വേനൽ കടുത്തു; തേൻ ശേഖരിക്കാൻ ആദിവാസികൾ കാടുകയറുന്നു
Mail This Article
എടക്കര ∙ വേനൽ കടുത്തതോടെ തേൻ ശേഖരിക്കാൻ ആദിവാസികൾ കാടുകയറി തുടങ്ങി. ഉൾക്കാട്ടിലേക്ക് തേൻ ശേഖരിക്കാൻ സംഘമായി പോകുന്ന ആദിവാസികൾ ദിവസങ്ങൾ കഴിഞ്ഞാണ് തേനുമായി മടങ്ങുന്നത്. നിലമ്പൂർ കാടുകളിൽ വേനൽ ശക്തിപ്പെട്ടാൽ തേൻ ശേഖരണം തുടങ്ങും. ഓഗസ്റ്റ് വരെ കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ ആദിവാസികളുണ്ടാകും. വൻതേൻ, ചെറുതേൻ, കൊമ്പുതേൻ, പുറ്റുതേൻ എന്നിങ്ങനെ നാലിനം തേനാണ് കാട്ടിൽ വിളയുന്നത്. വൻതേനീച്ചകൾ കൂറ്റൻ മരങ്ങളിലാണ് കൂടൊരുക്കുന്നത്. ഇടത്തരം വൃക്ഷങ്ങളുടെ ശിഖരങ്ങളിലാണ് കൊമ്പുതേനീച്ച കൂടുകൂട്ടുന്നത്. ചെറുതേനീച്ചകൾ മരപ്പൊത്തുകളിലും പുറ്റുതേനിച്ചകൾ പുറ്റുകളിലുമാണ് അടകളിൽ തേൻ വിളയിക്കുന്നത്.
വനത്തിൽ താന്നി, കരിമരുത്, വെണ്ടേക്ക് തുടങ്ങിയ ഇനം മരങ്ങളിലാണ് തേനീച്ചക്കൂടുകൾ അധികവും. വനത്തിൽനിന്നു തേൻ ശേഖരിക്കാൻ ആദിവാസികൾക്കാണ് അവകാശം. പ്രാക്തന ഗോത്ര വിഭാഗത്തിലെ കാട്ടുനായ്ക്കരാണ് നിലമ്പൂർ കാടുകളിൽ പ്രധാനമായും തേൻ ശേഖരിക്കുന്നത്. വൻമരങ്ങളിലെ കൂടുകളിൽനിന്നു തേൻ ശേഖരിക്കുന്നതിന് കാട്ടുനായക്കർക്കു പ്രത്യേക കഴിവുണ്ട്. പട്ടിക വർഗ സംഘങ്ങളും വനസംരക്ഷണ സമിതികളും മുഖേനയാണ് തേൻ സംഭരിക്കുന്നത്. തേൻ ഇനങ്ങളുടെ വ്യത്യാസം അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.