ജങ്കാർ സർവീസ് വീണ്ടും ‘വെള്ളത്തിൽ’
Mail This Article
പൊന്നാനി ∙ അഴിമുഖത്തെ ജങ്കാർ സർവീസ് ഏപ്രിൽ ഒന്നിന് തുടങ്ങുമെന്ന നഗരസഭയുടെ ഉറപ്പ് പൊളിയുന്നു. നടത്തിപ്പുകാർ ഇതുവരെയും എഗ്രിമെന്റ് ഒപ്പുവച്ചില്ല. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ജങ്കാർ കരാറുകാരിൽ നിന്ന് കൈവിട്ടതാണ് സർവീസ് പ്രതിസന്ധിയിലാക്കിയതെന്നാണ് വിവരം. ഒന്നര വർഷത്തിലധികമായി നിലച്ചുകിടക്കുന്ന അഴിമുഖത്തെ ജങ്കാർ സർവീസ് തുടങ്ങുന്നതിന് നഗരസഭ പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നു.
ഏറ്റവുമൊടുവിലാണ് ഏപ്രിൽ ഒന്നിന് സർവീസ് തുടങ്ങാമെന്ന ധാരണയിലെത്തിയത്. യാത്രാ നിരക്കും നഗരസഭയുമായുള്ള കരാർ വ്യവസ്ഥയുമെല്ലാം ചർച്ച ചെയ്തു തീരുമാനിച്ചതായിരുന്നു. സർവീസ് തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പദ്ധതി പാളിയിരിക്കുന്നത്. അഴിമുഖത്ത് യാത്രാബോട്ട് സർവീസ് തന്നെ തുടരാനാണ് സാധ്യത.
എന്നാൽ, ഇരുചക്ര വാഹനങ്ങൾക്ക് പോലും അഴിമുഖം യാത്ര സാധ്യമാകാത്തതിനാൽ ഒട്ടേറെ പതിവ് യാത്രക്കാർ വലിയ യാത്രാ ദുരിതം നേരിടുന്നുണ്ട്. ഇതിന് പരിഹാരമായി ജങ്കാർ സർവീസ് പുനരാരംഭിക്കുകയെന്നത് മാത്രമായിരുന്നു പ്രധാന ആവശ്യം. ദീർഘദൂര വാഹനങ്ങൾക്കുവരെ ജങ്കാർ സർവീസ് വലിയ ആശ്വാസമാണ്. വാഹനങ്ങൾ കയറ്റാവുന്ന യാത്രാ യോഗ്യമായ ജങ്കാർ കിട്ടാനില്ലാത്തത് വലിയ പ്രതിസന്ധിയാണ്.
പൊന്നാനി അഴിമുഖം തൂക്കുപാലം യാഥാർഥ്യമായാൽ യാത്രാപ്രശ്നം പൂർണമായി പരിഹരിക്കപ്പെടും. എന്നാൽ, തൂക്കുപാലം നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. സ്ഥലമേറ്റെടുപ്പ് ഇതുവരെയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.