വെള്ളം മലിനമാക്കാൻ തുരുമ്പിട്ട് മീൻപിടിത്തം; മത്സ്യങ്ങളെ ആകർഷിക്കാൻ കോഴിമാലിന്യം തള്ളുന്നു
Mail This Article
എരമംഗലം ∙ ജലം മലിനമാക്കുന്ന രീതിയിൽ നരണിപ്പുഴയിലും നുറടിത്തോട്ടിലും തുരുമ്പിട്ട് മത്സ്യ ബന്ധനം സജീവമായി. പൊന്നാനി കോളിലെ കൃഷിക്കും കര പ്രദേശങ്ങളിലെ ശുദ്ധജല ആവശ്യത്തിനും സംഭരിച്ചു വച്ച വെള്ളത്തിലാണ് മത്സ്യബന്ധനം. നരണിപ്പുഴയിലും നുറടിത്തോട്ടിലുമാണ് അശാസ്ത്രീയമായ രീതിയിൽ പുഴയും തോടും മലിനമാക്കുന്ന തരത്തിൽ മത്സ്യബന്ധനം നടത്തുന്നത്.
ഫിഷറീസും കൃഷി വകുപ്പും നിരോധനം ഏർപ്പെടുത്തിയ മത്സ്യബന്ധനമാണ് മുള, ഓല, വല, കമുക് എന്നിവ ഉപയോഗിച്ച് തുരുമ്പ് ഇട്ടിരിക്കുന്നത്. പുഴയുടെയും തോടിന്റെയും നടുവിൽ തുരുമ്പിടുമ്പോൾ ഓല ചീയുകയും ജലം മലിനമാകുകയും ചെയ്യും. കൂടാതെ തുരുമ്പിനുള്ളിൽ മത്സ്യങ്ങളെ ആകർഷിക്കാൻ കോഴിമാലിന്യം തള്ളുന്നതും പതിവാണ്.
മത്സ്യബന്ധനം കഴിഞ്ഞ് ഓലയും തടികളും പുഴയിൽ ഉപേക്ഷിക്കുന്നതോടെ പുഴ മലിനമാകുകയും പുഴയിൽ ഇറങ്ങാനും കഴിയാത്ത അവസ്ഥയിലാണ്. തുരുമ്പിട്ടുള്ള മത്സ്യബന്ധനം തടയണമെന്നും ഇവർക്കെതിരെ നടപടി ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് പുഴ സംരക്ഷണ സമിതി പ്രവർത്തകർ പഞ്ചായത്തിനും ഫിഷറീസ് വകുപ്പിനും പരാതി നൽകി.