മറുഭാഗത്ത് ഉപ്പുവെള്ളം കയറിയതായും ഇവർ പറഞ്ഞു. വിവരമറിഞ്ഞ് പ്രദേശത്തുകാരും തോട്ടിന്റെ മറുഭാഗത്തുള്ള പരപ്പനങ്ങാടി നഗരസഭയിലെ കൗൺസിലർ കൂളത്ത് അസീസും രംഗത്തെത്തിയതോടെ ബഹളമായി. ഷട്ടർ തുറക്കാൽ അനുവദിക്കില്ലെന്ന് ഇവർ പറഞ്ഞു. 

ഷട്ടറിന്റെ ഉയരത്തിൽ വെള്ളമെത്തിച്ചാൽ വെള്ളം കൊണ്ടുപോകാമെന്ന് കൗൺസിലർ പറഞ്ഞു. ബഹളം തുടർന്നതോടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. പാടശേഖരസമിതി ഭാരവാഹികളായ, റഷീദ് മറ്റത്ത്, സി.കെ.അബ്ദു ബാപ്പു, മോഹനൻ നന്നമ്പ്ര, എ.കെ.മരക്കാരുട്ടി, മാലിക് കുന്നത്തേരി, ഇസ്മായിൽ കുണ്ടൂർ, കരീം കുണ്ടൂർ, എന്നിവരും മുസ്തഫ ഊർപ്പായി, എം.സി.കുഞ്ഞുട്ടി, ജാഫർ പനയത്തിൽ എന്നിവരും ഉണ്ടായിരുന്നു.

ബാക്കിക്കയം ഷട്ടർ തുറക്കുക
∙ നന്നമ്പ്ര പഞ്ചായത്ത്, തിരൂരങ്ങാടി നഗരസഭ എന്നിവിടങ്ങളിലുള്ള ഹെക്ടർ കണക്കിന് കൃഷിക്ക് വെള്ളമെത്തണമെങ്കിൽ വലിയോറ ബാക്കിക്കയം ഷട്ടർ തുറക്കുകയാണ് പരിഹാരം. ബാക്കിക്കയം ഷട്ടർ അടച്ചതിനാൽ താഴ് ഭാഗത്തേക്ക് വെള്ളമെത്തുന്നില്ല. ഇതാണ് ഇവിടെ വെള്ളം കുറയാൻ കാരണം. തിരുത്തി, മോര്യാ ഭാഗങ്ങളിൽ ഇപ്പോഴേ വെള്ളം ഇല്ലാതായി. വേനൽ കടുക്കുമ്പോൾ വെഞ്ചാലി, കുണ്ടൂർ, ചെറുമുക്ക്, ഉൾപ്പെടെ മറ്റു പാടശേഖരങ്ങളിലും വെള്ളമുണ്ടാകില്ല.

എല്ലാവർഷവും ബാക്കിക്കയം ഷട്ടർ തുറക്കുന്നത് സംബന്ധിച്ച് തർക്കമാണ്. വേങ്ങര, ഊരകം, ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ ശുദ്ധജല പദ്ധതികൾ ബാക്കിക്കയം തടയണ കേന്ദ്രീകരിച്ചാണ്. എന്നാൽ ഇവിടെ ഷട്ടർ അടക്കുമ്പോൾ താഴ്ഭാഗത്തേക്ക് വെള്ളമില്ലാത്ത അവസ്ഥയാണ്. ഇപ്പോൾ ബാക്കിക്കയത്ത് ആവശ്യത്തിന് വെള്ളമുള്ളതിനാൽ ഏതാനും ദിവസത്തേക്ക് ഷട്ടർ തുറന്ന് കൃഷിക്ക് വെള്ളം എത്തിക്കണമെന്നാണ് ആവശ്യം.

അധികൃതരുടെ അലംഭാവം
താലൂക്കിലെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലമാണ് തിരൂരങ്ങാടി, നന്നമ്പ്ര എന്നിവടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വെഞ്ചാലി വയൽ. ഹെക്ടർ കണക്കിന് സ്ഥലത്താണ് ഇവിടെ നെൽക്കൃഷി ചെയ്യുന്നത്. പതിറ്റാണ്ടുകളായി കൃഷി വരുമാന മാർഗമാക്കിയവരാണ് ഇപ്പോഴും ഇത് തുടർന്നു വരുന്നത്. കാലങ്ങളായി കൃഷി ചെയ്യുന്നുണ്ടെങ്കിലും കൃഷിക്ക് ജലസേചന സൗകര്യമായത് ഒന്നും അധികൃതർ ചെയ്യുന്നില്ല. കൃഷിക്ക് വെള്ളം ലഭ്യമാകുന്നത് സംബന്ധിച്ച് തർക്കം എല്ലാവർഷവും ഉണ്ടാകുന്നതാണ്. ശാശ്വത പരിഹാരം കാണാൻ ശ്രമിക്കാതെ അവസാന നിമിഷത്തിൽ താൽക്കാലിക പരിഹാരമുണ്ടാക്കാൻ ഓടുന്ന കാഴ്ചയാണ് പതിവായി കാണുന്നത്.

കർഷകർ കാലങ്ങളായി ആവശ്യപ്പെടുന്നതാണ് തോടുകളിലെ മണ്ണു നീക്കി നവീകരിക്കണം എന്നത്. വെള്ളമില്ലാതെ കൃഷി നശിച്ചതിനെ തുടർന്ന് കലക്ടറുടെ നിർദേശ പ്രകാരം ജില്ലാതല ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കുകയും തിരൂരങ്ങാടി നഗരഭയിലെ വെഞ്ചാലി കാപ്പ്– മുക്കം തോടും, നന്നമ്പ്ര പഞ്ചായത്തിലെ ചീർപ്പിങ്ങൽ തോട്, വട്ടച്ചിറ തോട് എന്നിവയും മണ്ണ് നീക്കി നവീകരിക്കാൻ തീരുമാനിക്കുകയും കലക്ടർ അംഗീകാരം നൽകുകയും ചെയ്തിരുന്നു. 

എന്നാൽ അധികൃതർ തുടർ നടപടി സ്വീകരിക്കാൻ വൈകിയതിനാൽ പ്രവൃത്തി നടത്താനായില്ല. കഴിഞ്ഞ വേനലിൽ വെള്ളം കുറഞ്ഞപ്പോഴും കർഷകർ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും അധികൃതർ അവഗണിച്ചു. ഇന്നലെ ഷട്ടർ തുറക്കുന്നത് സംബന്ധിച്ച് പരിശോധിക്കാനെത്തിയപ്പോൾ കർഷകർ ഒറ്റക്കെട്ടായി ജനപ്രതിനിധികളോട് ഇക്കാര്യം നടപ്പാക്കത്തതിലെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. വെള്ളം കുറഞ്ഞാൽ ഉടൻ പ്രവൃത്തി തുടങ്ങാമെന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകിയതോടെയാണ് ശാന്തരായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com