കാർ തലകീഴായി വയലിലേക്ക് മറിഞ്ഞു
Mail This Article
പെരിന്തൽമണ്ണ ∙ ആനമങ്ങാട്–മണലായ റോഡിൽ നിന്ന് കാർ തലകീഴായി വയലിലേക്ക് മറിഞ്ഞു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി.ആനമങ്ങാട് മുഴന്നമണ്ണ പഴങ്കുളത്തിൽ മുഹമ്മദ് ഷമീലിനെ ആണ് രക്ഷപ്പെടുത്തിയത്.ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തുമ്പോൾ പത്തടിയിലേറെ താഴ്‌ചയുള്ള വയലിൽ മറിഞ്ഞ കാറിനുള്ളിൽ അതി ദാരുണമായ നിലയിൽ കുടുങ്ങി കിടക്കുകയായിരുന്നു യാത്രക്കാരൻ.
സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ, സ്പെഡ്ഡർ, ജാക്കി, റോപ്പ് തുടങ്ങിയവയുടെ സഹായത്തോടെ കാറിന്റെ ഡോർ മുറിച്ച് മാറ്റി കഠിനാധ്വാനം ചെയ്‌താണ് അതി സാഹസികമായി യാത്രക്കാരനെ രക്ഷപ്പെടുത്തിയത്.സ്‌റ്റേഷൻ ഓഫിസർ എൽ.സുഗുണൻ, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർ കെ.ടി.രാജേഷ്, ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാരായ എസ്.ഫിറോസ്, പി.ആർ.രഞ്ജിത്ത്, എം.കിഷോർ, കെ.എം.നസീർ, ഹോംഗാർഡുമാരായ എം.സുബ്രഹ്‌മണ്യൻ, പി.വി.വിശ്വനാഥൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.