സ്വകാര്യ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫിസ് ഭൂമിയിലൂടെ വഴി; യൂത്ത് ലീഗ് താലൂക്ക് ഓഫിസ് മാർച്ച് നടത്തി
Mail This Article
തിരൂരങ്ങാടി ∙ സ്വകാര്യ കെട്ടിടത്തിലേക്ക് വഴിയൊരുക്കാൻ വില്ലേജ് ഓഫിസ് ഭൂമി അനുവദിച്ചു നൽകാനുള്ള നീക്കത്തിനെതിരെ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് താലൂക്ക് ഓഫിസിനു മുൻപിൽ പൊലീസ് തടഞ്ഞു. പൊലീസുമായി പ്രവർത്തകർ ഏറെ നേരം ഉന്തുംതള്ളുമുണ്ടായി. പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ എത്തിയത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. നേതാക്കൾ ഇടപെട്ടാണ് ശാന്തരാക്കിയത്.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. നിയമസഭയിൽ തിരൂരങ്ങാടിയിലെ എൽഡിഎഫ് സ്ഥാനാർഥി ആയിരുന്നയാളുടെ ബന്ധുവിനാണ് വില്ലേജ് ഓഫിസ് ഭൂമി പതിച്ചുനൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഓരോ തിരഞ്ഞെടുപ്പിലും ഓരോ പണച്ചാക്കുകളെയാണ് ജില്ലയിൽ ഇടതുപക്ഷം സ്ഥാനാർഥികളായി നിർത്താറുള്ളത്. അവർക്കെല്ലം സർക്കാരിനെ ഉപയോഗപ്പെടുത്തി ലാഭം ഉണ്ടാക്കാമെന്നാണ് അവർക്കു നൽകുന്ന ഉറപ്പ്. വി.അബ്ദുറഹിമാൻ മലയാള സർവകലാശാലയ്ക്ക് തുച്ഛവിലയുള്ള ഭൂമി അധികവില ഈടാക്കി വിറ്റു ലാഭം കൊയ്തു. പി.വി.അൻവറും അനധികൃതമായി ഭൂമി സ്വന്തമാക്കി. ഇതിന്റെ തുടർച്ചയാണ് വില്ലേജ് ഓഫിസ് ഭൂമി കൈമാറ്റമെന്നും പി.കെ.ഫിറോസ് ആരോപിച്ചു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ.റസാഖ് ആധ്യക്ഷ്യം വഹിച്ചു. ജില്ലാ സെക്രട്ടറി ശരീഫ് വടക്കയിൽ, കെ.പി.മുഹമ്മദ് കുട്ടി, പി.എം.സാലിം, പി.പി.ഷാഹുൽ ഹമീദ്, അനീസ് കൂരിയാടൻ, ഉസ്മാൻ കാച്ചടി, മുസ്തഫ കളത്തിങ്ങൽ, പി.പി.അഫ്സൽ, തൈക്കാടൻ മമ്മുട്ടി, റിയാസ് തോട്ടുങ്ങൽ, ആസിഫ് പാട്ടശ്ശേരി, അസ്കർ ഊപ്പാട്ടിൽ, അയ്യൂബ് തലാപ്പിൽ, കെ.പി.ഗഫൂർ, സി.കെ.മുനീർ, ഫസലുദ്ദീൻ തയ്യിൽ, സി.എച്ച്.അബൂബക്കർ സിദ്ദീഖ്, വി.എ.കബീർ, പി.കെ.ഷാഫി, കെ.കെ.റഹീം, ശരീഫ് പുതുപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.