ADVERTISEMENT

മലപ്പുറം ∙ പൊന്നാനിയിലെ ഇടതു സ്വതന്ത്രൻ കെ.എസ്.ഹംസയുടെ തിരഞ്ഞെടുപ്പ് ചിഹ്നമറിയാൻ കാത്തിരിക്കണം. രാഷ്ട്രീയ ജീവിതത്തിലുടനീളം, മുസ്‌ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയായ ഹംസയുടെ രാഷ്ട്രീയ ചിഹ്നം മൂർച്ചയേറിയ നാവായിരുന്നു.   ലീഗ് നേതൃനിരയിലുണ്ടായിരുന്ന കാലത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടിക്കുള്ളിൽ വിമതശബ്ദമുയർത്തിയ കാലത്ത്, പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെയും ഹംസ വാക്കുകളുടെ മുനകൂർപ്പിച്ചു. 

പൊന്നാനിയിൽ ഹംസ സ്ഥാനാർഥിയാകുമെന്ന അറിയിപ്പ് വന്നതിനു പിന്നാലെ, ഇദ്ദേഹം യുഡിഎഫ് സമരത്തിൽ പങ്കെടുത്തു പിണറായി വിജയനെ രൂക്ഷമായി വിമർശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. വാക്‌ശരങ്ങൾ തൊടുക്കാനുള്ള കഴിവല്ല, മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ ഭിന്നത മുതലെടുക്കുകയും ലീഗിലെ അസംതൃപ്തരുടെ വോട്ടുകൾ സമാഹരിക്കലുമാണ് ഹംസയിലൂടെ സിപിഎം ഉന്നമിടുന്നത്. ഇരു വിഭാഗം സമസ്തകളുടെയും മനസ്സറിഞ്ഞ ശേഷമുള്ള നീക്കമാണിതെന്നും സൂചനയുണ്ട്. എന്നാൽ, സിപിഎമ്മിന്റെ ‘പൊന്നാനി പരീക്ഷണങ്ങളിൽ’ ഏറ്റവും ദുർബലനായ സ്ഥാനാർഥിയാണ് ഇത്തവണത്തേതെന്ന വിലയിരുത്തലിലാണ് മുസ്‌ലിം ലീഗ്. 

തൃശൂർ തൊഴുപ്പാടം സ്വദേശിയായ ഹംസ ചെറുപ്പം മുതൽ മുസ്‌ലിം ലീഗിൽ സജീവമാണ്. ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 21–ാം വയസ്സിൽ  പാഞ്ഞാൾ പഞ്ചായത്ത്  വൈസ് പ്രസിഡന്റായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുസ്‌ലിം ലീഗിനുള്ളിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ പടയൊരുക്കം നടത്തിയാണ് വാർത്തകളിൽ നിറഞ്ഞത്. പിണറായി വിജയനോട് മൃദുസമീപനം പുലർത്തുന്ന കുഞ്ഞാലിക്കുട്ടി ലീഗിനെ സിപിഎമ്മിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണങ്ങളിലൊന്ന്.അതേ ഹംസ സിപിഎം സ്ഥാനാർഥിയായി രംഗത്തെത്തിയതിലെ വൈരുധ്യം ലീഗ് പ്രചാരണായുധമാക്കും. പാർട്ടി യോഗത്തിലെ ചർച്ചകൾ പരസ്യമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹംസയെ ലീഗ് ആദ്യം സസ്പെൻഡ് ചെയ്തു. പിന്നീട് അച്ചടക്ക സമിതിയുടെ തീരുമാനപ്രകാരം കഴിഞ്ഞ വർഷം പാർട്ടിയിൽനിന്നു പുറത്താക്കി.

ലീഗിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെ, പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്നവരെ കൂട്ടി പാണക്കാട് ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ രൂപീകരിച്ചു. ഹൈദരലി തങ്ങളുടെ മകനും മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങളാണ് കൂട്ടായ്മയുടെ ചെയർമാൻ. തൃശൂർ ദേശമംഗലത്തെ മലബാർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ആറ്റൂരിലെ അറഫ ഇംഗ്ലിഷ് മീഡിയം സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയർമാനാണ് ഹംസ. തൃശൂർ ജില്ലയിൽ സമസ്തയുടെ പല പരിപാടികൾക്കും വേദിയാകുന്നത് ഈ സ്ഥാപനങ്ങളാണ്. അതുവഴിയും അല്ലാതെയും സമസ്തയുമായി അടുത്ത ബന്ധമുണ്ട്. കാന്തപുരം വിഭാഗത്തിലെ നേതാക്കളുമായുള്ള ബന്ധവും സിപിഎമ്മിന്റെ തീരുമാനത്തെ സ്വാധീനിച്ചു. 

രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങളാണ് ഹംസയുടെ ശക്തി. നാട്ടുകാരൻ കൂടിയായ മന്ത്രി കെ.രാധാകൃഷ്ണനുമായുള്ള ബന്ധവും പൊന്നാനിയിലേക്കുള്ള വഴിയൊരുക്കിയ ഘടകങ്ങളിലൊന്നാണ്.പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ചില മേഖലകളിൽ സിപിഎമ്മിനു മികച്ച കേഡർ സംവിധാനമുണ്ട്. ഇതിനൊപ്പം യുഡിഎഫ് അനുകൂല, നിഷ്പക്ഷ വോട്ടുകൾകൂടി സമാഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വതന്ത്രരെ അവതരിപ്പിക്കുന്നത്. 2009ൽ അതു ഹുസൈൻ രണ്ടത്താണിയും 2014ൽ നിലവിലെ മന്ത്രി വി.അബ്ദുറഹിമാനും 2019ൽ പി.വി.അൻവർ എംഎൽഎയുമായിരുന്നു. ആ പട്ടികയിലെ പുതിയ പേരാണ് കെ.എസ്.ഹംസ.

കെ.എസ്.ഹംസയുടെ സ്ഥാനാർഥിത്വം:ആരുടെയും സമ്മർദമില്ലെന്ന് എം.വി.ഗോവിന്ദൻ
സിപിഎമ്മിന് ആശ്രയിക്കാൻ കഴിയാത്ത ഒരു ജനവിഭാഗവും കേരളത്തിലില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പൊന്നാനിയിൽ കെ.എസ്.ഹംസയെ സ്ഥാനാർഥിയാക്കാൻ സമസ്തയുടെ സമ്മർദമുണ്ടായോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ഹംസയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ല. അതു പാർട്ടിയുടെ സ്ഥാനാർഥിയാണ്. ആരുടെയും സമ്മർദത്തിനു വഴങ്ങിയല്ല പാർട്ടി പ്രവർത്തിക്കുന്നത്. സിപിഎമ്മിന്റെ സ്ഥാനാർഥികളെ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെ 27നു പ്രഖ്യാപിക്കും. കേരളത്തിലെ എല്ലാ സീറ്റുകളിലും എൽഡിഎഫ് വിജയിക്കും – ഗോവിന്ദൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com