മോർഫ് ചെയ്ത ഫോട്ടോ കാണിച്ച് പണംതട്ടൽ: 3 പേർ അറസ്റ്റിൽ
Mail This Article
എടക്കര ∙ മോർഫ് ചെയ്ത ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്നു പണം തട്ടിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശികളായ മുട്ടുങ്ങൽ തെക്കെമനയിൽ അശ്വന്ത് ലാൽ (23), തയ്യൽ കുനിയൻ അഭിനാഥ് (26), പതുപ്പണം കോഴിപ്പറമ്പത്ത് സുമിത്ത് കൃഷ്ണൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സൈബർ കാർഡ് എന്ന ആപ് വഴി 2023 ഡിസംബറിൽ വീട്ടമ്മ 4,000 രൂപ വായ്പയെടുത്തിരുന്നു. ഇത് പിന്നീട് പലിശ സഹിതം അടച്ചു തീർത്തു. എന്നാൽ, കൂടുതൽ തുക വായ്പയെടുത്തിട്ടുണ്ടെന്നും അത് തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത് നിഷേധിച്ചപ്പോൾ യുവതിയുടെ മോർഫ് ചെയ്ത, നഗ്ന ഫോട്ടോകൾ അയച്ചു കൊടുത്തു.
പണം നൽകിയില്ലെങ്കിൽ ഫോട്ടോകൾ ബന്ധുക്കൾക്കും മറ്റും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണകളായി 43,500 രൂപ കൈവശപ്പെടുത്തുകയായിരുന്നു. ഭീഷണി തുടർന്ന സാഹചര്യത്തിലാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. പൊലീസ് ഇൻസ്പെക്ടർ എസ്.അനീഷിന്റെ നേതൃത്വത്തിൽ എസ‌്സിപിഒമാരായ വി.അനൂപ്, സാബീറലി, ഉണ്ണിക്കൃഷ്ണൻ കൈപ്പിനി, ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.