കെ.പ്രഭാകരന് നാടിന്റെ അന്ത്യാഞ്ജലി
![malappuram-k-prebhakaran-deadbody
അന്തരിച്ച സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.പ്രഭാകരന്റെ മൃതദേഹം വണ്ടൂരിലെ സിപിഐ കാര്യാലയമായ കാനം സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിനു വച്ചപ്പോൾ സിപിഐ ദേശീയ കമ്മിറ്റിയംഗവും വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ ആനി രാജ, സംസ്ഥാന അസി. സെക്രട്ടറി പി.പി.സുനീർ, ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
വണ്ടൂർ ∙ അന്തരിച്ച സിപിഐ നേതാവ് കെ. പ്രഭാകരന് നാട് വിടനൽകി. രാവിലെ വണ്ടൂർ അമ്പലപ്പടി തുള്ളിശ്ശേരിയിലെ വീട്ടിൽ എത്തിച്ച മൃതദേഹം അവിടെയും പിന്നീട് സിപിഐ കാര്യാലയമായ വണ്ടൂർ പൂക്കുളത്തെ കാനം സ്മാരക മന്ദിരത്തിലും പൊതുദർശനത്തിനു വച്ചു.
വയനാട് ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി.പി.സുനീർ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.പി.രാജേന്ദ്രൻ, വി.ചാമുണ്ടി, പി.വി.ബാലൻ, പി.വസന്തം, ജില്ലാ സെക്രട്ടറിമാരായ പി.കെ.കൃഷ്ണദാസ് (മലപ്പുറം), ഇ.ജെ.ബാബു (വയനാട്), കെ.കെ.ബാലൻ (കോഴിക്കോട്), എ.പി.അനിൽകുമാർ എംഎൽഎ, ഐഐസിസി അംഗം ഇ.മുഹമ്മദ് കുഞ്ഞി, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ശശീന്ദ്രൻ, ഏരിയ സെക്രട്ടറി ബി.മുഹമ്മദ് റസാഖ് തുടങ്ങിയ നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും ഉൾപ്പെടെ ആയിരങ്ങൾ അന്ത്യോപചാരം അർപ്പിക്കാനെത്തി.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ കെ.പ്രഭാകരൻ എൽഡിഎഫ് വേദികളിലെ തീപ്പൊരി പ്രസംഗകനായാണു ശ്രദ്ധേയനായത്. സിപിഐയുടെ സംസ്ഥാന കൗൺസിൽ അംഗം വരെ ഉയർന്നു. റവന്യു, വനം, സഹകരണ വകുപ്പുകളുടെ ആനുകൂല്യങ്ങൾ അർഹരായവരിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പഞ്ചായത്തംഗമായും മികച്ച പ്രവർത്തനം നടത്തി.
ജില്ലയിൽ ഹോർടികോർപ് സംഭരണകേന്ദ്രം അനുവദിച്ചപ്പോൾ അതു വണ്ടൂരിലെത്തിച്ചതും കെ.പ്രഭാകരന്റെ പരിശ്രമഫലമായിട്ടായിരുന്നു. ഏറ്റവും ഒടുവിൽ വണ്ടൂരിലെ സർക്കാർ ഹോമിയോപതിക് ചേതന പെയ്ൻ ആൻഡ് പാലിയേറ്റീവ് കാൻസർ കെയർ ആശുപത്രിക്കു കൂടുതൽ സ്ഥലം വിട്ടുകിട്ടാനുള്ള ശ്രമത്തിനും മുന്നിൽനിന്നു. ഈയിടെ റവന്യു മന്ത്രി ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ എത്തിച്ച് സ്ഥലപരിശോധന നടത്തുകയും ചെയ്തു.
ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ തന്നെ നിലനിർത്തി 30 സെന്റ് സ്ഥലം ആശുപത്രിക്കു കെട്ടിടം നിർമിക്കാൻ വിട്ടുനൽകിയുള്ള കലക്ടറുടെ ഉത്തരവു വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നതും നാടിന്റെ ദുഃഖമായി.