ADVERTISEMENT

മേലാറ്റൂർ/കീഴാറ്റൂർ∙ ചൂടിന്റെ കാഠിന്യത്തിൽ  വെള്ളിയാർ വറ്റിവരണ്ടു. ഒട്ടേറെ ശുദ്ധജല പദ്ധതികൾ പ്രതിസന്ധിയിലായി. എക്കാലത്തും വറ്റാതെ ഒഴുകിയിരുന്ന വെള്ളിയാറിൽ ഉച്ചാരക്കടവിലും ചെമ്മാണിയോട് കടവിലും മണിയാണീരി കടവിലുമുള്ള തടയണകളിൽ കാൽപാദം മൂടുന്ന നിലയിൽ വെള്ളമേ ബാക്കിയുള്ളൂ. എടപ്പറ്റ, മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകളെ അതിരിട്ടൊഴുകുന്ന വെള്ളിയാറിന്റെ ഇരു കരകളിലായി അനേകം ശുദ്ധജല പദ്ധതികളുണ്ട്. ഇതിൽ അധികവും പഞ്ചായത്തുകളുടെ ജലനിധിയുടേതാണ്.  ജലദൗർലഭ്യം കാരണം ഇവയുടെ പ്രവർത്തനം പരിമിതമാക്കിയിരിക്കയാണ്. 


മേലാറ്റൂരിൽ വറ്റിവരണ്ടു കിടക്കുന്ന വെള്ളിയാർ
മേലാറ്റൂരിൽ വറ്റിവരണ്ടു കിടക്കുന്ന വെള്ളിയാർ

ഇത്തവണ വേനൽ മഴ ചതിച്ചതിനാൽ പഞ്ചായത്തുകളാണ് വെട്ടിലായത്. പലഭാഗത്തും താൽക്കാലിക തടയണ നിർമിക്കലും സ്ഥിരം തടയണയിൽ മണ്ണടിഞ്ഞത് നീക്കലും വൈകി. ഇതിനാൽ വെള്ളം ശേഖരിക്കാൻ കഴിഞ്ഞില്ല. വെള്ളിയാറിലെ ഒഴുക്കുനിലച്ചതോടെ സമീപപ്രദേശങ്ങളിലെ കുളങ്ങളും വറ്റിത്തുടങ്ങി. വീട്ടുകിണറുകളിലും ജലനിരപ്പുതാഴ്ന്നു. വേനൽമഴ കനിഞ്ഞില്ലങ്കിൽ ഏപ്രിൽ മാസം തുടങ്ങുമ്പോൾ തന്നെ കടുത്ത വരൾച്ചയെ നേരിടേണ്ടിവരും.

വെള്ളിയാറിൽനിന്നും തൊടിയും തോട്ടവും നനയ്ക്കാൻ ചെറുതും വലുതുമായ അനേകം സ്വകാര്യ പമ്പുസെറ്റുകളും പ്രവർത്തിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ വേനൽ രൂക്ഷമാകും മുൻപ് ഇങ്ങനെ വെള്ളമെടുക്കുന്നത് നിർത്തിവയ്ക്കാൻ പഞ്ചായത്തുകൾ മുന്നറിയിപ്പു നൽകാറുണ്ട്. ഇത്തവണ അറിയിപ്പ് നൽകാത്തതും വെള്ളിയാർ വറ്റിവരളുന്നതിന് ആക്കം കൂട്ടി. മേലാറ്റൂർ പഞ്ചായത്തിലെ ഒട്ടേറെ കുടുംബങ്ങൾ കിണറില്ലാതെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നുണ്ട്. ശുദ്ധജല വിതരണം നിലച്ചാൽ കോളനികൾ ഉൾപ്പെടെ വെള്ളത്തിന് നെട്ടോട്ടമോടേണ്ടിവരും

പുതുക്കിയ തടയണയിലും വെള്ളമില്ല 
മണിയാണീരിക്കടവിലെ കല്ലടയിൽ ഒരു ലക്ഷം രൂപ മുടക്കി പുതുക്കി നിർമിച്ച തടയണയിൽ വളരെക്കുറച്ച് വെള്ളമേ ബാക്കിയുള്ളൂ. തടയണയ്‌ക്കു സമീപം നിർമ‍ിച്ച വലിയ കിണറിലെ വെള്ളം ഉപയോഗിച്ചാണ് ശുദ്ധജല വിതരണം നടത്തുന്നത്. കിണറ്റിലെ വെള്ളം മൂന്ന്, 25 എച്ച്പി മോട്ടറുകൾ ഉപയോഗിച്ച് സമീപമുള്ള കോട്ടക്കുന്നിന്റെ മുകളിൽ നിർമിച്ച 50000 ലീറ്റർ ശേഷിയുള്ള ടാങ്കിലേക്ക് പമ്പു ചെയ്യുകയാണ്. അവിടെനിന്ന് പൈപ്‌ലൈൻ വഴി കീഴാറ്റൂർ പഞ്ചായത്തിലെ കാര്യാമാട്, കീഴാറ്റൂർ, ആനപ്പാംകുഴി വാർഡുകളിലെ 502 വീടുകളിൽ നിലവിൽ ശുദ്ധജല വിതരണം നടത്തിവരുന്നു. 

വെള്ളിയാറിലെ ഒഴുക്ക് നിലച്ചതോടെ തടയണയിലെ വെള്ളവും തീരാറായി. വെള്ളം പമ്പ് ചെയ്യുന്നതിനനുസരിച്ച് കിണറ്റിൽ വെള്ളം ഉയരുന്നില്ല. ഈ സാഹചര്യത്തിൽ ശുദ്ധജല വിതരണം എത്രനാൾ തുടരാൻ കഴിയുമെന്ന് ആശങ്കയുണ്ട്. മണിയാണീരിക്കടവ് ശുദ്ധജല വിതരണ പദ്ധതിയെ ആശ്രയിച്ച് കഴിയുന്ന 3 വാർഡുകളിലെ വീട്ടുകാർ ആശങ്കയിലാണ്. വേനൽമഴ ലഭിക്കുകയും പുഴയിൽ നീരൊഴുക്ക് ഉണ്ടാവുകയും ചെയ്യാത്തപക്ഷം ജലക്ഷാമം പരിഹരിക്കാൻ ബദൽ നടപടികൾ വേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com