ADVERTISEMENT

മലപ്പുറം∙ആതിഥ്യമര്യാദയിൽ എക്കാലവും മുന്നിൽ നിൽക്കുന്നവരാണ് മലപ്പുറത്തുകാർ.ജില്ലയുടെ തിര‍ഞ്ഞെടുപ്പ് ചരിത്രത്തിലും ആ ‘ആതിഥ്യ മര്യാദ’ തെളിഞ്ഞു നിൽക്കുന്നതു കാണാം.ജില്ലയ്ക്കു പുറത്തു നിന്നെത്തി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു പോയവരുടെ പട്ടികയ്ക്കു നീളമേറെയാണ്. കേരളത്തിന് പുറത്തു നിന്നുള്ള ഇബ്രാഹിം സുലൈമാൻ സേട്ടിനെയും ജി.എം.ബനാത്ത് വാലയെയും തുടർച്ചയായി വിജയിപ്പിച്ചതിന്റെ ചരിത്രവും മലപ്പുറത്തിനുണ്ട്. 

കെ.കേളപ്പൻ മുതൽ ഇ.അഹമ്മദ്‌വരെ
പൊന്നാനിയുടെ ലോക്സഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ആദ്യ ‘ആതിഥ്യ മര്യാദ’ 1956ലാണ്. അന്ന് കിസാൻ മസ്‌ദൂർ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച കേരള ഗാന്ധി കെ.കേളപ്പനാണ് മണ്ഡലത്തിൽ നിന്നു ഡൽഹിയിലേക്കു വണ്ടി കയറിയത്. കർമ മണ്ഡലം മലപ്പുറം ജില്ലയായിരുന്നെങ്കിലും കേളപ്പൻ ജനിച്ചത് കോഴിക്കോട് ജില്ലയിലാണ്. പിന്നീട് നടന്ന 3 തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ പാറിയത് ചെങ്കൊടിയാണ്.അതിൽ ആദ്യവട്ടം (1962) പൊന്നാനിക്കാരനായ ഇ.കെ.ഇമ്പിച്ചി ബാവയായിരുന്നു സ്ഥാനാർഥി. പിന്നീട് എംപിമാരായ സി.കെ.ചക്രപാണി (1967) തൃശൂരിൽ നിന്നെത്തിയാണ് പൊന്നാനിയുടെ മനം കവർന്നത്. ഇടതുപക്ഷത്തിന്റെ അവസാന വിജയം കണ്ട 1971ൽ എറണാകുളത്തുകാരനായ എം.കെ.കൃഷ്ണനായിരുന്നു സ്ഥാനാർഥി. 

പിന്നീട് മണ്ഡലം പുനർ നിർണയം നടന്നു. അന്നു മുതൽ പൊന്നാനി സമം മുസ്‌ലിം ലീഗെന്നായി. പിന്നീട് മഹാരാഷ്ട്രയിൽ നിന്നെത്തിയ ജി.എം.ബനാത്ത് വാലയും കർണാടകക്കാരൻ ഇബ്രാഹിം സുലൈമാൻ സേട്ടും വൻ ഭൂരിപക്ഷത്തിന് പൊന്നാനിയുടെ ‘ഭായിമാരായി’.കണ്ണൂരുകാരനായ ഇ.അഹമ്മദും മു‌സ്‌ലിം ലീഗ് ടിക്കറ്റിൽ പൊന്നാനിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004ൽ പൊന്നാനി എംപിയായായാണ് അഹമ്മദ് യുപിഎ സർക്കാരിൽ മന്ത്രിയായത്.

ബി.പോക്കർ മുതൽ സിഎച്ച് വരെ
മുൻപ് മഞ്ചേരിയായിരുന്ന ഇപ്പോഴത്തെ മലപ്പുറത്തിന്റെ ആദ്യ എംപിയായ ബി.പോക്കർ കണ്ണൂർ തലശ്ശേരി സ്വദേശിയാണ്. ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം തന്നെയാണ് പാർലമെന്റിൽ മഞ്ചേരിയുടെ ‘അംബാസഡറായത്’.1962 മുതൽ 71 വരെ തമിഴ്നാട്ടിൽ നിന്നെത്തിയ മുഹമ്മദ് ഇസ്‌മായിൽ മഞ്ചേരിയെ പാർലമെന്റിലേക്കുള്ള കോണിയാക്കി. അദ്ദേഹം എംപിയായിരിക്കെ മരിച്ചപ്പോൾ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത് കോഴിക്കോട് അത്തോളിക്കാരനായ സി.എച്ച്.മുഹമ്മദ് കോയയാണ്. പൊന്നാനിയുടെ ജനസമ്മതി നേടിയ ഇബ്രാഹിം സുലൈമാൻ സേട്ട് ദീർഘകാലം മഞ്ചേരിയുടെയും ‘ഡൽഹി ദൂതനായി’.മഞ്ചേരിയെ പലവട്ടം  പ്രതിനിധീകരിച്ച ഇ.അഹമദ് പേരു മലപ്പുറമായപ്പോൾ മണ്ഡലത്തിലെ ആദ്യ എംപിയുമായി.

എല്ലാവർക്കുമുണ്ട് മലപ്പുറം ബന്ധം
ഇത്തവണ ജില്ലയിൽ മത്സരിക്കുന്നവരിൽ ഇതര ജില്ലക്കാരുണ്ടെങ്കിലും എല്ലാവർക്കും പറയാൻ ഒരു മലപ്പുറം ബന്ധമുണ്ട്. ഇ.ടി.മുഹമ്മദ് ബഷീറും എം.പി.അബ്ദുസ്സമദ് സമദാനിയും അവരുടെ ജന്മദേശമുൾപ്പെടുന്ന മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി വി.വസീഫിന്റെ ഭാര്യാവീട് മലപ്പുറം ജില്ലയിലെ കക്കാട് ആണ്. പൊന്നാനി എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസ മലപ്പുറത്തിന്റെ മരുമകനാണ്.

തൃശൂർ സ്വദേശിയായ ഹംസ പൊന്നാനിയിൽ നിന്നാണ് വിവാഹം കഴിച്ചത്. എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ ഗുരുവായൂർ സ്വദേശിയാണെങ്കിലും ഭർത്താവിന്റെ നാട് ജില്ലയിലെ ചങ്ങരംകുളമാണ്. മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥി എം.അബ്ദുസ്സലാമിന്റെ ജന്മദേശം കൊല്ലമാണ്. ഇപ്പോൾ താമസിക്കുന്നത് തിരുവനന്തപുരത്ത്. കാലിക്കറ്റ് സർവകലാശാല വിസിയെന്ന നിലയിൽ മലപ്പുറം അദ്ദേഹത്തിന്റെ കർമഭൂമിയായിരുന്നു.

പുറത്തുമുണ്ട് മലപ്പുറം

ജില്ലയ്ക്ക് പുറത്തുപോയി മത്സരിക്കുന്ന മലപ്പുറത്തുകാരുമുണ്ട്, തിരഞ്ഞെടുപ്പ് സീനിൽ. കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ ജന്മദേശം വാഴിക്കാട് ജില്ലയിലെ എളമരമാണ്.മലപ്പുറത്തുകാരനായ എ.വിജയരാഘവൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയായി കളത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com