ADVERTISEMENT

തിരൂർ ∙ രാജീവ്ഗാന്ധി സ്റ്റേഡിയത്തിന്റെ നവീകരണത്തിന് സർക്കാർ നൽകാമെന്നേറ്റ 10 കോടി രൂപ ഇനി ലഭിച്ചേക്കില്ല. ഈ തുക മറ്റേതെങ്കിലും സ്റ്റേഡിയത്തിന്റെ നവീകരണത്തിനു കൈമാറാനുള്ള നീക്കം തുടങ്ങി. പണം ലഭിക്കണമെങ്കിൽ സ്പോർട്സ് കൗൺസിലുമായി കരാറിൽ ഒപ്പുവയ്ക്കേണ്ടതുണ്ട്. എന്നാൽ കരാറിലെ ചില ഉടമ്പടികൾ നഗരസഭ അംഗീകരിക്കാത്തതിനാൽ ഇതുവരെ ഒപ്പുവച്ചിട്ടില്ല. ഇത് നടക്കാതിരിക്കുന്നതിനാലാണു പണം മാറ്റാനുള്ള നീക്കം നടക്കുന്നത്. ഇരുകൂട്ടരും വിട്ടുവീഴ്ചകൾ ചെയ്ത് നവീകരണം പൂർത്തിയാക്കണമെന്നാണ് കായിക പ്രേമികൾ ആവശ്യപ്പെടുന്നത്.

മുൻപ് ഒട്ടേറെ സംസ്ഥാനതല കായിക മത്സരങ്ങൾ നടന്നിരുന്ന സ്റ്റേഡിയം തകർന്നിട്ട് വർഷങ്ങളായി. ഇതോടെയാണ് 4 വർഷങ്ങൾക്കു മുൻപ് സ്പോർട്സ് കൗൺസിൽ 10 കോടി രൂപ നൽകാമെന്നേറ്റത്. എന്നാൽ കരാറിൽ പറയുന്ന എല്ലാ ഉടമ്പടികളും അംഗീകരിക്കാൻ നഗരസഭ തയാറായില്ല. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പോലും നഷ്ടമാവുമെന്നാണ് നഗരസഭ പറയുന്നത്. നഗരസഭാധ്യക്ഷയും എംഎൽഎയും മന്ത്രിയുമായി ചർച്ചകളും നടത്തിയിരുന്നു. എന്നാൽ തീരുമാനമായില്ല. ഇതോടെയാണ് തുക മറ്റേതെങ്കിലും സ്റ്റേഡിയത്തിനു നൽകാനുള്ള നീക്കം ആരംഭിച്ചത്. സ്വന്തംനിലയിൽ പണം കണ്ടെത്താനുള്ള നടപടികൾ നഗരസഭ തുടങ്ങിയിരുന്നു.

6 കോടിയോളം രൂപയുടെ നവീകരണം നടത്താനുള്ള തയാറെടുപ്പിലേക്ക് നഗരസഭ നീങ്ങുകയും ചെയ്തു.  എംപി, എംഎൽഎ ഫണ്ടുകളും നഗരസഭയുടെ സ്വന്തം ഫണ്ടും ഇതിനായി ഉപയോഗിക്കണമെന്നും തീരുമാനിച്ചിരുന്നു. കഴിഞ്ഞ നഗരസഭ ബജറ്റിൽ ഇതിനായി പണം അനുവദിക്കുമെന്ന പ്രഖ്യാപനവും നടത്തി. എന്നാൽ ഇതുവരെ കാര്യങ്ങൾക്കൊന്നും തീരുമാനമായിട്ടില്ല. അതേസമയം സ്റ്റേഡിയം നിൽക്കുന്ന ഭൂമിയുടെ തരംമാറ്റവും ഇതുവരെ പൂർത്തിയായിട്ടില്ല. ഇതു തരം മാറ്റിക്കിട്ടാനുള്ള അപേക്ഷ വർഷങ്ങൾക്കു മുൻപ് നൽകിയതാണ്. എന്നാൽ നടപടി പൂർത്തിയായിട്ടില്ല.  കരാറിൽ വിട്ടുവീഴ്ചകൾ ചെയ്തോ മറ്റേതെങ്കിലും തരത്തിൽ ഫണ്ട് കണ്ടെത്തിയോ സ്റ്റേഡിയം ഉടൻ നവീകരിക്കണമെന്നാണ് കായികപ്രേമികൾ ആവശ്യപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com