മഞ്ഞപ്പിത്തം: വഴിയോരങ്ങളിൽ പാനീയവിൽപന പാടില്ല; പരിശോധന കർശനം
Mail This Article
തിരൂരങ്ങാടി ∙ ജില്ലയിൽ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ പരിശോധന കർശനമാക്കി. വഴിയോരങ്ങളിൽ അനധികൃതമായി പാനീയങ്ങൾ, ഉപ്പിലിട്ടത് എന്നിവയുടെ വിൽപന നഗരസഭ നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, ജെഎച്ച്ഐമാരായ കിഷോർ, ജിജോ, ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
ജലദൗർലഭ്യം ഉള്ള സ്ഥലങ്ങളിൽ വെള്ളം കൊണ്ടുപോകുമ്പോൾ അംഗീകൃത ലാബിൽനിന്നു പരിശോധനാ റിപ്പോർട്ട് കരുതണം, വിവാഹ സൽക്കാരങ്ങൾ, നോമ്പുതുറ എന്നിവിടങ്ങളിൽ നൽകുന്ന വെള്ളം തിളപ്പിച്ചാറിയ വെള്ളം ആയിരിക്കണം തുടങ്ങിയ നിർദേശങ്ങളും നൽകി.
പഞ്ചായത്തിൽ ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പും ചേർന്ന് പരിശോധന കർശനമാക്കി. പരിശോധനയിൽ 6 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകുകയും ഉപ്പിലിട്ട ഭക്ഷണ പദാർഥത്തിന്റെ സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. ഹെൽത്ത് കാർഡ്, കുടിവെള്ളം പരിശോധിച്ച റിപ്പോർട്ട് എന്നിവ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾ, വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് നോട്ടിസ് നൽകിയത്. ഫുഡ് സേഫ്റ്റി ഓഫിസർ ഷിജോ, കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി.മുഹമ്മദ് ഫൈസൽ, ജെഎച്ച്ഐ പി.നിഷ എന്നിവർ നേതൃത്വം നൽകി.