കാട്ടാന ആക്രമണം: പരുക്കേറ്റയാളെ പുറത്തെത്തിച്ചത് രണ്ടര കിലോമീറ്റർ ചുമലിലേറ്റി

Mail This Article
എടക്കര ∙ മലപ്പുറം – വയനാട് അതിർത്തി വനമേഖലയായ പരപ്പൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റ സുരേഷിനെ പുറത്തെത്തിച്ചത് 10 കിലോമീറ്ററോളം കാട് താണ്ടി ഏറെ സാഹസപ്പെട്ട്. ഭാര്യ മിനി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ബുധൻ രാത്രിയിലാണ് ഇരുവരും കോളനി പരിസരത്തു വച്ച് കാട്ടാനയുടെ ആക്രമണത്തിനിരയായത്. എന്നാൽ, ഇന്നലെ രാവിലെയാണ് അപകടവിവരം പുറംലോകം അറിയുന്നത്. വാണിയമ്പുഴ സ്റ്റേഷനിലെ വനപാലകരും പൊലീസും ആദിവാസികളും അടങ്ങുന്ന സംഘം രാവിലെ പത്തോടെ സംഭവസ്ഥലത്തെത്തി സുരേഷിനെ പുറത്തുകൊണ്ടുവരികയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ കാലിന്റെ എല്ല് പൊട്ടിയ, ശരീരത്തിൽ ഒട്ടേറെ പരുക്കുകളുള്ള സുരേഷിനെ സ്ട്രെച്ചറിൽ കിടത്തി വടിയിൽ കെട്ടി രണ്ടര കിലോമീറ്ററോളം ചാലിയാറിന്റെ തീരത്തിലൂടെ ഏറ്റിനടന്നാണ് പാണ്ടിക്കൈ ക്യാംപ് ഷെഡിലെത്തിച്ചത്. പിന്നീട് ഇവിടെനിന്ന് 108 ആംബുലൻസിൽ കയറ്റി 8 കിലോമീറ്ററോളം കാട്ടുപാതയിലൂടെ വന്നാണ് മുണ്ടേരി ഇരുട്ടുകുത്തിക്കടവിലൂടെ ചാലിയാർ കടന്നത്. മിനിയുടെ മൃതദേഹം മേപ്പാടി പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി പുറത്തെത്തിച്ചപ്പോൾ വൈകിട്ട് നാലരയായിരുന്നു. ദുർഘടമായ കാട്ടുപാതയിലൂടെ ആംബുലൻസിനു പോകാൻ കഴിയാതെ വന്നതോടെ ആർആർടിയുടെ ജീപ്പിലാണ് മൃതദേഹം ഇരുട്ടുകുത്തിക്കടവ് വരെ എത്തിച്ചത്.
രക്ഷാപ്രവർത്തകർ രക്ഷപ്പെട്ടത് കഷ്ടിച്ച്
എടക്കര ∙ രക്ഷാപ്രവർത്തനത്തിനു പോയ സംഘവും ആനക്കൂട്ടത്തിന് മുന്നിൽപെട്ടു. പാണ്ടിക്കൈ ക്യാംപ് ഷെഡ് കഴിഞ്ഞ് മുന്നോട്ടുപോകുമ്പോഴാണ് 3 ആനകളടങ്ങുന്ന കൂട്ടം മുന്നിലേക്കു ചാടിയത്. അൽപം ദൂരെവച്ച് ആനച്ചൂരടിച്ചപ്പോൾ ശ്രദ്ധിച്ച് നീങ്ങിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. പരുക്കേറ്റ സുരേഷിനെ ഏറ്റിവരുമ്പോഴും ഇതേ സ്ഥലത്ത് ആനകളുണ്ടായിരുന്നു. ആനയുടെ സാന്നിധ്യം മനസ്സിലാക്കാൻ മുന്നിൽ ഒരാൾ പോരുകയായിരുന്നു. പിന്നീട് വഴിമാറിയാണ് സുരേഷിനെ ഏറ്റികൊണ്ടുവന്നത്. കഴിഞ്ഞദിവസം തേനെടുക്കാൻ പോയ കുമ്പളപ്പാറ കോളനിയിലെ ആദിവാസി സുമേന്ദ്രൻ, വെള്ളൻ, മനേഷ് എന്നിവരടങ്ങുന്ന സംഘം ആനക്കൂട്ടത്തിനു മുന്നിൽപെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മനേഷിന് പിറകേ ആന ഓടിയടുത്തപ്പോൾ മരത്തിൽകയറുകയായിരുന്നു. മറ്റു 2 പേർ തിരിഞ്ഞോടി. വെള്ളനെ തുമ്പിക്കൈകൊണ്ട് തട്ടിയെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.