ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 81 വർഷം കഠിനതടവ്
Mail This Article
പെരിന്തൽമണ്ണ∙ 11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ 81 വർഷം കഠിനതടവിനും 1.5 ലക്ഷം രൂപ പിഴ അടയ്‌ക്കാനും ശിക്ഷിച്ചു. താഴെക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കിനെ(40) ആണ് പെരിന്തൽമണ്ണ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്‌ജ് എസ്.സൂരജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക തടവ് അനുഭവിക്കണം.
പ്രതിയെ സമാനമായ മറ്റൊരു കേസിൽ കഴിഞ്ഞ ദിവസം 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴ അടയ്‌ക്കാനും കോടതി ശിക്ഷിച്ചിരുന്നു. വിചാരണ നടപടികൾ വേഗത്തിൽ നടത്തുന്നതിനായുള്ള പൊലീസിന്റെ അപേക്ഷ പ്രകാരം സ്‌പീഡി ട്രയൽ നടത്തിയിരുന്നു. 2 ഐപിസി വകുപ്പുകളിൽ 25 വർഷം വീതം കഠിനതടവും അര ലക്ഷം രൂപ വീതം പിഴയും മറ്റൊരു വകുപ്പിൽ 30 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ജെജെ ആക്‌ട് പ്രകാരം ഒരു വർഷം കഠിനതടവും ആണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതി പിഴയടയ്‌ക്കുന്ന പക്ഷം ഒരു ലക്ഷം രൂപ അതിജീവിതയ്‌ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടറായിരുന്ന സുനിൽ പുളിക്കൽ, എസ്ഐമാരായ സന്തോഷ് കുമാർ, സി.കെ.നൗഷാദ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സപ്‌ന പി.പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.